Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവാവിനെ തട്ടിക്കൊണ്ടു പോയെന്ന് ഭാര്യ; പൊലീസ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കു പിന്നാലെ

Husband-Kidnapping പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ (വിഡിയോ ചിത്രം)

കോട്ടയം∙ പ്രണയ വിവാഹം ചെയ്ത യുവാവിനെ ആയുധങ്ങളുമായെത്തിയ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയെന്നു പരാതി. സംഭവം ഭാര്യയും വരന്റെ സുഹൃത്തും ബന്ധുക്കളും പൊലീസിനെ അറിയിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ല. ഭർത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുവതി ഇപ്പോഴും ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ തുടരുകയാണ്.

അതിനിടെ, നവവരനൊപ്പം തട്ടിക്കൊണ്ടു പോകപ്പെട്ട യുവാവിനെ മർദിച്ച് അവശനാക്കിയ ശേഷം ഗുണ്ടാസംഘം പാതിവഴിയിൽ ഉപേക്ഷിച്ചു. ഇയാൾ തിരികെയെത്തി വാഹനത്തിന്റെ നമ്പർ സഹിതം പരാതി നൽകിയിട്ടും നടപടികളൊന്നുമുണ്ടായില്ല. കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയുടെ തിരക്കിലാണു പൊലീസുകാരെന്നും അതിനു ശേഷം സംഭവം അന്വേഷിക്കാമെന്നുമായിരുന്നു എസ്ഐയുടെ പ്രതികരണം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂർ റജിസ്ട്രേഷൻ ഓഫിസിൽ കെവിൻ (23) എന്ന യുവാവും പെൺകുട്ടിയും വിവാഹിതരായത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം രാത്രി ഗുണ്ടാസംഘമെത്തി വീട് അടിച്ചു തകർത്ത ശേഷം കെവിനെയും ബന്ധു മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെയും (30) തട്ടിക്കൊണ്ടു പോവുകയായിരുന്നു.

കൊല്ലം തെന്മല സ്വദേശിനിയായ പെൺകുട്ടിയെ കെവിൻ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ വിരോധത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളും അവർക്കൊപ്പം എത്തിയവരുമാണ് വീട് കയറി ആക്രമിച്ച ശേഷം ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  അക്രമി സംഘവുമായി പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ കെവിൻ പത്തനാപുരത്തുവച്ചു കാറിൽനിന്നു ചാടി രക്ഷപ്പെട്ടുവെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവരെ കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

എന്നാൽ തന്റെ ഭർത്താവിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ചു പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു പ്രതിഷേധം തുടരുകയാണ്. കെവിനെ പുനലൂരിലേക്കാണു തട്ടിക്കൊണ്ടു പോയതെന്ന് അനീഷ് പറഞ്ഞു. തെന്മലയിലെത്തിയപ്പോൾ ഛർദിക്കണമെന്നു പറഞ്ഞപ്പോഴാണു തന്നെ ഇറക്കിവിട്ടത്. പിന്നീട് രണ്ടു വാഹനങ്ങളിൽ നിന്നുമുള്ളവർ തുടരെ മർദിച്ചു. പെൺകുട്ടിയെ തിരികെ എത്തിച്ചു തന്നാൽ വിട്ടയയ്ക്കാമെന്നു പറഞ്ഞു. അതിനു സഹായിക്കാമെന്നു പറഞ്ഞപ്പോഴായിരുന്നു മർദനം നിർത്തി തിരികെയെത്തിച്ചത്.

മർദനത്തിൽ സാരമായി പരുക്കേറ്റ അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനീഷിന്റെ മുഖത്താണു പരുക്കേറ്റത്. തിരുവനന്തപുരം റജിസ്ട്രേഷനിലുള്ള ഇന്നോവ കാറിലാണു തട്ടിക്കൊണ്ടു പോയതെന്നത് ഉൾപ്പെടെ വിവരം നൽകിയിട്ടും പൊലീസ് യാതൊന്നും ചെയ്തില്ല. കെവിൻ മറ്റൊരു വണ്ടിയിൽ നിന്നു ചാടിപ്പോയെന്നാണ് അനീഷിനോടു പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞത്. അതിക്രമത്തിനു പിന്നിൽ തന്റെ സഹോദരനാണെന്നും പെൺകുട്ടി പരാതിപ്പെട്ടിട്ടുണ്ട്.