ആലപ്പുഴ∙ ശബരിമല തന്ത്രിക്കെതിരെ രൂക്ഷമായ അധിക്ഷേപവുമായി മന്ത്രി ജി.സുധാകരന്‍. ശബരിമലയില്‍ അലഞ്ഞുനടക്കുന്ന കഴുതകളുടെ ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ല. ബ്രാഹ്മണ ആധിപത്യമാണു ശബരിമലയില്‍ നടക്കുന്നത്. ശബരിമലയില്‍ തന്ത്രിമാര്‍ നടത്തിയ ധര്‍ണ ഭക്തര്‍ വിലയിരുത്തണമെന്നും സുധാകരൻ പറഞ്ഞു.
തന്ത്രിമാര്‍ക്ക് അയ്യപ്പനോടല്ല കൂറ്. അങ്ങനെ കൂറുള്ളവര്‍ അയ്യപ്പനെ അവിടെവച്ച് പൂട്ടി താക്കോൽ കൊണ്ടുപോകുമെന്നു പറയില്ല. ഈ തന്ത്രി ഇരിക്കുന്നിടത്ത് അയ്യപ്പന്‍ ഇരിക്കുമോ? അധികാരത്തിനു വേണ്ടിയുളള കാപട്യമാണ് അവിടെ നടന്നത്. ശബരിമലയില്‍ എന്തു സൗകര്യം ഇല്ലെന്നാണു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറയുന്നത്? അധികാരം കാണിക്കാന്‍ പോയ കണ്ണന്താനത്തിനു വേണ്ട സൗകര്യം ശബരിമലയിലില്ല– സുധാകരൻ പറഞ്ഞു.
വില്ലുവണ്ടിയുടെ 125–ാം വാര്‍ഷികത്തോടനുബന്ധിച്ചു ചേരമാന്‍ മഹാസഭ ആലപ്പുഴയിൽ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷേത്രത്തെ സമരവേദിയാക്കാന്‍ അനുവദിക്കില്ല. സവര്‍ണ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ അവസാന മണിമുഴക്കത്തിനു കേരളത്തില്‍ തുടക്കം കുറിച്ചിരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.