Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസുകാർക്ക് മർദനം: എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ

sfi-attack-on-police പൊലീസുകാരെ ആക്രമിക്കുന്ന സിസിടിവി ദൃശ്യം.

തിരുവനന്തപുരം ∙ പൊലീസുകാരെ നടുറോഡിലിട്ട് മർദിച്ച് അവശരാക്കിയ സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരായ രണ്ടുപേർ കസ്റ്റഡിയിൽ. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ ഭാരവാഹിയും പ്രവർത്തകനുമാണ് കസ്റ്റഡിയിലുള്ളത്. ഇവരെ വിട്ടയയ്ക്കാൻ സമ്മർദം തുടരുന്നു. ഭരണകക്ഷി നേതാക്കളുടെ സമ്മർദം കാരണം പ്രതികളുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിടുന്നില്ല. എസ്എപി ക്യാംപിലെ പൊലീസുകാരായ വിനയചന്ദ്രൻ, ശരത്, ട്രാഫിക് പൊലീസുകാരൻ അമൽ കൃഷ്ണ എന്നിവരെയാണ് എസ്എഫ്ഐ നേതാക്കളും പ്രവർത്തകരും ക്രൂരമായി മർദിച്ചത്.

ബുധനാഴ്ച വൈകിട്ട് ആറിനു പാളയം യുദ്ധസ്മാരകത്തിനു മുന്നിലാണു സംഭവം. ബൈക്കിൽ വന്ന എസ്എഫ്ഐ പ്രവർത്തകൻ സിഗ്നൽ തെറ്റിച്ച് യു ടേണിനു ശ്രമിച്ചപ്പോൾ ട്രാഫിക് പൊലീസുകാരൻ അമൽ കൃഷ്ണ തടഞ്ഞു. ഇതിനെ ചോദ്യം ചെയ്ത വിദ്യാർഥി അമൽ കൃഷ്ണയുടെ യൂണിഫോമിൽ പിടിക്കുകയും മർദിക്കുകയും ചെയ്തു. റോഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിനയചന്ദ്രനും ശരത്തും തടയാൻ ശ്രമിച്ചപ്പോൾ അവരെയും വിദ്യാർഥി ആക്രമിച്ചു. മൂന്നുപൊലീസുകാരും ചേർന്നു പ്രതിയെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഓടിമാറി. ഉടൻ എസ്എഫ്ഐ നേതാക്കളെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. ഉടൻ തന്നെ ഇരുപതോളം എസ്എഫ്ഐക്കാരാണു സ്ഥലത്തെത്തിയത്.     അവരുമായി സംസാരിക്കാൻ പൊലീസ് തയാറായെങ്കിലും അനുവദിച്ചില്ല. അക്രമിസംഘം മൂന്ന് പൊലീസുകാരെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വഴിയാത്രക്കാരായ സ്ത്രീകൾ നിലവിളിച്ചു. അവരെ അസഭ്യം പറഞ്ഞ അക്രമികൾ ഓടിക്കൂടിയ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി വിരട്ടിയോടിച്ചു.

ഗതാഗതം താറുമാറായെങ്കിലും അക്രമികൾ മടങ്ങിയില്ല. കലിയടങ്ങാതെ അക്രമിസംഘം പൊലീസുകാരെ വീണ്ടും മർദിച്ചു. കുതറിമാറിയ അമൽ കൃഷ്ണയാണ് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ചു സഹായം തേടിയത്. പൊലീസ് എത്തിയപ്പോൾ അക്രമികൾ നടുറോഡിൽ നിന്ന് അസഭ്യം പറയുകയായിരുന്നു. മർദനമേറ്റ പൊലീസുകാർക്ക് അനങ്ങാൻപോലും സാധിക്കുന്നില്ല.

ഇതിനിടെ കന്റോൺമെന്റ് പൊലീസ് സംഘം നാല് അക്രമികളെ പിടികൂടി ജീപ്പിൽ കയറ്റി. ഉടൻ എസ്എഫ്ഐ നേതാക്കൾ സ്ഥലത്തെത്തി. അവരും പൊലീസിനെ ഭീഷണിപ്പെടുത്തി. പൊലീസുകാർ ഭയത്തോടെ മാറി നിന്നപ്പോൾ നേതാക്കൾ പ്രതികളെ ജീപ്പിൽ നിന്നു പിടിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു. മറ്റൊരു ജീപ്പിലാണു മൂന്ന് പൊലീസുകാരെയും ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയത്.

പൊലീസുകാരെ മർദിച്ചത് യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളാണെന്നു പറഞ്ഞ എസ്എഫ്ഐ ജില്ല പ്രസിഡന്റ് ഷിജിത്ത്, സംഭവത്തിൽ എസ്എഫ്ഐക്കാർക്കു പങ്കില്ലെന്നു ബുധനാഴ്ച രാത്രി അറിയിച്ചിരുന്നു. പ്രതികളെല്ലാം എസ്എഫ്ഐക്കാരാണെന്നു സ്ഥിരീകരിച്ചതോടെ എസ്എഫ്ഐ നേതൃത്വം പ്രതികരിച്ചിട്ടില്ല.

പൊലീസുകാരെ നിർബന്ധിപ്പിച്ച് ഡിസ്ചാർജ് ചെയ്യിപ്പിച്ചതു വിവാദത്തിൽ

sfi-attack-on-police-1

വീട്ടിൽ പോയ പൊലീസുകാരൻ ശരത്തിനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു ഇന്നലെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ ആഴത്തിൽ പരുക്കേറ്റ ശരത്തിനു ദീർഘനാളത്തെ ചികിത്സ വേണ്ടിവരും. ബുധനാഴ്ച വൈകിട്ട് 6.30ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പൊലീസുകാർ രാത്രി 9ന് ഡിസ്ചാർജ് ചെയ്തു. കന്റോൺമെന്റ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ഇതിനുപിന്നിൽ.

എസ്എഫ്ഐ നേതാക്കളും പ്രവർത്തകരും ഉൾപ്പെട്ട കേസ് ഇല്ലാതാക്കാൻ എസ്എഫ്ഐ, സിപിഎം ജില്ലാ നേതൃത്വങ്ങൾ പൊലീസിന്റെ ഉന്നതതലത്തിൽ സമ്മർദം ചെലുത്തി. ഇവർക്കുവേണ്ടി കന്റോൺമെന്റിലെ ഉദ്യോഗസ്ഥൻ രംഗത്തിറങ്ങുകയായിരുന്നു. മൂന്നു പൊലീസുകാരോടും ഉടൻ ആശുപത്രി വിടാൻ നിർദേശിച്ച ഈ ഉദ്യോഗസ്ഥൻ ഔദ്യോഗിക കൃത്യനിർവഹണത്തിനു തടസ്സം സൃഷ്ടിച്ചുവെന്ന വകുപ്പുമാത്രം ചേർത്ത് കേസ് എടുക്കാൻ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരോട് ആവശ്യപ്പെട്ടു.

പ്രതികളെ കണ്ടെത്തുന്നതിനുവേണ്ടി സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ബുധനാഴ്ച രാത്രി ഡെപ്യൂട്ടി കമ്മിഷണർ ആർ.ആദിത്യ നിർദേശിച്ചു. ദൃശ്യങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ പൊലീസുകാരിൽ ഒരാൾ അതു മായ്ച്ചുകളയാൻ ശ്രമിച്ചു. എന്നാൽ സേനയിലെ മൂന്നുപേരെ ആക്രമിച്ച സംഭവത്തിലെ പ്രതികളെ സംരക്ഷിക്കുന്നതിനെതിരെ ചില പൊലീസുകാർ പ്രതികരിച്ചു. ഇതോടെയാണു ദൃശ്യങ്ങൾ മായ്ക്കാനുള്ള ശ്രമം ഉപേക്ഷിച്ചത്. 

related stories