റാന്നി ∙ യുവാക്കളെ തട്ടിക്കൊണ്ടുപോയി വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിൽനിന്ന് റാന്നി സ്വദേശികളായ രണ്ടു യുവാക്കളെ റാന്നി പൊലീസ് മലപ്പുറത്ത് എത്തി രക്ഷിച്ചു. ഐത്തല കൊച്ചേത്ത് സണ്ണിയുടെ മകൻ ഷിജി (27), താഴത്തേതിൽ മോനച്ചന്റെ മകൻ ജിക്കുമോൻ (27) എന്നിവരെയാണു മലപ്പുറത്തു തിരൂരിലെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ടാണു സിനിമാക്കഥകളെ വെല്ലുന്ന രീതിയിൽ മലപ്പുറത്തു തട്ടിക്കൊണ്ടുപോകൽ അരങ്ങേറിയത്. ബാറിൽ മദ്യപിച്ച ശേഷം പുറത്തിറങ്ങിയ യുവാക്കൾക്കു പിന്നാലെ കൂടിയ സംഘം ഇവരെ തട്ടിയെടുത്ത ശേഷം രണ്ടു ദിവസമായി വിലപേശുകയായിരുന്നു. വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടു ലക്ഷങ്ങളാണു സംഘം ആവശ്യപ്പെട്ടത്. ഇരുവരുടെയും വീട്ടുകാർ അതിനു വഴങ്ങാതിരുന്നതോടെ ഒടുവിൽ 10,000 രൂപയെങ്കിലും തരണമെന്നായി. ഇതും വീട്ടുകാർ വിസമ്മതിച്ചു.
ഇതോടെയാണു രാത്രിയിൽ തിരൂരിനു സമീപം റോഡരികിൽ സംഘം യുവാക്കളെ ഉപേക്ഷിച്ചു മുങ്ങിയത്. യുവാക്കളെ തട്ടിക്കൊണ്ടുപോയതു മുതൽ വിവരങ്ങൾ ശേഖരിച്ചുവന്ന പൊലീസ് ഉടനെ മലപ്പുറത്തേക്കു തിരിക്കുകയായിരുന്നു. സംഘത്തിലെ ഒരാളുടെ ഫോൺ നമ്പർ കൈവശമാക്കിയ പൊലീസ് ഇൗ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതോടെ പിടിക്കപ്പെടുമെന്ന സംശയത്തിൽ സംഘം യുവാക്കളെ വഴിയിലുപേക്ഷിക്കാൻ നിർബന്ധിതരാകുകയായിരുന്നുവെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.