ചെങ്ങന്നൂർ ∙ ശബരിമല വിഷയത്തിൽ ആചാരസംരക്ഷണത്തിനു തന്ത്രിമാർ സ്വീകരിച്ച നിലപാട് ഉചിതമാണെന്നു മുൻ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ യോഗം. മുൻ ശബരിമല മേൽശാന്തി എഴിക്കോട് ശശി നമ്പൂതിരിയുടെ അധ്യക്ഷതയിലാണു യോഗം ചേർന്നത്. സർക്കാരും രാഷ്ട്രീയ നേതാക്കളും തന്ത്രിമാരെ നിരന്തരം ആക്ഷേപിക്കുന്നതിൽ യോഗം പ്രതിഷേധിച്ചു. താഴമണ്‍ മഠത്തിന്റെ തുടർന്നുള്ള നിലപാടുകൾക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് മോഹനര്, കണ്ഠര് മഹേഷ് മോഹനര് എന്നിവർ പങ്കെടുത്തു.
ആദിവാസികളുടെ അവകാശങ്ങൾ സ്ഥാപിക്കണം: റാലി ഡിസംബർ 16ന്
ശബരിമലയിലെ പരമ്പരാഗത ആചാരങ്ങൾ ലംഘിച്ചു കൊണ്ടിരിക്കുന്ന തന്ത്രിമാരെ നീക്കം ചെയ്തു ആദിവാസികളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതിയുടെ നേതൃത്വത്തിൽ ഡിസംബർ 16ന് എരുമേലിയിൽ റാലിയും കൺവൻഷനും നടത്തും. കേരളത്തിലെ ജാതിവിരുദ്ധ നവോഥാന സമര കേന്ദ്രങ്ങളിൽനിന്നു വില്ലുവണ്ടി യാത്രകളും ആദിവാസി മേഖലകളിൽ നിന്നും ശബരിമല ആചാര സംരക്ഷണ യാത്രകളും നടത്തുമെന്നും സമിതി ജനറൽ കൺവീനർ എം.ഗീതാനന്ദൻ പറഞ്ഞു. ലളിതവും പരമ്പരാഗതവുമായ ആദിവാസി ആചാരങ്ങൾ പുനഃസ്ഥാപിക്കുന്നതു വഴി മാത്രമേ അയ്യപ്പ സന്നിധിയിൽ സമാധാനം കൊണ്ടുവരാൻ കഴിയൂ. ശബരിമല പൂർണമായും ആദിവാസികൾക്കു വിട്ടുനൽകണമെന്നും സമിതി ആവശ്യപ്പെട്ടു.