Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷകരുടെ കടം എഴുതിത്തള്ളും വരെ മോദിയെ ഉറങ്ങാൻ അനുവദിക്കില്ല: രാഹുൽ

rahul-gandhi മാധ്യമങ്ങളോടു സംസാരിക്കുന്ന രാഹുൽ ഗാന്ധി. ചിത്രം: എഎൻഐ, ട്വിറ്റർ

ന്യൂഡ‍ൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ നിലപാടു കടുപ്പിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കർഷകരുടെ വായ്പ എഴുതിത്തള്ളുംവരെ മോദിയെ ഉറങ്ങാൻ ഞങ്ങളനുവദിക്കില്ലെന്നു രാഹുൽ വ്യക്തമാക്കി.

നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കർഷക വായ്പ എഴുതിത്തള്ളുന്നതു കോൺഗ്രസ് മുഖ്യ പ്രചാരണ വിഷയമാക്കും. കർഷകർക്കൊപ്പം കോൺഗ്രസ് നിൽക്കും. കർഷകരെ കൈവിട്ട് ഏതാനും വ്യവസായികളുടെ പോക്കറ്റിൽ കോടികൾ വച്ചുകൊടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇനി ഉറക്കമില്ലാത്ത നാളുകളാണ്. മോദിയുടെ ഉറക്കം കെടുത്തുന്ന പ്രക്ഷോഭങ്ങളുമായി കോൺഗ്രസ് മുന്നിട്ടിറങ്ങും.

നാലര വർഷം ഭരിച്ചിട്ടും കർഷകരുടെ ഒരു രൂപ പോലും ഇളവു ചെയ്യാൻ മോദി തയാറായില്ല. രണ്ടു സംസ്ഥാനങ്ങളിൽ അധികാരത്തിലേറി മണിക്കൂറുകൾക്കകം കോൺഗ്രസ് സർക്കാർ കർഷകരുടെ വായ്പ ഇളവു ചെയ്തു. പണക്കാരുടെ വായ്പ എഴുതിത്തള്ളുന്ന മോദി നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കൊള്ളയടിച്ചു– രാഹുൽ പറഞ്ഞു.

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തിങ്കളാഴ്ച അധികാരമേറ്റ കോൺഗ്രസ് മുഖ്യമന്ത്രിമാർ സംസ്ഥാനങ്ങളിലെ കാർഷിക കടങ്ങൾ എഴുതിത്തള്ളിയ പശ്ചാത്തലത്തിലാണു രാഹുലിന്റെ മുന്നറിയിപ്പ്. രണ്ടു സംസ്ഥാനങ്ങളിലെയും നടപടി കേന്ദ്ര സർക്കാർ മാതൃകയാക്കണമെന്നും രാഹുൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മോദി ഇന്ത്യയെ രണ്ടാക്കി. പാവങ്ങളും കർഷകരും ചെറുകിട വ്യാപാരികളും യുവാക്കളും ഒരു വശത്ത്. മറുവശത്താകട്ടെ 15 വ്യവസായികളും– രാഹുൽ ആരോപിച്ചു.

1984ലെ സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ഡൽഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോൾ, ഈ വിഷയത്തിൽ നേരത്തേ നിലപാടു വ്യക്തമാക്കിയതാണെന്നായിരുന്നു പ്രതികരണം.

related stories