പാലക്കാട് ∙ കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റ്-ലീഗ് (കോ-മാ-ലീ) സഖ്യത്തിന്റെ പരീക്ഷണശാലയാണു പാലക്കാട് നഗരസഭയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. ബിജെപി ഭരണസമിതിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും വെല്‍ഫെയര്‍പാര്‍ട്ടിയുടെ പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസപ്രമേയം അതിജീവിച്ചത് ‘അയ്യപ്പ സ്വാമിയുടെ’ അനുഗ്രഹം കൊണ്ടാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മന്ത്രി എ.കെ. ബാലനുമാണ് കോ-മാ-ലീ സഖ്യത്തിന്റെ മുഖ്യകാര്‍മികരെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ബിജെപി ഭരണത്തിലുള്ള പാലക്കാട് നഗരസഭയിൽ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. അവിശ്വാസം വിജയിക്കാൻ 27 പേരുടെ പിന്തുണ വേണ്ടിടത്ത് യുഡിഎഫിനു കിട്ടിയത് 26 മാത്രം. കോൺഗ്രസ് കൗൺസിലർ വി.ശരവണൻ നാടകീയമായി നഗരസഭാംഗത്വം രാജിവച്ചതാണ് യുഡിഎഫിന് വിനയായത്. തിങ്കളാഴ്ച രാവിലെയാണു രാജിക്കത്ത് സെക്രട്ടറിക്കു കൈമാറിയത്. ഇതോടെ അവിശ്വാസം പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നു.
52 അംഗ നഗരസഭയിൽ ബിജെപി 24, കോൺഗ്രസ് 13, മുസ്‌ലിം ലീഗ് 4, സിപിഎം 9, വെൽഫെയർ പാർട്ടി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണു കക്ഷിനില. അവിശ്വാസം പാസാകാൻ 27 അംഗങ്ങളുടെ പിന്തുണ വേണം. യുഡിഎഫ് അവിശ്വാസത്തെ സിപിഎമ്മും വെൽഫെയർ പാർട്ടിയും പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കോൺഗ്രസ് അംഗം രാജിവച്ചതോട 26 വോട്ടു മാത്രമേ ലഭിച്ചുള്ളു. സംസ്ഥാനത്തു ബിജെപി ഭരണത്തിലുള്ള ഏക നഗരസഭയാണ് പാലക്കാട്.