ബെംഗളൂരു ∙ റഫാൽ യുദ്ധവിമാനക്കരാർ പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിൽ നിന്നു തട്ടിയെടുത്ത് അനിൽ അംബാനിക്ക് അടിയറ വച്ചതിലൂടെ കേന്ദ്രം ഇന്ത്യൻ എയ്റോസ്പേസ് വ്യവസായത്തെ നശിപ്പിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി.
റഫാൽ ഇടപാടിൽ കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എച്ച്എഎൽ മുൻ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.
വെറുമൊരു കമ്പനിയല്ല, രാജ്യത്തിന്റെ തന്ത്രപ്രധാന സമ്പത്തിലൊന്നാണ് എച്ച്എഎൽ. ആയിരക്കണക്കിനു തൊഴിലവസരങ്ങളാണ് ഇല്ലാതാക്കിയത്. പ്രതിരോധമന്ത്രി റഫാൽ വിമാന നിർമാണ കേന്ദ്രം സന്ദർശിക്കാൻ ഫ്രാൻസിൽ പോയത് അഴിമതി മൂടിവയ്ക്കാനാണ്. ഇവിടുത്തെ ജീവനക്കാരുടെ ശവകുടീരത്തിൽ ഭാവി പണിയാമെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ നടക്കില്ല. അധികാരത്തിലേറിയാൽ വിരമിച്ചവർ ഉൾപ്പെടെ എച്ച്എഎല്ലിലെ മുഴുവൻ ജീവനക്കാരുടെയും ഭാവി സുരക്ഷിതമാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
റഫാൽ നിർമിക്കാനുള്ള ശേഷി എച്ച്എഎല്ലിന് ഉണ്ടെന്നും കരാർ നഷ്ടമായതു തങ്ങളെയും കുടുംബാംഗങ്ങളെയും വേദനിപ്പിച്ചെന്നും കൂടിക്കാഴ്ചയിൽ പങ്കെടുത്ത കമ്പനി മുൻ ജീവനക്കാർ പറഞ്ഞു.