Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുൽ ‘ശിവ ഭക്തനെ’ന്ന് മധ്യപ്രദേശിൽ പോസ്റ്റർ; രാഷ്ട്രീയ നാടകമെന്ന് ബിജെപി

rahul-shiv-bhakt

ഭോപ്പാല്‍∙ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 'ശിവ ഭക്തന്‍' എന്നു വിശേഷിപ്പിച്ചു മധ്യപ്രദേശില്‍ പാര്‍ട്ടി ബാനറുകള്‍. രാഹുലിന്റെ ഭോപ്പാല്‍ സന്ദര്‍ശനത്തിനു മുന്നോടിയായാണു തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് വമ്പന്‍ ബാനറുകള്‍ പുറത്തിറക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിനു സമീപം ത്രിശൂലത്തിനൊപ്പമാണ് 'ശിവ് ഭക്ത്' എന്ന് ആലേഖനം ചെയ്തിരിക്കുന്നത്. തൊഴില്‍ അവസരങ്ങള്‍, സ്ത്രീ സുരക്ഷ, കുറഞ്ഞ ചെലവില്‍ വൈദ്യുതി, തീര്‍ഥാടന ടൂറിസം തുടങ്ങിയ വാഗ്ദാനങ്ങളാണു പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്നത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനത്തു രാഹുലിന്റെ സന്ദര്‍ശനം പാര്‍ട്ടിയുടെ ശക്തിപ്രകടനമാക്കി മാറ്റാനുള്ള ഒരുക്കങ്ങളാണു നടക്കുന്നത്. പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായാണു രാഹുല്‍ മധ്യപ്രദേശില്‍ എത്തുന്നത്.

രാഹുലിന്റെ ശിവഭക്തി രാഷ്ട്രീയ നാടകമാണെന്ന കുറ്റപ്പെടുത്തലുമായി ബിജെപി രംഗത്തെത്തിക്കഴിഞ്ഞു. എന്നാല്‍ ഹിന്ദുമതത്തിന്റെ കുത്തക ബിജെപിക്കല്ലെന്നു കോണ്‍ഗ്രസ് തിരിച്ചടിച്ചു. ശ്രീരാമനേയും ശിവനേയും ബ്രഹ്മാവിനെയും കണ്ടുപിടിച്ചതു തങ്ങളാണെന്ന മിഥ്യാധാരണ ബിജെപിക്കുണ്ടെങ്കില്‍ ആര്‍എസ്എസും ബിജെപിയുമൊക്കെ രൂപപ്പെടുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഇവരെയാക്കെ ജനങ്ങള്‍ ആരാധിക്കുന്നുണ്ടെന്ന സത്യം അവര്‍ തിരിച്ചറിയണമെന്നു കോണ്‍ഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു. ആര്‍ക്കു വേണമെങ്കിലും ശിവനെ ഭജിക്കാം. ആദി ശിവനെ ആരു ഭജിക്കണമെന്നു തീരുമാനിക്കാന്‍ ബിജെപിക്ക് എന്താണു കാര്യമെന്നും അദ്ദേഹം ചോദിച്ചു. ഉച്ചയോടെ ഭോപ്പാലില്‍ എത്തുന്ന രാഹുല്‍ മൂന്നു മണിക്കൂര്‍ റോഡ് ഷോ നടത്തും.