Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി തൊഴിലിടത്തിൽ സ്ത്രീകൾക്ക് ഇരിക്കാം; നിയമഭേദഗതി പ്രാബല്യത്തില്‍

woman-empowerment പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം ∙ സ്ത്രീതൊഴിലാളികളുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തിയും ജോലിക്കിടയില്‍ ഇരിക്കാന്‍ അവകാശം നല്‍കിയും നിയമഭേദഗതികള്‍ നിലവില്‍ വന്നു. ഇതുസംബന്ധിച്ചു ഗവര്‍ണര്‍ പി.സദാശിവം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. 1960ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും ആക്ടില്‍ തൊഴിലാളികള്‍ക്കനുകൂലമായ ഭേദഗതികള്‍ വരുത്താനുള്ള ബില്ലിന്റെ അടിയന്തരപ്രാധാന്യം കണക്കിലെടുത്താണു ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ തൊഴിലാളിക്ഷേമ നടപടികളിലെ സുപ്രധാന നാഴികക്കല്ലായാണ് ഭേദഗതികള്‍ നിലവില്‍ വന്നിരിക്കുന്നതെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. നിയമഭേദഗതികള്‍ ഉടന്‍ നടപ്പാക്കുന്നതിനു തൊഴിലുടമകളോടും ഇതനുസരിച്ചുള്ള അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തൊഴിലാളികളോടും മന്ത്രി അഭ്യര്‍ഥിച്ചു. നിയമഭേദഗതികള്‍ പ്രാവര്‍ത്തികമാക്കാന്‍  തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.

വസ്ത്രശാലകളും ജ്വല്ലറികളും റസ്റ്റോറന്റുകളും അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളില്‍  ജോലിചെയ്യുന്ന സ്ത്രീകള്‍ അടക്കമുള്ളവരുടെ ദീര്‍ഘകാലത്തെ ആവശ്യങ്ങളാണ് അംഗീകരിക്കപ്പെട്ടത്. ജോലിക്കിടയില്‍ ഇരിക്കാനും വിശ്രമിക്കാനുമുള്ള അവസരത്തിനായി വിവിധ കേന്ദ്രങ്ങളില്‍ സ്ത്രീതൊഴിലാളികള്‍ സമരരംഗത്തിറങ്ങിയിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഇരിപ്പിടം നിയമപരമായ അവകാശമാക്കി മാറ്റി സര്‍ക്കാര്‍ തീരുമാനമെടുത്തത്.

വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന നിലവിലെ  വ്യവസ്ഥയില്‍ മാറ്റം വരുത്തി വൈകിട്ട് 9 വരെ സ്ത്രീതൊഴിലാളികളെ ജോലിക്ക് നിയോഗിക്കാമെന്ന് വ്യവസ്ഥ ചെയ്തു. അതോടൊപ്പം മതിയായ സുരക്ഷ, താമസസ്ഥലത്തേക്ക് യാത്രാസൗകര്യം എന്നിവ ഉറപ്പുവരുത്തി രാത്രി 9 മുതല്‍ പുലര്‍ച്ചെ 6 വരെ സ്ത്രീകളെ അവരുടെ അനുവാദത്തോടെ ജോലിക്കു നിയോഗിക്കാം. രാത്രി 9നു ശേഷം 2 സ്ത്രീകള്‍ ഉള്‍പ്പെടെ 5 തൊഴിലാളികള്‍ അടങ്ങുന്ന ഗ്രൂപ്പായി മാത്രമേ ജോലിക്കു നിയോഗിക്കാവൂ എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആഴ്ചയില്‍ 1 ദിവസം കടകള്‍ അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി.

ആഴ്ചയില്‍ 1 ദിവസം തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്ന് വ്യവസ്ഥ ചെയ്തു. അപ്രന്റീസുകള്‍ ഉള്‍പ്പെടെ ഏത് സ്ഥാപനത്തിലും ജോലിചെയ്യുന്ന എല്ലാ വിഭാഗം  തൊഴിലാളികളെയും ഗസറ്റ് വിജ്ഞാപനം വഴി തൊഴിലാളി എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തി. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കുള്ള പിഴ ഓരോ വകുപ്പിനും 5000 രൂപയില്‍ നിന്ന് 1 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴ 10,000 രൂപയില്‍ നിന്ന് 2 ലക്ഷം രൂപയായി ഉയര്‍ത്തി.

സ്ഥാപനത്തില്‍ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ 1 തൊഴിലാളിക്ക് 2500 രൂപ എന്ന ക്രമത്തിലായിരിക്കും പിഴ ഈടാക്കുക. കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമപ്രകാരം സ്ഥാപന ഉടമകള്‍ സൂക്ഷിക്കേണ്ട റജിസ്റ്ററുകള്‍ ഇലക്‌ട്രോണിക് ഫോര്‍മാറ്റില്‍ സൂക്ഷിക്കാന്‍ ഉടമകള്‍ക്ക് അനുമതി നല്‍കി. 1960ലെ കേരള ഷോപ്പ്‌സ് ആൻഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ 3.5 ലക്ഷം സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.  ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 35 ലക്ഷം തൊഴിലാളികള്‍ നിയമത്തിന്റെ പരിധിയില്‍ വരും. 

പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ക്കു പുറമെ അംഗങ്ങളുടെ മക്കള്‍ക്കു വിദ്യാഭ്യാസ പ്രോൽസാഹനസമ്മാനങ്ങളും ക്ഷേമനിധി ബോര്‍ഡ് നല്‍കുന്നുണ്ട്. 7,04,395 തൊഴിലാളികള്‍ക്കാണ് നിലവില്‍ കേരള ഷോപ്പ്‌സ് ആൻഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുള്ളത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 26 മേഖലകളില്‍ മിനിമം വേതനം പുതുക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. കാലാവധി പൂര്‍ത്തിയായ എല്ലാ മേഖലകളിലെയും മിനിമം വേതനം പുതുക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും സർക്കാർ അറിയിച്ചു.