Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്നിധാനത്തേക്ക് 30 തമിഴ് യുവതികൾ; സുരക്ഷ ഒരുക്കാമെന്ന് സർക്കാർ

Sannidhanam Sabarimala ശബരിമല

തിരുവനന്തപുരം ∙ ശബരിമലയിലേക്കു പോകാന്‍ തയാറെടുത്തു തമിഴ്നാട്ടില്‍നിന്ന് 30 യുവതികള്‍. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനിതി (സ്ത്രീ) സംഘടനയുടെ നേതൃത്വത്തില്‍ 23നാണു യുവതികള്‍ ശബരിമലയിലെത്തുന്നത്. ഒരിക്കലെങ്കിലും അയ്യപ്പനെ കാണണമെന്ന ആഗ്രഹത്താലാണു ശബരിമലയിലെത്തുന്നതെന്നും സുരക്ഷ നല്‍കാമെന്നു സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചതായും മനിതി കോ ഓര്‍ഡിനേറ്റിങ് കമ്മിറ്റി അംഗം അഡ്വ. സുശീല ‘മനോരമ ഓണ്‍ലൈനിനോട്’ പറഞ്ഞു.

രഹ്ന ഫാത്തിമയോ തൃപ്തി ദേശായിയോ നടത്തിയ രീതിയിലുള്ള സന്ദര്‍ശനത്തിനല്ല ഉദ്ദേശിക്കുന്നത്. അവര്‍ രണ്ടുപേര്‍ക്കും പിന്നിലുള്ള ബിജെപി, സംഘപരിവാര്‍ ശക്തികളെക്കുറിച്ചു ബോധ്യമുണ്ട്. അയ്യപ്പ ദര്‍ശനത്തിനാണ് ആഗ്രഹിക്കുന്നത്. ഒരിക്കലെങ്കിലും അയ്യപ്പനെ കാണണമെന്ന് ആഗ്രഹിക്കുന്നവരാണു കൂട്ടത്തിലുള്ളത്. വ്രതമെടുത്തു മാലയിട്ടു വീട്ടുകാരുടെ പിന്തുണയോടെയാണു ശബരിമലയിലേക്കു വരുന്നത് - സുശീല പറഞ്ഞു.

കുട്ടികളുടേയും സ്ത്രീകളുടേയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണു മനിതി. 500 പേരാണു സംഘടനയില്‍ അംഗമായിട്ടുള്ളത്. ചീഫ് കോ–ഓര്‍ഡിനേറ്റര്‍ സെല്‍വിയാണ്. ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നപ്പോള്‍ തന്നെ സംഘടനയിലെ അംഗങ്ങളായവര്‍ ശബരിമലയിലേക്കു പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി സുശീല പറഞ്ഞു. ആ സമയത്തു സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.

വിശ്വാസികളല്ലെങ്കിലും കമ്യൂണിസ്റ്റ് ഭരണകൂടത്തില്‍ വിശ്വാസമുണ്ട്. രണ്ടാഴ്ച മുന്‍പ് മുഖ്യമന്ത്രിക്ക് ഇ–മെയില്‍ അയച്ചിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തുകയാണെന്നും സുരക്ഷ ഒരുക്കണമെന്നും അഭ്യര്‍ഥിച്ചു. ആവശ്യമായ നടപടി എടുക്കാമെന്നു മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് മറുപടി കിട്ടി. 30 പേരുടെ സംഘത്തില്‍ 50 വയസ്സ് കഴിഞ്ഞ ഒരാളുണ്ട്. മറ്റുള്ളവരെല്ലാം 40 വയസ്സിനു താഴെയുള്ളവരാണെന്നും സുശീല പറഞ്ഞു. തൃശൂര്‍ സ്വദേശികളാണു സുശീലയുടെ മാതാപിതാക്കള്‍.

ദർശനത്തിനുള്ള ക്യു പരിഷ്കരിച്ചു

വടക്കേനടയിലൂടെ തിരുനടയിൽ എത്തി ദർശനത്തിനുള്ള ക്യു പരിഷ്ക്കരിച്ചു. ഇനി മാളികപ്പുറത്തു പോയാലേ വടക്കേനടയിലൂടെ ദർശനത്തിനു പോകാനാവൂ. പുതിയതായി പണിയുന്ന ദേവസ്വം ഭണ്ഡാരത്തിനു മുകളിലാണു വടക്കേനടയിലെ ക്യു 2 വർഷമായി ക്രമീകരിച്ചിരുന്നത്. ഇതിന്റെ മധ്യഭാഗത്തു കൂടിയായിരുന്നു പ്രവേശന കവാടം. അതാണു മാളികപ്പുറത്തേക്കു മാറ്റിയത്.