Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാമുകിയെ വെടിവച്ചു കൊന്ന് പൊലീസുകാരൻ ജീവനൊടുക്കി

Karthik, Saraswathi കാർത്തിക്, സരസ്വതി

ചെന്നൈ ∙ ജന്മദിനാഘോഷത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ പൊലീസ് കോൺസ്റ്റബിൾ എംബിബിഎസ് വിദ്യാർഥിനിയായ കാമുകിയെ സർവീസ് റിവോൾവർ ഉപയോഗിച്ചു വെടിവച്ചു കൊന്നു. പിന്നീട് സ്വയം വെടിയുതിർത്തു ജീവനൊടുക്കി. ചെന്നൈ സായുധ പൊലീസിലെ കോൺസ്റ്റബിൾ ഈറോഡ് സ്വദേശി കാർത്തിക് (30), ചെന്നൈ ഇഎസ്ഐ മെഡിക്കൽ കോളജിലെ  മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥി സരസ്വതി  (23) എന്നിവരാണു മരിച്ചത്. സരസ്വതിയുടെ വില്ലുപുരത്തെ വീട്ടിലാണു സംഭവം.

4 വർഷം മുൻപ് ഫെയ്സ്ബുക് വഴിയാണു ഇവർ പ്രണയത്തിലായത്. പിന്നീട് വിവാഹത്തിനു വീട്ടുകാർ സമ്മതിച്ചു. കോളജിലെ ആൺസുഹൃത്തുക്കളുമായി സരസ്വതി സംസാരിക്കുന്നതിനെച്ചൊല്ലി ഇവർ വഴക്കിട്ടിരുന്നു. മെഡിക്കൽ പ്രവേശനം ലഭിച്ച ശേഷം സരസ്വതി തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്ന ധാരണയും കാർത്തിക്കിനുണ്ടായിരുന്നു. സരസ്വതിയുടെ ജന്മദിനമായ ചൊവ്വ വൈകിട്ട് കേക്കും സമ്മാനങ്ങളുമായി കാർത്തിക് ഇവരുടെ വീട്ടിലെത്തി.

അധികം വൈകാതെ ഇവർ തമ്മിൽ തർക്കം തുടങ്ങി. വീട്ടിലുണ്ടായിരുന്ന  സരസ്വതിയുടെ പിതാവ് ഇടപെട്ടിട്ടും ബഹളം ശമിച്ചില്ല. ബൈക്കിൽ വച്ചിരുന്ന റിവോൾവറെടുത്ത് പുലർച്ചെ രണ്ടു മണിയോടെ കാർത്തിക് സരസ്വതിക്കു നേരെ രണ്ടു തവണ നിറയൊഴിച്ചു. പിന്നെ സ്വയം തലയിൽ വെടിയുതിർത്തു.

related stories