Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷേത്രതാൽപര്യം മറന്നാൽ ‘ഹുണ്ടികകളിൽ പണമിടരുത് ക്യാംപെയ്ൻ’: രാഹുൽ ഈശ്വർ

rahul-easwar-press-meet രാഹുൽ ഈശ്വർ വാർത്താസമ്മേളനത്തിനിടെ.

കൊച്ചി ∙ ശബരിമലയിൽനിന്നുള്ള കാശുപയോഗിച്ച് ശബരിമലയ്ക്കെതിരെ ദേവസ്വം ബോർഡ് കേസ് നടത്തിയാൽ ദേവസ്വം ബോർഡ് ഹുണ്ടികകളിൽ പണമിടരുത് എന്ന ക്യാംപെയ്ൻ ഏറ്റെടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അയ്യപ്പ ധർമ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ. സുപ്രീം കോടതി കേസ് പരിഗണിക്കുന്ന 13- ാം തീയതി വരെ നോക്കും. ശബരിമലയ്ക്ക് എതിരാണ് ദേവസ്വം ബോർഡ് നിലപാടെങ്കിൽ ക്യാംപെയ്ൻ നടത്തേണ്ടി വരുമെന്നു രാഹുൽ ഈശ്വർ പറഞ്ഞു.

ലക്ഷങ്ങൾ കൊടുത്താൽ മാത്രം വാദിക്കാൻ വരുന്ന അഭിഭാഷകരെയാണ് ശബരിമലയ്ക്കെതിരെ ദേവസ്വം ബോർഡ് ഉപയോഗിക്കുന്നത്. സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ കൊടുക്കാൻ ബോർഡിനോടു പറഞ്ഞു, പറ്റില്ല എന്നു പറഞ്ഞു. സ്റ്റാറ്റസ് റിപ്പോർട്ട് കൊടുക്കാൻ പറഞ്ഞു, അതും കൊടുക്കില്ല എന്നു പറഞ്ഞു. എന്നാൽ മിണ്ടാതിരിക്കുകയെങ്കിലും വേണ്ടേ? ശബരിമലയിൽ യുവതീപ്രവേശം ആകാമെന്ന് ദേവസ്വം ബോർഡ് നിലപാടെടുത്താൽ ആ കേസ് പിന്നെ നിലനിൽക്കില്ല.

സിപിഎമ്മിന്റെ നിലപാട് അടിച്ചേൽപിക്കാനുള്ള സ്ഥലമല്ല ദേവസ്വം ബോർഡ്. മന്നത്തു പത്മനാഭനും ആർ. ശങ്കറുമെല്ലാം ഇരുന്ന കസേരയാണ് അത്. ആ ദേവസ്വം ബോർഡ് ക്ഷേത്ര താൽപര്യം മറന്ന് പാർട്ടി നയം അടിച്ചേൽപിച്ചു തുടങ്ങിയാൽ, ഭക്തർ കാശിടേണ്ട എന്നു പറഞ്ഞാൽ അവരെ തടയാനാവില്ല. ദേവസ്വം ഹുണ്ടികകളിൽ പണത്തിനു പകരം സ്വാമിയേ ശരണമയ്യപ്പാ എന്ന കുറിപ്പെഴുതിയിടണം, അമ്പലവുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്ക് ദക്ഷിണ കൊടുത്തോളൂ എന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. ഈ തീവ്ര നിലപാടുകാർക്കൊപ്പം നിൽക്കേണ്ടി വരും.

ശബരിമലയ്ക്ക് സർക്കാർ നൽകുന്നെന്നു പറയുന്ന തുക ഒരു കോടി രൂപയിൽ താഴെയാണ്. ഇത് മൺറോയുടെ കാലത്ത് ക്ഷേത്ര സ്വത്തുക്കൾ പിടിച്ചെടുത്തതിനു പകരമായി നൽകുന്നതാണ്. 1956 ൽ നിശ്ചയിച്ച തുകയാണ് സർക്കാർ ഇപ്പോഴും നൽകുന്നത്. അന്നത്തെ മൂല്യം അനുസരിച്ച് ഇപ്പോൾ കണക്കാക്കിയാൽ ‌‌‌സർക്കാർ നൽകേണ്ടത് 254 കോടി 75 ലക്ഷം രൂപയാണ്. കോടിക്കണക്കിനു ഭക്തർ ഇവിടെ വരുന്നതുകൊണ്ടാണ് കേരളത്തിലെ അമ്പലങ്ങൾ നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ ദേവസ്വം ബോർഡ് ശബരിമലയ്ക്ക് എതിരു നിൽക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ടി.ജി.മോഹൻദാസ് സമർപ്പിച്ച ഹർജി ശക്തിയുക്തം എതിർക്കുകയാണ്. ബഹുസ്വരതയെ തകർക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം. ടി.ജി. മോഹൻദാസിന്റെ ഹർജിയെ ഹൈക്കോടതിയിൽ കക്ഷി ചേർന്ന് എതിർക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.