സൂറത്ത്∙ ഗുജറാത്തിലെ സൂറത്തിൽ സുഹൃത്തിനൊപ്പം എത്തി കടക്കാരനെ വാൾ കാട്ടി വിരട്ടി പണം തട്ടിയ കേസിൽ ഇരുപതുകാരി പിടിയിൽ. ‘ലേഡി ഡോൺ’ എന്നറിയപ്പെടുന്ന അസ്മിത ഗോഹിൽ ആണു സുഹൃത്തിനൊപ്പം പിടിയിലായത്. ഇവർ പണം തട്ടുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതു തെളിവായി. നീളൻ വാൾ വീശി വിരട്ടി തട്ടിയെടുത്തതാകട്ടെ 500 രൂപയും! എന്നാൽ നേരത്തേ ഇവർക്കെതിരെ ഉണ്ടായിരുന്ന കേസുകൾ കൂടി ഉൾപ്പെടുത്തിയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു.
ഇതിനു മുൻപ് ഹോളി ആഘോഷത്തിനിടെ സുഹൃത്ത് സഞ്ജയ്ക്കൊപ്പം വാൾ വീശി പണം വാങ്ങുന്ന അസ്മിതയുടെ ദൃശ്യങ്ങളും വൈറലായിരുന്നു. ഈ കേസിൽ ഇരുവരും പിടിയിലായെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. ബൈക്ക് യാത്രികനെ വാൾ കാട്ടി വിരട്ടിയതിന്റെ പേരിലും കേസുണ്ട്. അന്ന് കാലിയ എന്ന സുഹൃത്തായിരുന്നു അസ്മിതയ്ക്കൊപ്പം.
സമൂഹമാധ്യമങ്ങളിൽ ‘ഡിക്കു’ എന്ന പേരിലും പ്രശസ്തയാണ് അസ്മിത. 20 വയസ്സിനിടെ ഇതിനോടകം ഒട്ടേറെ കേസുകളിൽ പ്രതിയായി. ഏറെയും പണം തട്ടിയെടുത്തതിന്റെ പേരിൽ. ആൺസുഹൃത്തിനൊപ്പമാണു ജീവിതം. സ്ഥിരം കേസുകളില്‍ പെട്ടതോടെ വീട്ടുകാരും ഉപേക്ഷിച്ചു. സുഹൃത്തിനൊപ്പം ബൈക്കിലെത്തിയാണ് സൂറത്തിലെയും പണംതട്ടൽ. രാവിലെ ആറോടെയായിരുന്നു സംഭവം.
പാൻമസാല വിൽക്കുന്ന കടയ്ക്കു ചുറ്റും ബൈക്കില്‍ നിരീക്ഷണം നടത്തി ആരുമില്ലാതിരുന്ന സമയത്താണു വാൾ വീശിയത്. കാശു വാങ്ങിയെടുത്തതിനു ശേഷം അസ്മിത നിർബന്ധിച്ചു കടയടപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സൂറത്തിലെ ‘വർഷ’ സൊസൈറ്റി മേഖലയിൽ താമസിക്കുന്ന അസ്മിത എല്ലാ മാസവും കടക്കാരനെ വിരട്ടി പണം തട്ടാറുണ്ടെന്നു പരാതിയിൽ പറയുന്നു. കയ്യിൽ എപ്പോഴും വാളും കാണും. ഇത് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
തോക്കും വാളും കത്തിയുമേന്തിയുള്ള ചിത്രങ്ങളും ഫെയ്സ്ബുക്കിൽ ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. വില കൂടിയ കാറുകളും ബൈക്കുകളുമെല്ലാമാണു ഹരം. ഫെയ്സ്ബുക്കിൽ ഇവരെ ഫോളോ ചെയ്യുന്നവരുടെ പട്ടികയിൽ മലയാളികളും ഉണ്ടെന്നതാണു കൗതുകകരം. ഒട്ടേറെ ക്രിമിനൽ കേസുകളുടെ പശ്ചാത്തലത്തിലാണു ‘സൂറത്തിലെ ലേഡി ഡോൺ’ എന്ന പേരു വീഴുന്നതും.