ജോധ്പൂർ∙ തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനിൽ അവസാനഘട്ട പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തന്നെ രംഗത്തിറക്കി ബിജെപി. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവസാന ലാപ്പിൽ മോദിയെ ഇറക്കി വീണ്ടും രാജസ്ഥാൻ പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
അടുത്ത രണ്ട് ദിവസം മാർവാർ, ശേഖവതി മേഖലകളിലെ തിരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. 2013ലും 2008ലും മോദി നടത്തിയ തിരഞ്ഞെടുപ്പ് റാലികൾ രാജസ്ഥാനിൽ ഫലം കണ്ടതായാണ് ബിജെപിയുടെ നിലപാട്. ജോധ്പൂരിൽ മോദിജിയുടെ തിരഞ്ഞെടുപ്പ് റാലി തിരഞ്ഞെടുപ്പ് തങ്ങൾക്ക് അനുകൂലമാക്കിമാറ്റിയെന്ന് ബിജെപി രാജസ്ഥാൻ എക്സിക്യൂട്ടിവ് അംഗം രാജേന്ദ്ര ബൊറാന പറഞ്ഞു.
തിരഞ്ഞെടുപ്പിനൊരുങ്ങി രാജസ്ഥാൻ, വിഡിയോ സ്റ്റോറി കാണാം
ജോധ്പൂർ, നഗൗർ, ജലോർ, ബാർമർ, പാലി, സിരോഹി തുടങ്ങിയ ജില്ലകളിലെ സീറ്റുകൾ അടങ്ങിയതാണ് മാർവാർ ഡിവിഷൻ. തിങ്കൾ, ചൊവ്വ ദിവസങ്ങളിലും തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്ന ദിവസവും മോദിയുടെ റാലികളാണ് ബിജെപി നേതൃത്വം ആസൂത്രണം ചെയ്തിരിക്കുന്നത്. അതേസമയം അവസാനഘട്ടത്തിൽ രാജസ്ഥാനിൽ കോൺഗ്രസും ശക്തരാണ്. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്ക് ധാർഷ്ട്യമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
വിധിയെഴുതി മധ്യപ്രദേശ്, മിസോറം, വിഡിയോ സ്റ്റോറി കാണാം
എന്നാൽ കോൺഗ്രസിന് രാജസ്ഥാനിൽ നേതാവില്ലെന്നും ആശയങ്ങളോ തത്വങ്ങളോ ഇല്ലെന്നും ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും തിരിച്ചടിച്ചു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രാജ്യസ്നേഹികളുടെ പാർട്ടിയാണ് ബിജെപിയെന്നാണ് അമിത് ഷായുടെ വാദം. ഡിസംബർ ഏഴിനാണ് രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 11ന് വോട്ടെണ്ണൽ നടക്കും.