മുംബൈ∙ രാജ്യത്തെ ടെലികോം രംഗത്തെ അതികായന്മാരായ റിലയൻസ് ജിയോ, ‘ജിയോ ഗിഗാ ഫൈബർ’ എന്ന പേരിൽ അതിവേഗ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് സർവീസ് പ്രഖ്യാപിച്ചു. മുംബൈയിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ 41–ാം വാർഷിക പൊതുയോഗത്തിലാണ് കമ്പനി ചെയർമാൻ മുകേഷ് അംബാനി പുതിയ ബ്രോഡ്ബാൻഡ് സർവീസ് പ്രഖ്യാപിച്ചത്.
ഇന്റർനെറ്റ് സേവനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി 1,100 നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ‘ജിയോഫൈബർ’ ലഭ്യമാകുക. വീടുകളിലേക്ക് അൾട്രാ എച്ച്ഡി വ്യക്തതയിൽ ടെലിവിഷനിലൂടെ വിനോദപരിപാടികൾ, വിഡിയോ കോൾ, വോയ്സ് ആക്റ്റിവേറ്റഡ് വെർച്വൽ അസിസ്റ്റന്റ് തുടങ്ങിയവയ്ക്ക് ജിയോ ജിഗാ ഫൈബർ അവസരമൊരുക്കും. അതിവേഗ ഇന്റർനെറ്റ് സംവിധാനത്തിലൂടെ വീടുകളിലെ സ്മാർട്ട് ഹോം ഉപകരണങ്ങൾ വിദൂരങ്ങളിൽ നിന്ന് അനായാസം പ്രവർത്തിപ്പിക്കാനും ഇത് സഹായിക്കും. ഓഗസ്റ്റ് 15 മുതൽ ഇതിന്റെ ബുക്കിങ് ആരംഭിക്കും.
ഇതിനു പുറമെ ജിയോ ഫോണിന്റെ പുതുപതിപ്പായ ജിയോ ഫോൺ 2, മൺസൂൺ ഹങ്കാമ ഓഫറുകൾ ഉൾപ്പെടെ വരിക്കാർക്കും നിക്ഷേപകർക്കും ആകർഷകമായ നിരവധി പ്രഖ്യാപനങ്ങളും അംബാനി നടത്തി. കഴിഞ്ഞ വർഷത്തെ വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിച്ച ജിയോ ഫോണിന്റെ പുതിയ വേർഷനാണ് ജിയോ ഫോൺ 2. വാട്സാപ്, യൂട്യൂബ്, ഫെയ്സ്ബുക്ക് തുടങ്ങിയ പുതിയ ഫോണിൽ ലഭ്യമാണ്.
2.5 ലക്ഷം കോടി രൂപ ഇതിനകം ബ്രോഡ്ബാൻഡ് ശൃംഖല മെച്ചപ്പെടുത്താൻ കമ്പനി നിക്ഷേപിച്ചതായി വെളിപ്പെടുത്തിയ മുകേഷ് അംബാനി, ഒപ്റ്റിക്കൽ ഫൈബർ വഴിയുള്ള ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് ശൃംഖലയാണ് ഈ രംഗത്തെ ഭാവി നിർണയിക്കുകയെന്ന് വ്യക്തമാക്കി.