ന്യൂഡൽഹി∙ ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരായ ഹർജി തിങ്കളാഴ്ച പരിഗണിക്കുമെന്നു സുപ്രീംകോടതി. കലാപത്തിൽ കൊല്ലപ്പെട്ട എഹ്‌സാൻ ജഫ്രിയുടെ ഭാര്യ സാഖിയ ജഫ്രി നൽകിയ ഹർജിയാണു പരിഗണനയ്ക്കായി മാറ്റിയത്.
2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റു രാഷ്ട്രീയ നേതാക്കൾക്കും കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ക്ലീൻ ചിറ്റ് നൽകിയതിന് എതിരെയാണു കേസ്. കലാപം നടക്കുമ്പോൾ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രക്ഷോഭകാരികളെ നിയന്ത്രിക്കുന്നതിൽ വീഴ്‌ച വരുത്തിയെന്നാണു ഹർജിക്കാരുടെ ആരോപണം.