മറയൂർ ∙ ഭർത്താവിന്റെ തല്ലിൽ നിന്നു രക്ഷപ്പെടാൻ യുവതി പൊലീസിനെ ഫോണിൽ വിളിച്ചു വരുത്തി. ക്ഷുഭിതനായ ഭർത്താവ് പൊലീസ് ഉദ്യോഗസ്ഥനെ ഇരുമ്പു പൈപ്പ് ഉപയോഗിച്ചു പൊതിരെ തല്ലി. കത്തി വീശി ഭീഷണിപ്പെടുത്തിയ ഭർത്താവിനെ പൊലീസുകാരനും നാട്ടുകാരും കൂടി കീഴ്പ്പെടുത്തി. മറയൂർ പത്തടിപ്പാലം സ്വദേശി സഞ്ജു (ശശികുമാർ–35) ആണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ എട്ടരയോടെ ശശികുമാർ, ഭാര്യ ജ്യോതിയെ തല്ലി. തുടർന്നാണു ജ്യോതി മൊബൈലിലൂടെ മറയൂർ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചത്. സിവിൽ പൊലീസ് ഓഫിസർമാരായ ടി.പി. അനു, ഹരീഷ്‌കുമാർ എന്നിവർ സ്ഥലത്തെത്തി. കത്തി വീശി ഭീഷണിപ്പെടുത്തി സഞ്ജുവിനെ ഇരുവരും ചേർന്നു കീഴ്പ്പെടുത്തി. ഇതിനിടെ സമീപത്തുണ്ടായിരുന്ന ഇരുമ്പു പൈപ്പ് കൊണ്ടു സഞ്ജു, അനുവിനെ മർദിക്കുകയായിരുന്നു. കയ്യിൽ ഗുരുതര പരുക്കേറ്റ അനുവിനെ മറയൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനു സഞ്ജുവിനെതിരെ കേസെടുത്തു. സഞ്ജുവിനെ ഇന്നു ദേവികുളം കോടതിയിൽ ഹാജരാക്കും.