തൃശൂർ∙ ക്ഷേത്രാചാരങ്ങളും വിശ്വാസവും സർക്കാർ സംരക്ഷിക്കുമെന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭരണഘടനയാണ് ഏറ്റവും മുകളിൽ. വിശ്വാസവും ആചാരങ്ങളും അതിനു താഴെയാണ്. ഭരണഘടനയിൽ തൊട്ടു സത്യപ്രതിജ്ഞ ചെയ്ത സർക്കാരിനു സുപ്രീംകോടതി വിധി നടപ്പാക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
ശബരിമലയില്‍ യുവതികളെ കയറ്റാത്തതു സര്‍ക്കാരിനു താല്‍പര്യം ഇല്ലാത്തതുകൊണ്ടാണെന്നു മന്ത്രി കഴിഞ്ഞഗിവസം പറഞ്ഞിരുന്നു. ചട്ടമ്പിമാരുടെ ശരണംവിളികണ്ടു പേടിച്ചിട്ടല്ല. ആക്ടിവിസം പ്രദർശിപ്പിക്കാനുള്ള സ്ഥലമായി ശബരിമലയെ കാണരുത്. ആക്ടിവിസ്റ്റുകൾ എന്ന വാക്ക് പ്രയോഗിച്ചത് തീവ്രസ്വഭാവവും പ്രത്യേക നിലപാട് ഉള്ളവരെയും ഉദ്ദേശിച്ചാണ്.
ബിജെപി സമരം ശബരിമലയെ സംഘർഷഭൂമിയാക്കി. ഇതു തെറ്റാണെന്നു ബോധ്യപ്പെട്ടതുകൊണ്ടാണു സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റിയത്. മനിതി സംഘടനയിലുള്ളവര്‍ എത്തിയതിലെ പൊലീസ് നടപടി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കടകംപള്ളി സുരേന്ദ്രന്‍ സന്നിധാനത്ത് പറഞ്ഞിരുന്നു.
സുപ്രീം കോടതിയുടെ സ്ത്രീ പ്രവേശന വിധിക്കുശേഷം നിരവധി തവണ പൊലീസും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതേത്തുടർന്ന് ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ബിജെപി സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച സമരം തുടരുകയാണ്.