കൊച്ചി ∙ ശബരിമലയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നു ബിജെപി കേന്ദ്രസംഘം. വിഷയത്തിൽ സർക്കാരിനോടു റിപ്പോർട്ട് തേടുമെന്നു ഗവർണർ പി.സദാശിവം ഉറപ്പു നൽകിയതായി ബിജെപി നേതാക്കൾ അവകാശപ്പെട്ടു. ശബരിമലയിൽ രാഷ്ട്രീയം കളിക്കാൻ അനുവദിക്കില്ല. ഭക്തരുടെ ആശങ്ക അകറ്റാൻ നടപടി എടുക്കണമെന്നും സംഘം ഗവർണറോട് ആവശ്യപ്പെട്ടു.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിര്‍ദേശ പ്രകാരം കേരളത്തിലെത്തിയ കേന്ദ്രസംഘം, ശബരിമല വിഷയത്തിൽ ഗവർണർക്കു നിവേദനം നല്‍കി. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡേ, പ്രഹ്ലാദ് ജോഷി എംപി, പട്ടിക ജാതി മോർച്ച ദേശീയ പ്രസിഡന്റ് വിനോദ് ശങ്കർ എംപി, നളിൻകുമാർ കാട്ടീൽ എംപി എന്നിവരാണു സംഘത്തിലുള്ളത്.
പന്തളം കൊട്ടാരം പ്രതിനിധികളുമായും സംഘം കൂടിക്കാഴ്ച നടത്തും. കൊച്ചിയിൽ കാണാൻ സാധിക്കാതിരുന്ന കോർ കമ്മിറ്റിയംഗങ്ങളെ തിരുവനന്തപുരത്തു കാണുന്നുണ്ട്. ജയിലിലുള്ള ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ നേതാക്കൾ നാളെ സന്ദർശിക്കും.