ജയ്പുർ∙ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാജസ്ഥാനിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചു പ്രശസ്തമായ ഗോവിന്ദ്ദേവ്ജി ക്ഷേത്രം സന്ദർശിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ചു കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ്. കഷ്ടകാലം വരുമ്പോൾ ആളുകൾ അമ്പലത്തിൽ പോകുന്നതു സാധാരണമാണെന്ന്, ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി റാത്തോഡ് പറഞ്ഞു.
ജയ്പുരിലെ ജവഹർ കലാകേന്ദ്രയിൽ കേന്ദ്രസർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിവരിക്കുന്ന എക്സിബിഷൻ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു റാത്തോഡ്. ഈ വർഷം അവസാനമാണ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുക. വിനോദസഞ്ചാരത്തിനു പേരുകേട്ട രാജസ്ഥാൻ, കോൺഗ്രസ് പ്രസിഡന്റ് സന്ദർശിക്കുന്നതു നല്ലതാണെന്നും റാത്തോഡ് പരിഹസിച്ചു. ഇത്രയേറെ സുന്ദരവും വിനോദസഞ്ചാരത്തിനു പ്രശസ്തവുമായ സംസ്ഥാനത്ത് അദ്ദേഹം വന്നത് നല്ല കാര്യം – റാത്തോഡ് പറഞ്ഞു.
ദീർഘകാലമായി ബിജെപിക്കു പിന്നിൽ അടിയുറച്ചു നിൽക്കുന്നവരാണ് രാജസ്ഥാൻകാരെന്നും മന്ത്രി അവകാശപ്പെട്ടു. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിൽ ബിജെപി ഇതിനകം സർക്കാർ രൂപീകരിച്ചു കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തന മികവും നാം കാണുന്നതാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ വികസനവും വളർച്ചയുമാണ് ബിജെപി ലക്ഷ്യമിടുന്നത് – റാത്തോഡ് പറഞ്ഞു.