പാലക്കാട് ∙ പി.കെ. ശശി എംഎൽഎയ്ക്കെതിരായ അന്വേഷണം വേഗം പൂർത്തിയാക്കി അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിനു മുൻപു റിപ്പോർട്ടു നൽകാൻ കമ്മിഷനു സംസ്ഥാന നേതൃത്വം നിർദേശം നൽകി. ഇന്നു സെക്രട്ടേറിയറ്റിലെ മുതിർന്ന നേതാക്കൾ വിഷയം ചർച്ച ചെയ്യുമെന്നു സൂചനയുണ്ട്.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.കെ.ബാലൻ, പി.കെ.ശ്രീമതി എന്നിവർ അംഗങ്ങളായ കമ്മിഷൻ 2 മാസമായിട്ടും അന്വേഷണം പൂർത്തിയാക്കാത്തതിൽ പാർട്ടിയിൽ അമർഷം ശക്തമാണ്. അന്വേഷണം വേഗം പൂർത്തിയാക്കാൻ പാലക്കാട് ജില്ലാ നേതൃത്വവും ആവശ്യപ്പെട്ടതായാണു സൂചന. കമ്മിഷൻ അംഗങ്ങളുടെ ഔദ്യോഗിക തിരക്കാണു നടപടി നീളാൻ കാരണമെന്നാണു വിശദീകരണമെങ്കിലും വൈകലിനു പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളുള്ളതായി പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. വൈകൽ മനഃപൂർവമെന്ന് ആരോപിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ലെന്നാണ് ഒരു മുതിർന്ന സംസ്ഥാന നേതാവ് അഭിപ്രായപ്പെട്ടത്.
പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അംഗങ്ങളിൽ ഒരാൾ അവരുമായി 4 തവണ ഫോണിൽ സംസാരിച്ചു. ഈ അംഗം നേരത്തെ റിപ്പോർട്ട് തയാറാക്കിയെന്നാണു സൂചന. ഇതിനിടെ, ശശി പാർട്ടിയോഗങ്ങളിലും പൊതുപരിപാടികളിലും സജീവമായതും പ്രശ്നം ഒത്തുതീർപ്പാക്കാനുള്ള നീക്കങ്ങളും വിവാദമായി. പരാതിക്കു പിന്നിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കാനുള്ള പാർട്ടി തീരുമാനം പരാതിക്കാരിക്കു പിന്തുണ നൽകിയവരെ ലക്ഷ്യമിട്ടാണെന്നും ആരോപണമുയർന്നു.