Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീധരൻ പിള്ളയുടേതു തുറന്ന വെല്ലുവിളി; ബിജെപിയുടെ രാഷ്ട്രീയ നെറികേട് വെളിപ്പെട്ടു: കടകംപള്ളി

kadakampally-surendran

തിരുവനന്തപുരം∙ കേരളത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സുവര്‍ണാവസരമാണു ശബരിമലയെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന കേരളത്തിന്റെ പൊതുസമൂഹത്തോടും സുപ്രീംകോടതിയോടുമുള്ള തുറന്ന വെല്ലുവിളിയാണെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിനു പിന്നിൽ ശക്തമായ ഗൂഢാലോചനയുണ്ട്. ഈ ഗൂഢാലോചന അന്വേഷിച്ചു കലാപശ്രമത്തിനു പിന്നിലെ ബുദ്ധി കേന്ദ്രങ്ങളെ നിയമത്തിനു മുന്നിൽ എത്തിക്കേണ്ടതുണ്ടെന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ മന്ത്രി വ്യക്തമാക്കി.

സമൂഹമാധ്യമത്തിലെ കുറിപ്പിന്റെ പൂര്‍ണരൂപം:

ഭക്തരെന്ന വ്യാജേന ഒരു കൂട്ടർ പമ്പയിലും നിലയ്ക്കലും അക്രമം അഴിച്ചുവിട്ടപ്പോൾ അതിനു പിന്നിൽ സംഘപരിവാർ തീവ്രവാദികൾ ആണെന്നു ഞങ്ങൾ അന്നേ പറഞ്ഞിരുന്നു. എന്നാൽ ബിജെപി ഈ അക്രമങ്ങൾക്കു പിന്നിൽ കേരളത്തിലെ നിരപരാധികളായ അയ്യപ്പ ഭക്തർ ആണെന്നു വരുത്തിത്തീർക്കാൻ ആണു ശ്രമിച്ചിരുന്നത്. മാധ്യമങ്ങള്‍ പുറത്തു വിട്ട ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിൽ ശ്രീധരൻ പിള്ള തന്നെ പറയുന്നുണ്ട് 17–ാം തീയതി മുതലുള്ള അക്രമങ്ങൾക്കു പിന്നിൽ ബിജെപി ആണെന്ന്.

ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ആണ് ഈ സമരാഭാസം സംഘടിപ്പിച്ചതെന്ന്. ഈ ജനറൽ സെക്രട്ടറിമാരുടെ കൂട്ടത്തിൽ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനു വേണ്ടി വാദിച്ച കെ.സുരേന്ദ്രനും ഉണ്ടെന്നത് ഇവരുടെ രാഷ്ട്രീയ നെറികേട് ആണ് വെളിപ്പെടുത്തുന്നത്.

ശബരിമലയുടെ പേരിൽ ബിജെപി കലാപത്തിനു കോപ്പ് കൂട്ടുകയാണെന്നും എന്‍എസ്എസും രാജകുടുംബവും തന്ത്രികുടുംബവും അടക്കമുള്ള കേരളത്തിലെ ഭക്ത സമൂഹം ബിജെപി ഗൂഢാലോചനയിൽ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും ഞങ്ങൾ മുന്നറിയിപ്പു നൽകിയിരുന്നു. ആ മുന്നറിയിപ്പു ശരി വയ്ക്കുന്നതാണു ശ്രീധരൻ പിള്ളയുടെ ഇപ്പോഴത്തെ പ്രസംഗം. ബിജെപി മുന്നോട്ടു വച്ച അജൻഡയിൽ ഓരോരുത്തരായി അടിയറവു പറഞ്ഞു എന്നാണു ശ്രീധരൻ പിള്ളയുടെ വാദം. ഈ അജൻഡകൾ എന്തൊക്കെയായിരുന്നു എന്നു മലയാളി സമൂഹം ചിന്തിക്കേണ്ടതുണ്ട്.

നിലയ്ക്കലും പമ്പയും ഉൾപ്പെടെയുള്ള പുണ്യഭൂമി കലാപ ഭൂമിയാക്കിയതും ജനവികാരം എതിരാകുന്നു എന്നു കണ്ടപ്പോൾ ആക്ടിവിസ്റ്റുകളെ എത്തിച്ചതും നടപ്പന്തൽ വരെ അവർക്കെതിരെ യാതൊരുവിധ പ്രതിഷേധവും കൂടാതെ വഴിയൊരുക്കിയതും ബിജെപി അജൻഡ ആയിരുന്നില്ലേ? ചിന്തിക്കേണ്ടതുണ്ടു നമ്മൾ മലയാളികൾ. മതേതര കേരളത്തെ ഇവർ മതത്തിന്റെ പേരിൽ കലാപ ഭൂമിയാക്കാനുള്ള ശ്രമം ആണു നടത്തിയത്. ഇതിനു പിന്നിൽ ശക്തമായ ഗൂഢാലോചനയുണ്ട്. ഈ ഗൂഢാലോചന അന്വേഷിച്ചു കലാപ ശ്രമത്തിനു പിന്നിലെ ബുദ്ധി കേന്ദ്രങ്ങളെ നിയമത്തിനു മുന്നിൽ എത്തിക്കേണ്ടതുണ്ട്.