പത്തനംതിട്ട∙ ശബരിമലയിൽ നടപ്പന്തലിലെ നിയന്ത്രണങ്ങൾ പൂർണമായി മാറ്റുന്നത് പരിഗണിക്കാമെന്നു പൊലീസ് ഉറപ്പു നൽകിയതായി കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ. ഐജിയും എസ്പിയുമായി സംസാരിച്ചശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സന്നിധാനത്ത് ബുധനാഴ്ച രാത്രി പൊൻ രാധാകൃഷ്ണൻ നാമജപയജ്ഞം നടത്തി.
നാനൂറോളം പേരടങ്ങുന്ന സംഘത്തോടൊപ്പം വാവരുനടയ്ക്കു സമീപമായിരുന്നു നാമജപയജ്ഞം. ശബരിമലയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ നീക്കിയതായി പൊലീസ് അറിയിച്ചു. രാത്രിയിൽ നടഅടച്ച ശേഷം സന്നിധാനം, വാവരുനട, വടക്കേനട തുടങ്ങിയ ഭാഗങ്ങളിൽ വിരിവയ്ക്കുന്നതിനുള്ള നിയന്ത്രണം മാറ്റിയിട്ടില്ല.
സന്നിധാനത്തു നാമജപയജ്ഞം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. 75 ഓളം പേർ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു നാമജപയജ്ഞം. വടക്കേ നടയിലാണ് ഇവർ ഒത്തുകൂടിയത്. സന്നിധാനത്ത് ശരണം വിളിക്കുന്നവർക്കെതിരെ പൊലീസ് കേസെടുക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു നാമജപയജ്‍ഞം. നടപ്പന്തലിലേക്കു നീങ്ങാനുള്ള ഇവരുടെ ശ്രമം പൊലീസ് തടഞ്ഞു. ഇവർക്കു ചുറ്റും പൊലീസ് വലയം തീർത്തു.