ADVERTISEMENT

സമൂഹ മാധ്യമങ്ങൾക്ക് ഇന്നത്തെ കാലത്ത് ഓരോ മനുഷ്യരിലുമുള്ള സ്വാധീനം വളരെയധികമാണ്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ എന്തിനും സമൂഹ മാധ്യമങ്ങളെ ആശ്രയിക്കുന്ന കാലമാണിത്. പോയ വർഷത്തിലും സമൂഹ മാധ്യമങ്ങൾ പല രീതിയിലാണ് നമ്മുടെ മനസ്സിലുടക്കിയത്. പുതിയ പല ആശയങ്ങളും  2023 ൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. പല പുതിയ മേക്കോവറുകളും വ്യക്തികളുമെല്ലാം പോയ വർഷം സമൂഹ മാധ്യമങ്ങൾ വഴി നമ്മുടെ മനസ്സില്‍ കയറിയവരാണ്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സമൂഹ മാധ്യമങ്ങളിൽ റീച്ച് കിട്ടിയ കാര്യങ്ങൾ ഏതെല്ലാമെന്ന് നോക്കാം. 

തൊപ്പി മുതൽ ഷിയാസ്‍ വരെ
സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നവരാണ് വ്ലോഗേഴ്സ്. നെഗറ്റീവായാലും പോസറ്റീവായാലും ഒരു കൂട്ടം ആളുകൾ എപ്പോഴും ഈ സമൂഹ മാധ്യമ താരങ്ങൾക്ക് പിന്നിലുണ്ടാകും. ഇത്തരത്തിലുള്ള താരങ്ങളിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കേട്ടപേര് ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദിനെയാണ്. യൂട്യൂബിൽ ഗെയിം വിഡിയോകളിലൂടെ താരമായ തൊപ്പി മലപ്പുറത്ത് ഒരു പരിപാടിക്കെത്തിയപ്പോൾ ചുറ്റും കൂടിയ ചെറിയ കുട്ടികളുടെ ആൾക്കൂട്ടമാണ് ഒരു സമൂഹ മാധ്യമ താരത്തിന്റെ റീച്ച് ഇത്രധികമെന്ന് മലയാളികളെ മനസ്സിലാക്കി തന്നത്. അശ്ലീല ചുവയുള്ള സംസാരങ്ങളിലൂടെ സമൂഹ ലോകത്ത് നിറഞ്ഞ തൊപ്പിയുടെ കേസും തിരിച്ചു വരവും പ്രണയവുമെല്ലാം സമൂഹ മാധ്യമങ്ങൾ ആഘോഷിച്ചു. 

തൊപ്പി. ചിത്രം: Instagram
തൊപ്പി. ചിത്രം: Instagram

ഉന്തിയ പല്ലുകളാണെന്റെ സൗന്ദര്യമെന്ന് പറഞ്ഞെത്തിയ ലയന എസ് കുറിപ്പിനെയും സമൂഹമാധ്യമങ്ങളിൽ ഈ വർഷം ആഘോഷിച്ചു. ലയനയുടെ വിജയത്തിനൊപ്പം നിന്ന് അവൾക്ക് കയ്യടിച്ചവർ തന്നെ പിന്നീട് ഫോട്ടോഷൂട്ടുകളിൽ ഒപ്പം നിന്ന ഹാഷ്മിയുടെ പേരിൽ അവൾക്ക് നേരെ കല്ലെറിഞ്ഞു. ഹാഷ്മിയ്ക്ക് ഒരു കുട്ടിയും ഭാര്യയുമുണ്ടെന്നു കൂടി അറിഞ്ഞതോടെ അവനെ പിന്തുണച്ച ചെയ്ത ലയനയും വിമർശനത്തിന് പാത്രമായി. 

layana-hashim1

പീഡന പരാതി ഉയർന്നതോടെയാണ് മല്ലു ട്രാവലറും ഷിയാസ് കരീമും സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾക്കും വിമർശനങ്ങൾക്കും തലവച്ചു കൊടുക്കേണ്ടി വന്നത്. പരാതി ഉയർന്നതോടെ നിരപരാധിത്യം വ്യക്തമാക്കി ഇരുവരും എത്തിയിരുന്നു. കേസിപ്പോൾ കോടതിയുടെ പരിഗണനയിലാണ്. 

ഷക്കീർ സുബാൻ (Photo: Facebook, @Mallu.Traveler)
ഷക്കീർ സുബാൻ (Photo: Facebook, @Mallu.Traveler)
ഷിയാസ് കരീം, Image Credits: Instagram/shiyaskareem
ഷിയാസ് കരീം, Image Credits: Instagram/shiyaskareem

മെൻസ് അസോസിയേഷനും സവാദും
ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന പേര് മലയാളികൾ ഏറ്റവുമധികം കേട്ട വർഷം കൂടിയാണ് 2023. പുരുഷ സംഘടന നേരത്തെ പ്രാബല്യത്തിലുണ്ടെങ്കിലും ആ പേര് കൂടുതൽ ഉയർന്നു കേട്ടത് പോയവർഷമാണ്. കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം കാണിച്ചതിന് പ്രതിയാക്കിയ സവാദിനെ പിന്തുണച്ചും പെൺകുട്ടിക്കെതിരെ വളരെ മോശമായ രീതിയിലുള്ള പ്രകടനങ്ങൾ പറഞ്ഞുമാണ് പോയവർഷം സംഘടന സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. സവാദിനെതിരെ കേസ് നൽകിയ പെണ്‍കുട്ടിയ്ക്കെതിരെ മോശം പരാമർശം നടത്തി സംഘടന തങ്ങളുടെ സ്തീവിരുദ്ധ നിലപാടിന് ആക്കം കൂട്ടി. കേസിൽ അറസ്റ്റ് ചെയ്ത പ്രതി ജയിലിൽ നിന്നിറങ്ങിയപ്പോൾ പൂമാലയിട്ട് സ്വീകരിച്ചതും സംഘടനയുടെ സ്ത്രീവിരുദ്ധ നിലപാടുകൾ തുറന്നുകാട്ടി. 

സവാദിനെ പൂമാലയണിഞ്ഞ് സ്വീകരിക്കുന്നു
സവാദിനെ പൂമാലയണിഞ്ഞ് സ്വീകരിക്കുന്നു

പിന്നാലെ വന്ന പല വിഷയങ്ങളിലും പുരുഷന് പിന്തുണയുമായി സംഘടന രംഗത്തെത്തി. സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ അലൻസിയർക്കും സംഘടന താങ്ങായി. സ്ത്രീ വിരുദ്ധ നിലപാട് തുറന്നു പറ‍ഞ്ഞ അലന്‍സിയർക്ക് ധീരതയ്ക്കുള്ള അവാർഡ് കൊടുക്കുമെന്ന സംഘടനയുടെ നിലപാടും ചർച്ചയായി. 

അലൻസിയറും വട്ടിയൂർക്കാവ് അജിത് കുമാറും
അലൻസിയറും വട്ടിയൂർക്കാവ് അജിത് കുമാറും

ചരിത്രമായി സിയയും സഹദും, നൊമ്പരമായി പ്രവീൺ നാഥ്
ട്രാൻസ്ജെന്റർ സമൂഹത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച വർഷം കൂടിയായിരുന്നു 2023. സഹദിനും സിയയ്ക്കും കുഞ്ഞു ജനിച്ചതോടെ അത് പുതു ചരിത്രമെഴുതി. അച്ഛൻ പ്രസവിച്ച കുഞ്ഞിനെ താലോലിക്കുന്ന ആ അമ്മയുടെ സന്തോഷം പോയവർഷത്തിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്നു കൂടിയാണ്. മൂന്ന് വർഷം മുമ്പ് പൂവിട്ട പ്രണയം, വിവാഹം, സ്വപ്നം പോലെ കുഞ്ഞ്. കേരളത്തിലെ ആദ്യ ട്രാൻസ് ജെന്റർ മാതാപിതാക്കളായ സഹദിന്റെയും സിയയുടെയും ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായൊരു കുഞ്ഞ് എന്നത്. ട്രാൻസ്ജെന്റർ ആണെങ്കിലും രണ്ടുപേരും സർജറി പൂർത്തിയാക്കിയിരുന്നില്ല. അതിനിടെയാണ് കുഞ്ഞുവേണമെന്ന ആഗ്രഹമുണ്ടാകുന്നതും കുഞ്ഞിനായുള്ള ശ്രമം തുടങ്ങുന്നതും. കളിയാക്കലുകളില്ലാത്തൊരു ലോകത്ത് മനുഷ്യനായി തങ്ങളുടെ കുഞ്ഞു വളരണമെന്നാണ് ഇരുവരുടെയും ആഗ്രഹം.

Image Credits: Instagram/paval19
Image Credits: Instagram/paval19

എന്നാൽ, പോയവർഷത്തിലെ ഏറ്റവും വലിയ കണ്ണീരാണ് ട്രാൻസ് മാൻ പ്രവീണ്‍ നാഥ്. പ്രണയദിനത്തിൽ നടന്ന പ്രവീണിന്റെയും റിഷാന ഐഷുവിന്റെയും വിവാഹം എല്ലാവരും ഒരുപോലെ ആഘോഷച്ചു. എന്നാൽ ജീവിതത്തിലെ ചില പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താനാകാതെ പോയതോടെ സ്വന്തം ജീവിതം ഇല്ലാതാക്കാൻ ശ്രമിക്കുകയായിരുന്നു പ്രവീൺ. ഭാര്യയുമായുള്ള പ്രശ്നത്തിന് പിന്നാലെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതോടെ സോഷ്യൽ ലോകത്തും പ്രവീണിനെതിരെ ഏറെ വിമർശനങ്ങളുയർന്നിരുന്നു. പിന്നാലെ പ്രവീൺ പോസ്റ്റ് പിൻവലിച്ചെങ്കിലും വിമർശനങ്ങൾ തുടർന്നു. പിന്നാലെയാണ് പ്രവീൺ ആത്മഹത്യ ചെയ്തത്. പ്രവീണിന്റെ ആത്മഹത്യക്ക് പിന്നാലെ ഭാര്യക്കെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. പ്രവീണിനെ റിഷാന ഉപദ്രവിക്കുമായിരുന്നെന്നാണ് പ്രവീണിന്റെ കുടുംബത്തിന്റെ ആരോപണം.

പ്രവീൺ നാഥ്

ട്രെൻഡ് സെറ്ററായി മമ്മൂട്ടിയും മോഹൻലാലും
മമ്മൂട്ടിയും മോഹൻലാലും എന്നും മലയാളികളുടെ വികാരമാണ്. ഇത്തവണ താരങ്ങളെത്തിയ ലുക്കും സമൂഹ മാധ്യമങ്ങൾ നിറകയ്യടികളോടെ സ്വീകരിച്ചു. ജയിലർ സിനിമയിലെ ലാലേട്ടന്റെ വിന്റേജ് ലുക്ക് ഫാഷൻ ലോകത്തിന്റെ കയ്യടി നേടി. സിനിമയില്‍ മോഹൻലാൽ ധരിച്ച രണ്ട് സ്റ്റൈലും ആരാധകർ ഒന്നടങ്കം ഏറ്റെടുത്തു. 90കളിലെ ഡോൺ ലുക്കിനായി ഫ്ലോറൽ പ്രിന്റിലുള്ള വസ്ത്രമാണ് മോഹൻലാൽ ധരിച്ചത്. ലെപെർഡ് ഡിസൈനിലുള്ള വസ്ത്രവും ചുവപ്പ് ഫ്ലോറൽ പ്രിന്റ് വസ്ത്രത്തിനൊപ്പം ലാലേട്ടന്റെ കൂൾ ആക്സസറീസും ഗ്ലാസും ഫാഷൻ ലോകത്തിന്റെ ശ്രദ്ധപിടിച്ചു പറ്റി. 

Photo Credits  : Mohanlal/instagram
Photo Credits : Mohanlal/instagram

മോഹൻലാൽ ഫാഷൻ കൊണ്ട് ഞെട്ടിച്ച് സിനിമയിലാണെങ്കിൽ പോയവർഷം ‘കാതൽ’ സിനിമയുടെ പ്രൊമോഷമെത്തിയ ലുക്കിലാണ് മമ്മൂട്ടി ഞെട്ടിച്ചത്. കോമിക് സീരീസ് ഷർട്ടുകളിലാണ് മമ്മൂട്ടി പോയവർഷം സ്റ്റൈൽ സ്റ്റേറ്റ്മെന്റ് തീർത്തത്. സോൾഡ് സ്റ്റോറിന്റെ ആർച്ചി കോമിക്സിന്റെ പ്രിന്റും എച്ച് ആൻഡ് എമ്മിന്റെ ഗ്രാഫിക് പ്ലിന്റഡ് ഷർട്ടുമാണ് പ്രമോഷൻ സമയത്ത് മമ്മൂക്ക ഇട്ടത്. ബോംബെയിലെ സ്റ്റോറിൽ നിന്നും നേരിട്ട് വാങ്ങിയതായിരുന്നു ഷർട്ടുകൾ. വിസ്കോസ് ഫാബ്രിക്കാണ് വസ്ത്രം. 

mammotty-costume3
മമ്മൂട്ടി

സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് സ്ത്രീകളും
പോയ വർഷം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായവരില്‍ സ്ത്രീകളും ഏറെ മുന്നിലാണ്. സാരിയിലുള്ള ഫോട്ടോഷൂട്ടിലൂടെ രാംഗോപാൽ വർമ തിരഞ്ഞ മോഡൽ ശ്രീലക്ഷ്മി സതീഷ് മലയാളികളുടെ മനം കവർന്നു. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ശ്രീലക്ഷ്മിയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ കണ്ടതിന് പിന്നാലെയാണ് സംവിധായകൻ രാംഗോപാൽ വർമ പെൺകുട്ടിയുടെ ചിത്രം പങ്കുവച്ച് ‘ഇതാരാണെന്ന്’ അന്വേഷിച്ചത്. പോയവർഷം മലയാളികളുടെ മനം കവർന്ന സാരി പെൺകുട്ടിക്ക് ഇന്ന് ആരാധകരും ഏറെയാണ്. 

ശ്രീലക്ഷ്മി സതീഷ്, Image Credits: Instagram/f_a_r_f_a_l_l_a
ശ്രീലക്ഷ്മി സതീഷ്, Image Credits: Instagram/f_a_r_f_a_l_l_a

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പോടെയാണ് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന് സമൂഹ മാധ്യമങ്ങളിൽ ഡിമാന്റ് ഏറിയത്. ആദ്യം സ്ഥാനാർഥിയായി അച്ചു എത്തുമെന്ന് കരുതി. എന്നാൽ ചാണ്ടി ഉമ്മൻ സ്ഥാനാർഥിയായതിന് ശേഷവും സമൂഹ മാധ്യമങ്ങളിൽ അച്ചുവിനെ വിട്ടില്ല. ഫാഷൻ കണ്ടന്റ് ക്രിയേറ്ററായ അച്ചുവിനെ പറ്റിയായി പിന്നെുള്ള സംസാരം. സമൂഹ മാധ്യമങ്ങളിലെ അച്ചുവിന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചായിരുന്നു ആക്രമണം. ഫാഷൻ മേഖലയിൽ ജോലി ചെയ്യുന്ന അച്ചുവിന്റെ ലക്ഷ്വറി വസ്ത്രങ്ങളും ബാഗുകളും സ്റ്റൈലും സമൂഹ മാധ്യമങ്ങളിൽ ആക്രമണത്തിനിരയായി. വർഷങ്ങളായി പൊതുയിടത്തിലുണ്ടെങ്കിലും ഉമ്മൻ ചാണ്ടിയുടെ മകളുടെ സമൂഹ മാധ്യമ അക്കൗണ്ടും സ്റ്റൈലും ലുക്കുമെല്ലാം ചർച്ചയായത് പോയവർഷമാണ്. 

achu-oomen
അച്ചു ഉമ്മൻ, Image Credits: Instagram

കയ്യിൽ കുഞ്ഞുമായുള്ള തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ ചിത്രങ്ങൾ പോയവർഷം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. കുഞ്ഞുമായും ജോലിക്കെത്തുന്ന എന്ന രീതിയിൽ പാർട്ടി പ്രവർത്തകർ തന്നെ പ്രചരിപ്പിച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമുണ്ടാക്കി. ഉറങ്ങുന്ന കുഞ്ഞിനെ മടിയിലിരുത്തി ഫയൽ നോക്കുന്ന ആര്യയുടെ ചിത്രങ്ങൾ കണ്ട് എന്തിനായിരുന്നു ഇത്രയധികം ‘ഷോ’ എന്ന് പലരും പ്രതികരിച്ചു. എന്നാൽ അമ്മയായെന്ന് കരുതി ജോലി മാറ്റിവെക്കേണ്ട കാര്യമില്ലെന്നും കുഞ്ഞുമായി പലതും ചെയ്യാൻ കഴിയുമെന്ന് സ്ത്രീകൾ കാണിച്ചു കൊടുക്കണമെന്നും പലരും പിന്നാലെ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. 

കുഞ്ഞുമായി ആര്യ രാജേന്ദ്രൻ, Image Credits: facebook
കുഞ്ഞുമായി ആര്യ രാജേന്ദ്രൻ, Image Credits: facebook

ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്ന് ആദ്യമായി അഭിഭാഷകയായ പത്മ ലക്ഷ്മിയും തൃശ്ശൂരിൽ പുലിയായെത്തിയ നിമിഷ ബിജോയേയുമെല്ലാം പോയവർഷം സമൂഹ മാധ്യമങ്ങൾ ആഘോഷമാക്കി. 

വിവാഹവും ഇത്തവണ സ്പെഷലാണ്
പല വിവാഹങ്ങളും ഇത്തവണ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വിവാഹത്തിന്റെ പുത്തൻ സാധ്യതകൾ തുറന്ന് തിരുവനന്തപുരത്തും ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രമുയർന്നു. സംസ്ഥാന സർക്കാരിന്റെ ആദ്യ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രമായി ശംഖുമുഖം മാറിയതും പോയവർഷത്തെ പ്രത്യേകതയാണ്. 

പാലക്കാട്ടെ വിവാഹം

ഒരു വിവാഹത്തിന്റെ പേരിൽ വരനും വധുവും മാത്രമല്ല, വരന്റെ വീട്ടുകാരും നാട്ടുകാരും ഒന്നടങ്കം പഴി കേട്ടതിനും 2023 സാക്ഷിയായി. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് കയറിയ വധുവിന്റെയും വരന്റെയും തലതമ്മിൽ കൂട്ടിയിടിച്ച പാലക്കാട്ടെ ആചാരം പക്ഷേ, നാടിന് മുഴുവൻ ചീത്തപ്പേരാണ് നൽകിയത്. ആചാരം വിവാദമായതോടെ പാലക്കാട് പല്ലശ്ശനയിൽ അത്തരത്തിലൊരാചാരമുണ്ടെന്നും ഇല്ലെന്നും പറഞ്ഞ് നിരവധി പേരെത്തി. പിന്നാലെ പാലക്കാട്ടെ പല വിചിത്ര വിവാഹ ആചാരങ്ങളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. ‌

നടനും അഭിഭാഷകനുമായ പി. ഷുക്കൂർ വീണ്ടും വിവാഹിതനായതാണ് പോയവർഷം കേരളം ആഘോഷിച്ച മറ്റൊരു വിവാഹം. ആദ്യ വിവാഹത്തിന്റെ 28–ാം വാർഷികത്തിലാണ് സ്‌പെഷൽ മാര്യേജ് നിയമ പ്രകാരം ഇരുവരും വീണ്ടും വിവാഹിതരായത്. മക്കളെ സാക്ഷിയാക്കി കാഞ്ഞങ്ങാട് ഹോസ്ദുർഗ് സബ് റജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു വിവാഹം. പെൺമക്കൾ മാത്രമാണെങ്കിൽ അവർക്ക് മുസ്‌ലിം പിന്തുടർച്ചാവകാശ നിയമപ്രകാരം പൂർണസ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായാണ് ഇരുവരും റജിസ്റ്റർ വിവാഹം ചെയ്തത്. 1994 ഒക്ടോബറിലായിരുന്നു ഷുക്കൂർ – ഷീന വിവാഹം.

ഷുക്കൂർ വക്കീലും ഭാര്യ ഷീനയും മക്കൾക്കൊപ്പം ഹൊസ്‌ദുർഗ് സബ് റജിസ്ട്രാർ ഓഫിസിനു മുന്നിൽ (ചിത്രം: ജിബിൻ ചെമ്പോല ∙ മനോരമ)
ഷുക്കൂർ വക്കീലും ഭാര്യ ഷീനയും മക്കൾക്കൊപ്പം ഹൊസ്‌ദുർഗ് സബ് റജിസ്ട്രാർ ഓഫിസിനു മുന്നിൽ (ചിത്രം: ജിബിൻ ചെമ്പോല ∙ മനോരമ)

വിവാഹം മാത്രമല്ല, ഡിവോഴ്സ് ഫോട്ടോഷൂട്ടും 2023ലെ വേറിട്ട രീതിയായി. തമിഴ് സീരിയൽ താരം ശാലിനിയാണ് വിവാഹമോചനം ഫോട്ടോഷൂട്ടിലൂടെ ആഘോഷമാക്കിയത്. ഏറെ ഉപദ്രവിച്ച ഭർത്താവിൽ നിന്നുള്ള മോചനം ഭർത്താവിന്റെ ഫോട്ടോ വലിച്ചു കീറിയും, ചവിട്ടിയുമെല്ലാമാണ് ശാലിനി ആഘോഷമാക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com