Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മാനമാടുമെന്നു പറഞ്ഞവർക്ക് ഇറങ്ങേണ്ടിവന്നു; ശബരിമല പിടിച്ചടക്കാനാകില്ല: മുഖ്യമന്ത്രി

Pinarayi Vijayan മുഖ്യമന്ത്രി പിണറായി വിജയൻ‌

ആലപ്പുഴ∙ ശബരിമലയിൽനിന്ന് ഇറങ്ങേണ്ടിവന്നവർ നാട്ടിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതാർക്കും പറ്റും. പക്ഷേ, നാട് അംഗീകരിക്കില്ല. കുഴപ്പക്കാർക്കു ശബരിമലയിലെക്കാൾ ക്ഷീണമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എൽഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹാ ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹനുമാൻ പർവതമെടുത്തതു പോലെ ശബരിമലയെടുത്ത് അമ്മാനമാടുമെന്നു പറഞ്ഞവർക്ക് ഇറങ്ങിപ്പോരേണ്ടിവന്നു. ശബരിമല പിടിച്ചടക്കാൻ പറ്റില്ല. അവിടെ ദേവസ്വം ബോർഡ് ഭരിക്കും. നിങ്ങൾക്കിടയിലെ തർക്കം ജനങ്ങളുടെ പിടലിക്കിടരുത്. പ്രശ്നമുണ്ടാക്കുന്നതു വളരെ ചെറിയ വിഭാഗമാണ്. കലാപശ്രമം സമൂഹം അംഗീകരിക്കില്ല. അവർ വിശ്വാസികളെ ഇളക്കിവിടാൻ നോക്കി. വിശ്വാസികൾക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നു സർക്കാർ ആവർത്തിച്ചു പറഞ്ഞതായും മുഖ്യമന്ത്രി അവകാശപ്പെട്ടു.

സഭാതർക്കം സംബന്ധിച്ച കോടതി വിധി നടപ്പാക്കാൻ സാവകാശം വേണം. ഇല്ലെങ്കിൽ ചില പ്രശ്നങ്ങളുണ്ടാകും. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ ശിവഗിരിയിലുണ്ടായ പ്രശ്നം ഉദാഹരണം. പൊലീസ് കയറി സ്വാമിമാരെ മർദിച്ചപ്പോൾ എത്രപേർ ഒപ്പം നിന്നു? ഓർക്കേണ്ടതാണ്. പിറവവുമായി ബന്ധപ്പെട്ട ചർച്ച വന്നതിനാലാണ് ഇതു പറയുന്നത്. സമവായത്തിനു മുൻതൂക്കം നൽകാൻ പറ്റുമോ എന്നു നോക്കി. ഒരു രീതിയിൽ സുപ്രീം കോടതിയും അതു സമ്മതിച്ചതാണ്. വിധി നടപ്പാക്കണം. ക്രമസമാധാന പ്രശ്നമാകുകയും ചെയ്യരുത്. സാവകാശം എടുക്കാവുന്ന വിഷയങ്ങളിൽ എടുക്കണം.

ശബരിമലയിൽ മൗലികാവകാശമാണു പ്രശ്നം. നിങ്ങൾക്കു മൗലികാവകാശമില്ല, കുറച്ചു കഴിയട്ടെ, അവകാശം തരാമോ എന്നു നോക്കട്ടെ എന്നു പറയാനാകുമോ? അത് എല്ലാവർക്കും ബോധ്യമായതാണ്. തന്ത്രിക്കും രാജകുടുംബത്തിനുമൊക്കെയായിരുന്നു വ്യത്യസ്ത അഭിപ്രായം. മണ്ഡലകാലത്തിനു മുൻപു വിളിച്ചു സംസാരിച്ചപ്പോൾ അവർക്കും കാര്യങ്ങൾ മനസ്സിലായെന്നാണ് എന്റെ ധാരണ. നേരത്തേ ഒരു യോഗത്തിൽ അവർ പങ്കെടുത്തില്ല. അന്നത്തെ അവസ്ഥ കാരണമാകാം. ചില ദുർബോധനങ്ങളും ഉണ്ടായിട്ടുണ്ടാവാം. ജനുവരി ഒന്നിനു സൃഷ്ടിക്കുന്ന വനിതാ മതിൽ ഏതെങ്കിലും വിഭാഗത്തിനെതിരേയല്ല. എന്നാൽ, ആണു താനും. അതാണു പ്രത്യേകത. അതു സ്ത്രീയെ അടിമയാക്കുന്നവർക്കെതിരേ തന്നെയാണ്, സംശയമില്ല.

കേരള നവോത്ഥാനത്തിനു നേതൃത്വം കൊടുത്ത ചില സംഘടനകൾ ഇന്നുമുണ്ട്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കേണ്ടതു പ്രധാനമായതിനാലാണ് ആ സംഘടനകളുടെ യോഗം വിളിച്ച്, ഇന്നത്തെ സാഹചര്യത്തിൽ എന്താണു ചെയ്യേണ്ടതെന്നു ചിന്തിച്ചത്. 190 സംഘടനകളുടെ പ്രതിനിധികളെ വിളിച്ചു. 170 പേർ പങ്കെടുത്തു. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ വലിയ കൂട്ടായ്മകൾ വേണമെന്നാണ് എല്ലാവരും പറഞ്ഞത്. വനിതാ മതിൽ സൃഷ്ടിക്കാൻ തീരുമാനിച്ചത് അങ്ങനെയാണ് – മുഖ്യമന്ത്രി പറഞ്ഞു.