തിരുവനന്തപുരം∙ കെപിസിസി നേതൃയോഗത്തിൽ പാര്‍ട്ടിക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. സ്വന്തം നാട്ടിൽ സീറ്റ് ചോദിച്ചിട്ടുപോലും പാർട്ടി തനിക്കു തന്നില്ലെന്നു രാജ്മോഹൻ വ്യക്തമാക്കി. പാർട്ടിക്കു വേണ്ടി വെള്ളം കോരിയിട്ടു തന്നെ തഴഞ്ഞു. തളർന്നു കിടന്നവരെപ്പോലും കെപിസിസി അംഗങ്ങളാക്കിയപ്പോഴും തന്നെ ഒഴിവാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
എൻഎസ്എസ് പുറത്താക്കിയ ആളെ ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറാക്കി. പാർട്ടിയുടെ ഭാരം മൂന്നുപേർമാത്രം താങ്ങി പെടലി ഒടിക്കരുതെന്നും കെപിസിസി യോഗത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പും അനുബന്ധ വിവാദങ്ങളും മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്കിടെയാണ് സീറ്റ് ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നവരില്‍ ഓരാളായ ഉണ്ണിത്താന്‍റെ രോഷപ്രകടനം.
യോഗത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ ഏറെയും എം.എം. ഹസനോടാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഉണ്ണിത്താനെ വക്താവാക്കിയതു ശരിയായില്ലെന്ന് ഹസന്‍ യോഗത്തിൽ പറഞ്ഞു. എന്നാൽ തന്നെ വക്താവാക്കിയത് ഹസനല്ല, ഹൈക്കമാന്‍ഡാണെന്നായിരുന്നു ഉണ്ണിത്താന്റെ തിരിച്ചടി. വിമര്‍ശനമുന്നയിച്ച യുവ എംഎല്‍എമാര്‍ക്കെതിരെ കെ.സി. ജോസഫും ആഞ്ഞടിച്ചു. ആര്യാടൻ മുഹമ്മദും യോഗത്തിൽ രൂക്ഷഭാഷയിൽ പ്രതികരിച്ചു.