തിരുവനന്തപുരം∙ മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ നിയമിച്ചത് സുപ്രീംകോടതി വിധി ലംഘിച്ചാണെന്നു യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസ്. സൗത്ത് ഇന്ത്യൻ ബാങ്ക് ഉൾപ്പെടെയുള്ള ഷെഡ്യൂൾഡ് ബാങ്കുകൾ സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങളല്ലെന്നു 2003ൽ ഫെഡറൽ ബാങ്കും സാഗർ തോമസും തമ്മിലുള്ള കേസിൽ സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്കിലെ ഉദ്യോഗസ്ഥനായ അദീബിനു സർക്കാർ സ്ഥാപനത്തിൽ നിയമനം നൽകിയതു നിയമാനുസൃതമല്ല.
അദീബ് രാജിവച്ചതുകൊണ്ടു ജലീൽ രക്ഷപ്പെടില്ല. തൊണ്ടിമുതൽ തിരിച്ചേൽപ്പിച്ചാൽ മോഷ്ടാവു കുറ്റവിമുക്തനാകില്ല. അദീബ് പറഞ്ഞ ആത്മാഭിമാനം മന്ത്രിക്കുണ്ടെങ്കിൽ അദ്ദേഹം രാജിവയ്ക്കണം. കുറ്റക്കാരനല്ലെന്നു വിജിലൻസ് അന്വേഷണത്തിലൂടെ ബോധ്യപ്പെടുത്താൻ മന്ത്രി തയാറാകണം. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് പരാതി നൽകിയിട്ടുണ്ട്. പുതിയ നിയമപ്രകാരം അതു നിഷേധിച്ചാൽ മാത്രമേ കോടതിയെ സമീപിക്കാനാകൂ. സർക്കാർ, അന്വേഷണത്തിന് അനുമതി നൽകിയില്ലെങ്കിൽ യൂത്ത് ലീഗ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് ആരോപണങ്ങൾ
∙ കെ.ടി.അദീബിന് കോർപറേഷൻ നിയമന ശുപാർശ നൽകിയത് എൻഒസി സമർപ്പിക്കുന്നതിനു മുൻപ്.
∙ അലവൻസ് വർധിപ്പിക്കണമെന്ന അദീബിന്റെ അപേക്ഷ പിന്നീട് അലവൻസ് ചോദിക്കാതിരിക്കാനെന്ന മന്ത്രിയുടെ വാദം ബന്ധുവിനെപ്പോലും വിശ്വാസമില്ലെന്നതിന്റെ തെളിവ്
∙ അദീബ് ഇതിനകം തന്നെ 56,000 രൂപ കൈപ്പറ്റി.
∙ ജനറൽ മാനേജർ നിയമനത്തിനുള്ള വിദ്യാഭ്യാസ യോഗ്യത മാറ്റിയത് അപേക്ഷയോ തീരുമാനങ്ങളോ ഇല്ലാതെ.
∙ വിദ്യാഭ്യാസ യോഗ്യതയ്ക്ക് തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് അദീബിനെ നിയമിച്ചത്.