ഒൻപതാം വയസ്സിൽ കള്ളൻ, വർഷങ്ങളോളം അടച്ചിട്ട മുറിയിൽ, അച്ഛനോട് സംസാരമില്ല; ആരാണ് യഥാർഥത്തില്‍ തൊപ്പി

life-story-of-youtuber-thoppi
നിഹാദ് എന്ന തൊപ്പി, Image Credits: Instagram/_mrz_thoppii_
SHARE

‘‘ഞാൻ വീട്ടിൽ നിന്നിറങ്ങില്ല. സോഷ്യൽ ആങ്സൈറ്റിയാണ്. പലരുടെയും മുഖത്തു പോലും നോക്കാൻ പറ്റുന്നില്ല. എന്റെ റൂമിലിരുന്ന് എനിക്ക് എന്തും പറയാം. പക്ഷേ, ഒരാളുടെ മുഖത്തു നോക്കി സംസാരിക്കാൻ എനിക്കു കഴിയില്ല’.... കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തൊപ്പി എന്ന നിഹാദ് പറഞ്ഞ വാക്കുകളാണിത്. വർഷങ്ങളായി വീട്ടിൽ അടച്ചിരുന്ന് ഓൺലൈൻ ഗെയിമിങ്ങിന് അടിമയായ, സാമൂഹിക ജീവിതം തീരെയില്ലാതായ ഒരു ചെറുപ്പക്കാരൻ. അതിന്റെ സകല അസ്വസ്ഥതകളും അപകർഷതാബോധവും നിരാശയും അയാൾ പുറത്തുവിടുന്നത് സമൂഹമാധ്യമങ്ങളിലൂടെ, കേട്ടാലറയ്ക്കുന്ന അശ്ലീല ഭാഷയിലുള്ള വിഡിയോകളിലൂടെയാണ്. കുട്ടികളും കൗമാരക്കാരുമടക്കം സമൂഹമാധ്യമങ്ങളിൽ വലിയ ആരാധകവൃന്ദമുള്ള തൊപ്പിക്കെതിരെ കടുത്ത വിമർശനവും ഉയരുന്നുണ്ട്. ഇത്തരം വ്ലോഗർമാരുടെ സ്വാധീനം നമ്മുടെ കുട്ടികളുടെ ചിന്തയിലും പെരുമാറ്റത്തിലും എത്രമാത്രം കുഴപ്പങ്ങളുണ്ടാക്കാമെന്ന ആശങ്കയും സാമൂഹിക നിരീക്ഷകരടക്കം പങ്കുവയ്ക്കുന്നു.

അതേസമയം, കുട്ടിക്കാലം മുതൽ അനുഭവിച്ച ടോക്സിക് പാരന്റിങ്ങിന്റെ ഇരയാണ് നിഹാദെന്നും ചെയ്യുന്നതു ശരിയോ തെറ്റോ എന്നു പോലും പറഞ്ഞു തിരുത്താൻ ആരുമില്ലാത പോയതിന്റെ പ്രശ്നങ്ങളാണ് അയാൾക്കെന്നും ചിലർ വാദിക്കുന്നു. കഴിഞ്ഞ ദിവസം വളാഞ്ചേരിയിലെ ഒരു പൊതുപരിപാടിയിൽ അശ്ലീല ഭാഷയിൽ സംസാരിച്ചതിന് നിഹാദിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരു ഗെയിമർ എന്ന് അവകാശപ്പെടുന്ന കണ്ണൂരുകാരനായ നിഹാദ് സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന പേരാണ് Mrz Thoppi. 

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ മോഷണം

വളരെയേറെ നിയന്ത്രണങ്ങളുള്ള ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് നിഹാദ് ജനിച്ചത്. സ്കൂൾ അധ്യാപകനായിരുന്നു പിതാവ്. കുട്ടിക്കാലത്ത് പാട്ടു കേൾക്കുന്നതിനും സിനിമ കാണുന്നതിനുമൊക്കെ വീട്ടിൽ‌ വിലക്കുണ്ടായിരുന്നെന്നും സ്വന്തം ആവശ്യങ്ങൾക്കു പണം ചോദിച്ചാൽ‌ വീട്ടിൽനിന്നു കിട്ടുമായിരുന്നില്ലെന്നുമാണ് ഇയാൾ പറയുന്നത്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ഗെയിമിനു വേണ്ട പണത്തിനായി ഒരു കടയിൽ മോഷണം നടത്തി. മോഷ്ടിച്ച് ഇറങ്ങിയോടുന്നതിനിടെ പണം വഴിയിൽ കളഞ്ഞുപോയി. നാട്ടുകാർ ഓടിച്ചിട്ടുപിടിച്ച് കെട്ടിയിട്ടു. അതോടെ പിതാവ് അവനെ സ്കൂളിൽനിന്നു പുറത്താക്കി. പത്താം ക്ലാസിൽ പുതിയ സ്കൂളിലെത്തിയെങ്കിലും അവിടെയും പല പ്രശ്നങ്ങളും നേരിടേണ്ടിവന്നു. അതോടെ പഠനം നിർത്തി. 

ഗെയിം അഡിക്‌ഷൻ, വീട്ടുകാരോടു സംസാരിച്ചിട്ട് വർഷങ്ങൾ

പഠനം നിർത്തി വീട്ടിലിരിപ്പായതോടെ പുറം ലോകവുമായുള്ള നിഹാദിന്റെ ഇടപെടൽ ഒരു പരിധി വരെ അവസാനിച്ചു. ഓൺല‌ൈൻ ഗെയിമിലായി പൂർണശ്രദ്ധ. രാവിലെ എഴുന്നേൽക്കും, ഭക്ഷണം കഴിക്കും, കിടന്നുറങ്ങും. വർഷങ്ങളായി പിതാവിനോടു സംസാരിച്ചിട്ടില്ല. സൗഹൃദങ്ങൾ വളരെ കുറവ്. അതിനിടയിലാണ് തൊപ്പിയുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആത്മഹത്യ ചെയ്യുന്നത്. അത് അയാളെ വല്ലാതെ തളർത്തി. പിന്നീട് വിഷാദരോഗത്തിലേക്ക് വഴുതി വീണു. പിന്നീട് വർഷങ്ങളെടുത്തു അതിൽനിന്നു മുക്തി നേടാൻ. 

life-story-of-youtuber-thoppi1
Image Credits: Instagram/_mrz_thoppii_

അശ്ലീലം നിറഞ്ഞ വിഡിയോ, ചീത്തവിളി

ലൈവ് ഗെയിം വിഡിയോകളാണ് തൊപ്പി യൂട്യൂബിൽ അപ്‍ലോഡ് ചെയ്യുന്നത്. മുഴുവൻ സമയവും അസഭ്യവും അശ്ലീലം നിറഞ്ഞ ശരീര ഭാഷയും. ഏതു സ്ത്രീകളെപ്പറ്റിയും അശ്ലീലം നിറഞ്ഞ പരാമർശങ്ങൾ. കുട്ടികളാണ് തൊപ്പിയുടെ ഫാൻസ്. തൊപ്പിയുടെ ചീത്തവിളിയും അശ്ലീലവും കേൾക്കാൻ വേണ്ടി മാത്രമാണ് വിഡിയോ കാണുന്നതെന്നു പല കുട്ടികളും പറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറത്ത് വളാഞ്ചേരിയിൽ ഒരു ഉദ്ഘാടനത്തിന് എത്തിയ തൊപ്പിയുടെ ആരാധകക്കൂട്ടത്തെ കണ്ട് പലരും മൂക്കത്തു വിരൽ വച്ചു. ചെറിയ കുട്ടികളാണ് അന്ന് തൊപ്പിയെ കാണാനായി തടിച്ചു കൂടിയത്. ലൈവ് വിഡിയോയിൽ ആരാധകർ പറയുന്ന എന്തും ചെയ്യാൻ ഒരു മടിയും ഇല്ലാത്ത ആളാണ് തൊപ്പി. യൂട്യൂബിൽനിന്നു കിട്ടിയ സിൽവർ ബട്ടൻ പൊട്ടിച്ചു കളഞ്ഞതും അങ്ങനെയാണ്. 

Read More: അയാൾ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിൽ, തൊപ്പിമാരിൽ നിന്ന് മക്കളെ കാക്കണേ: ഷുക്കൂർ വക്കീൽ

തൊപ്പിമാർ ഇനിയും ആഘോഷിക്കപ്പെടേണ്ടതുണ്ടോ ? എവിടെയാണ് തിരുത്തേണ്ടത്.

സമൂഹമാധ്യമങ്ങൾ സൃഷ്ടിക്കുന്ന ഒരു സമാന്തര ലോകത്താണ് തൊപ്പിയെ പോലുള്ളവർ ആഘോഷിക്കപ്പെടുന്നത്. അസഭ്യവും അശ്ലീലവും കടുത്ത സ്ത്രീവിരുദ്ധതയും ഒരു മടിയുമില്ലാതെ വിളിച്ചുപറയുന്ന ഇത്തരക്കാർക്ക് കുട്ടികളുടെയും കൗമാരക്കാരുടെയും ഇടയിലുണ്ടാകുന്ന പിന്തുണ അപകടകരമാണ്. മറ്റു മനുഷ്യരുമായി ഇടപഴകാൻ മടിയും അപകർഷതാബോധവുമുള്ള, അതേസമയം അടച്ചിട്ട മുറിയിലിരുന്ന് എന്തും വിളിച്ചു പറയുന്ന ഇത്തരക്കാരുടേത് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണെന്ന് മനഃശാസ്ത്ര വിദഗ്ധർ പറയുന്നു. കുട്ടിക്കാലത്ത് അനുഭവിച്ച അരക്ഷിതാവസ്ഥയാകാം തൊപ്പിയെപ്പോലുള്ളവരുടെ പെരുമാറ്റത്തിനു പിന്നിലെന്നു പറയുമ്പോഴും അതിനെ അങ്ങനെ നിസ്സാരവൽക്കരിക്കാനോ കണ്ടില്ലെന്നു നടിക്കാനോ കഴിയില്ല. കാരണം അത്തരം ഇൻഫ്ലുവൻസർമാർ കുട്ടികളിലുണ്ടാക്കുന്ന സ്വാധീനത്തിന്റെ ഫലം അപകടകരമാണ്.

ഒരാൾ ഇങ്ങനെ പെരുമാറുന്നതിന് പല കാരണങ്ങളും പറയാമെങ്കിലും അത് ഏറ്റവുമധികം ബാധിക്കുന്നത് അവരുടെ ‘ഫാൻസ്’ ആയ കുട്ടികളെയാണെന്ന് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ. ബിജി പറയുന്നു. ‘‘ഇത്തരത്തിലുള്ളവരുടെ പെരുമാറ്റങ്ങൾ സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുമ്പോൾ കുട്ടികളും കരുതും ഇതാണ് ശരി എന്ന്. തൊപ്പിയെ പോലുള്ളവർക്ക് ഇങ്ങനെ സ്വീകാര്യത കിട്ടുന്നെങ്കിൽ ഇത്തരത്തിൽ അശ്ലീലവും തെറിവിളിയുമായാൽ ഞങ്ങളും ശ്രദ്ധിക്കപ്പെടുമെന്ന ചിന്തയാണ് കുട്ടികളെ ഇതിലേക്ക് ആകർഷിക്കുന്നത്. വെർച്വൽ ലോകത്തു നടക്കുന്നതെന്തും ശരിയാണെന്ന തോന്നൽ ഇന്നു കുട്ടികളടക്കം പലർക്കുമുണ്ട്. അവരെ സ്വാധീനിക്കാൻ വളരെ എളുപ്പമാണ്. കുട്ടികളെ ഇതിൽനിന്ന് അകറ്റുക എന്നതു മാത്രമാണ് പോംവഴി. അതിന് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും അശ്ലീലവും സ്ത്രീവിരുദ്ധതയുമെല്ലാം പുറത്തു വിടുന്നവരെ തടഞ്ഞേ മതിയാവൂ’’.– ഡോ. ബിജി പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS