ലോകം ഒരുമിച്ച്, കടന്നു പൊയ്ക്കോണ്ടിരിക്കുന്ന തടവറകാലങ്ങൾ. നമ്മൾ ഒരുമിച്ച് ഒരേ രീതിയിൽ,ഒരേ സ്വഭാവത്തിൽ ഒരേ ചിന്തകളിൽ ജീവിക്കുന്നു.ഇവിടെ ആർക്കും വേണ്ട വേണം എന്നൊരു തീരുമാനം എടുക്കാനും സാധിക്കിന്നില്ല.എന്നിരുന്നാലും മന്ത്രാലയങ്ങളും, അധികാരസ്ഥാനങ്ങളും, ആരോഗ്യപ്രവർത്തകരും തങ്ങൾക്കാവന്നതിനപ്പുറത്തേക്ക് ഇറങ്ങിച്ചെന്ന് ജനങ്ങൾക്കായി,സമൂഹത്തിനായി പ്രവർത്തിക്കുന്നു എന്നത് അനുഗ്രഹം തന്നെ.ജോലിക്കാര്യങ്ങൾ,വീട്ടുകാര്യങ്ങൾ ഇതെല്ലാം ഇന്ന് വീട്ടിലിരിന്ന് ചെയ്യുന്നവരും,ചെയ്യാൻ നിർബന്ധിതരായി തീർന്നവരാണ്. നമുക്കെല്ലാം ഇടയിൽ ഒരു വീട്ടിലും കുറയാതെയുള്ള ഒരു പറ്റം ആത്മാക്കളുണ്ട്,കുഞ്ഞു മാലാഖമാർ,നമ്മുടെ കുട്ടികൾ.
കുഞ്ഞു ഹൃദയനിലങ്ങളിൽ നന്മയുടെ വിത്തുകൾ വിതക്കാൻ, പാട്ടും കളികളും കഥകളുമായി വീടുക ള്‍തോറും അവർക്കൊപ്പം മാതാപിതാക്കളെയും ദൈവം ഒരുക്കി നിർത്തി. ഇക്കാലത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു കുട്ടിക്കാലത്തെക്കുറിച്ച് കഥകൾ, ലേഖനങ്ങൾ, മനശ്ശാസ്ത്രജ്ഞന്മാരുടെ ടിപ്സുകൾ എന്നൂ വേണ്ട സ്കൂളുകളിൽ ഇന്ന് കൗൺസിലേഴ്സ് അത്യാവശ്യമാണെന്ന് എന്നുവരെയായി. എന്നാൽ ഈ കൌൺസിലിംഗും, മനശാസ്ത്രജ്ഞന്മാരും ആരും ഇല്ലാത്തൊരു കാലമുണ്ടായിരുന്നു നമുക്കും നമ്മുടെ അച്‌ഛനമ്മമാർക്കും! അവരും,അവരുടെ കാലത്തുള്ളവരും വളരെ ശക്തമായിത്തന്നെ ജീവിച്ചിരുനു.അന്ന് പക്ഷെ നമ്മുടെ അച്‌ഛനമ്മമാരായിരുന്നു ഇതിനെല്ലാം അളവുകോൽ,മനശാസ്ത്രജ്ഞനും കൌൺസിലർന്മാരായിരുന്നതും! . കൂടെ നമ്മളറിയാതെ മറ്റു ചിലരുംകൂടിയുണ്ടായിരുന്നു,സ്കൂളിലെ അദ്ധ്യാപകർ, മുത്തഛന്മാർ,അമ്മാവന്മാർ, അമ്മയിമാർ എന്നിങ്ങനെ ചിലരെങ്കിലും നല്ല ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും തരാനായി കൂടെയുണ്ടായിരുന്നു.അത് അപ്പാടെ അനുസരിക്കാനും നമ്മൾ തയ്യാറായിരുന്നു.ഗൂളിലും,ആൻഡ്രോയിടിലും രണ്ടാമതൊരഭിപ്രായം തപ്പിയെടുക്കാനില്ലാത്ത കാലം! കത്തുകളും, ടെലിഗ്രാമുകളും മാത്രമായിരുന്നു സന്ദേശവാഹകർ!
ഇന്നത്തെ ഈ കോവിഡ് കാലങ്ങൾ മനുഷ്യനെ ഇരുത്തി ചിന്തിപ്പിച്ചു,സ്വന്തം വീടുകളിൽ,സ്വന്തം കുട്ടികൾക്കൊപ്പം,അവരുടെ വിദ്ധ്യഭ്യാസവും വീട്ടിലെത്തി,ടീച്ചർമാർ സൂം വീഡിയോക്കോളിൽ! ഇതിനൊക്കെ എന്തെങ്കിലുമൊക്കെ കാരണങ്ങൾ ഉണ്ടായിരുന്നിരിക്കാം അല്ലെ?കുട്ടികളുടെ കൂടെ ഇരിക്കാനൊ, സംസാരിക്കാനൊ,കളിക്കാനൊ സമയമില്ല,ബോർഡ് മീറ്റിംഗ്,ടൂർ എന്നൊക്കെ പറഞ്ഞവരൊക്കെ ഇന്ന് പത്തിമടക്കി വീട്ടിൽത്തന്നെ.സംശയങ്ങളിൽ മുങ്ങിത്താണിരുന്നകുട്ടികൾക്ക് ചുറ്റും ഇന്ന് ധാരാളം പേർ സംസയങ്ങൾ തീർത്തെടുക്കാനായി നിയോഗിക്കപ്പെട്ടു.സ്വന്തം സഹോദരങ്ങൾക്കൊപ്പെം കൂടുതൽ സമയം കളിക്കാനായി കണ്ടെത്താം!കുറച്ചുകൂടി ക്ഷമയും സാവകാശവും ആവാം കുട്ടികളോട് എന്നുകൂടി അദ്ധ്യാപകരും മാതാപിതാക്കളും വീട്ടുകാരും മനസ്സിലാക്കിത്തുടങ്ങി.ആവശ്യമില്ലാത്ത പ്രവണതകൾ കുട്ടികളിൽ ഉണ്ടാകാം, ആരൊക്കെയാണ് അവരുടെ കൂട്ടുകാർ,ടീച്ചർമാർ,എന്നൊക്കെയും ഒരോ മാതാപിതാക്കൾക്കും മനസ്സിലാക്കാം.
വളരെ ശ്രമകരമായ ഒരു സമയത്തിലൂടെയാണ് വിദ്ധ്യാർഥീകൾ ഇന്ന് കടന്നുപോകുന്നത്.അത് അദ്ധ്യാപകരും മാതാപിതാക്കളും മനസ്സിലാക്കി കുട്ടികൾക്ക് ആവശ്യമുള്ള സ്നേഹത്തോടെ ക്ഷമയോടെ എല്ലാ പിന്തുണയും നൾകേണ്ടതാണ്.അദ്ധ്യാപകർ,ട്യൂഷൻ റ്റീച്ചർ,മാതാപിതാക്കൾ എല്ലാവരുടെയും നിർദ്ദേശങ്ങൾ,നിയമങ്ങൾ ഇതൊക്കെ മനസ്സിലാക്കി,മാനസികവും ശാരീരികവുകായി അവരുടെയെല്ലാം ചിന്താഗതിയിലൂടെ കടന്നു പോകുന്നു കുട്ടികൾ!എത്രമാത്രം നാം കുട്ടികളെ അവരുടേതായ രീതിയിൽ കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കൊപ്പം മനസ്സിലാക്കി എന്ന് എത്ര മാതാപിതാക്കൾക്ക് സധൈര്യം പറയാം? അരുംതന്നെയില്ല എന്ന് എനിക്ക് ധൈര്യമായിത്തന്നെ പറയാം!സ്വന്തം അച്‌ഛനും അമ്മയും പഠിപ്പിച്ചവിധവും,അവർ തന്നോടു ചെയ്ത നിർക്കർഷകളും നിർദ്ദേശങ്ങളും അതേപടിപകർത്തി,അദ്ധ്യാപകർ തനിക്കു തന്ന ശിക്ഷകൾക്കെല്ലാം പകരം വീട്ടുന്നതരത്തിൽ നമ്മുടെ ഉപബോധമനസ്സിൽ നിന്നു വരുന്ന പെരുമാറ്റം ആയിരുന്നെന്ന് മാതപിതാക്കളായ നമ്മൾ പോലും അറിയുന്നില്ല. ചില കാര്യങ്ങൾ മാത്രം അന്നും ഇന്നും മാറുന്നില്ല,പാഠങ്ങൾ വായിച്ചു തന്നെ പഠിക്കണം,ഉറക്കെ,കണക്കിന്റെ ഇക്യേഷൻസ് ഏഴുതിത്തന്നെ പഠിക്കണം,സോഷ്യൽ സ്റ്റഡീസ് വായിച്ചു തന്നെ പഠിക്കണം,മലയാളത്തിൽ എഴുതിപ്പഠിച്ചാൽ മാത്രമെ അക്ഷരത്തെറ്റുകൾ ഇല്ലാതാകുകയുള്ളു.ഇതൊക്കെ പണ്ടുകാലം മുതൽക്കെ നമ്മളോരൊരുത്തരും പഠിച്ചു, ഇന്നും ഇതേരീതിയിൽത്തന്നെ പഠിക്കണം.എന്നാൽ ഈ പഠിക്കുന്ന വിധത്തിന് സമയത്തിന്,കുട്ടികൾക്ക് ഒരു സാതന്ത്ര്യം കൊടുന്നതിൽ തെറ്റില്ല.എന്നാൽ ഇന്നത്തെ കുട്ടികൾ ഗൂഗിൾ വഴി പലതരം ആപ്ലിക്കേഷൻസിലൂടെ പഠിക്കാനുള്ള പുത്തൻ രീതികൾ കണ്ടുപിടിച്ചു വെച്ചിട്ടുണ്ടാവണം.അത് കേൾക്കാനും, മനസ്സിലാക്കാനും,സമ്മതിച്ചുകൊടുക്കാനുമുള്ള ക്ഷമയും നമ്മൾ ഓരോ മാതാപിതാക്കളും കാണിക്കണം. ഇവിടെയാണ് നാം ഒരോരുത്തരും കാലത്തിനൊപ്പം,നമ്മുടെ കുട്ടികൾക്കൊപ്പം ജീവിക്കേണ്ടത്.അതിബുദ്ധിയും, അശ്രദ്ധയും,കുറുംബും,കുബുദ്ധിയും,സാമർത്ഥ്യവും ഉള്ള കുട്ടികളും ഇല്ലാതില്ല,എന്നും സമ്മതിക്കുന്നു.
ഈ ഒരു കൊറോണകാലത്ത് എന്തുകൊണ്ട് ഇങ്ങനെ ഒരു തീരുമാനം ലോകമെംബാടുമുള്ള കുടുംബങ്ങൾക്ക് എടുക്കേണ്ടിവന്നു എന്നാരെങ്കിലും ആലോചിച്ചോ?ഇല്ലായിരിക്കാം,കുട്ടികളും അച്‌ഛനമ്മമാരും ഒത്തൊരുമിച്ച് വീട്ടിൽ കഴിയായി നിർബന്ധിതരാകുക!ജീവിതത്തിന്റെ നെട്ടോട്ടം ഓടുന്ന തിരക്കിൽ അച്‌ഛനമ്മമാരായ നമ്മൾ കുട്ടികൾക്ക് വേണ്ടവിധത്തിൽ സമയവും സാവകാശവും കൊടുത്തില്ല എന്നുള്ളതിനുള്ള ഒരു ഉത്തരം എന്നല്ലേ?വീട്ടിൽ നിന്ന് ജോലിചെയ്യാം എന്നൊരു തീരുമാനം ലോകത്തെവിടെയും പ്രാവർത്തികമായപ്പോൾ സന്തോഷിച്ചതും,ഒരിത്തിരി വേവലാതിപ്പെട്ടത് കുട്ടികളാവാം?സന്തോഷിച്ചത്,ഓൺലൈൻ ബർഗർ ഓർഡർചെയ്യാം,അമ്മയും നല്ല നല്ല രുചിയുള്ള കറികൾ ഉണ്ടാക്കും എന്നതായിരുന്നു.എന്നാൽ എപ്പോഴും റ്റി വിയുടെ മുന്നിലാന്നോ,പഠിക്കാനൊക്കും ഇല്ലെ എന്നും,കളിക്കാൻ ഫ്ലാറ്റിന്റെ ഗ്രൌണ്ടിൽ പോകാൻ പാടില്ല എന്നും,ബാൽക്കണിയിൽ ഇറങ്ങി നിൽക്കണ്ട എന്നും അപ്പ മാത്രമെ ഓർമ്മിപ്പിക്കാറുള്ളു.എന്നാൽ ജോലിത്തിരക്കുകൾ കുറഞ്ഞ അച്ഛൻ സ്വയം അടുക്കളയിൽ കയറി പരീക്ഷണങ്ങൾ നടത്തുമെന്നും, അമ്മക്കൊപ്പം എല്ലാവരും കൂടെയിരുന്നു ക്യാരസ് കളിക്കുമെന്നും,ലോഗരിതതം പഠിക്കാനുള്ള എളുപ്പവഴികളും മറ്റും അപ്പ പറഞ്ഞു തന്നപ്പോൾ തലയിൽ കയറാതെ നീന്ന കണക്ക് ഇന്ന് ‘ഇൻട്രെസ്റ്റിംഗായും’ മാറിയത് ഉഗ്രൻ ആയി.
അതിനൊപ്പം പ്ലേസ്റ്റേഷൻ കളിക്കാനായി വീക്കെന്റിൽ ഇരുന്നപ്പോൾ അപ്പയും എത്തി മാത്തനെയും തൊമ്മനെയും ബൈക്ക് റേസിൽ തോൽപ്പിച്ചതും അവരെത്തന്നെ രസിപ്പിച്ചു. രാത്രിയിലെ കൊന്തചൊല്ലലും നമാസും നാമം ജപിക്കാനും അപ്പയും ഉപ്പയും അച്‌ഛനും കൂടെയെത്തിയത് കുട്ടികളായ ഞങ്ങൾക്ക് മനസ്സിന്റെ ശക്തിയും ധൈര്യവും ഒരു കഴഞ്ച് കൂട്ടി,തീർച്ച.ഇങ്ങേയറ്റം നടുവേദനയാൽ പുളയുന്ന അമ്മയുടെ ഹോട്ട് വാട്ടർ ബാഗിന്റെ സ്ഥാനം അച്ഛന്റെ കൈകൾ ഏറ്റടുത്തപ്പോൾ,അമ്മക്ക് ഒരിത്തിരി ചമ്മൽ വന്നോ എന്നുപോലും തോന്നി.സ്കൂളിലേക്കുള്ള ബസിലെയും,സ്കുളിലേക്കുള്ള നടത്തിനിടയിലും ചിലരുടെ നോട്ടങ്ങളും പെരുമാറ്റങ്ങളെക്കുറിച്ചും ഉപ്പയോട് പറഞ്ഞപ്പോൾ,കേട്ട മറുപടി ഇതായിരുന്നു,’നീ ഒന്ന് ഇരുത്തി ഒന്നങ്ങ് നോക്കുക,അതും അല്ലെങ്കിൽ കൈ നീർത്തി ഒന്നങ്ങ് കൊടുക്കുക”ബാക്കി നിന്റെ ഉപ്പയുണ്ട്”.നടന്ന് മുറിയിലേക്ക് പോകുന്ന വഴി ഉമ്മയോടുള്ള ചോദ്യവും കേട്ടു,“നീ എന്താ ഇതിനെക്കുറിച്ചൊക്കെ ഇടക്ക് അവളോട് സംസാരിക്കാത്തത്! ഇതൊക്കെ ഒരു കുട്ടിയുടെ ചിന്താശകലങ്ങളായി മാത്രം കണ്ടാൽ മതി,എന്നാൽ ഇതാണ് കഴിഞ്ഞ ഒരു മാസമായി ഈ ഗൾഫ് പോലത്തെ പ്രവാസലോകത്ത് നമ്മൾ ഓരോരുത്തരും കാണാതെ പോയ കുട്ടികളുടെ മനസ്സ്.
ഒരു അടിക്കുറിപ്പ്:-അഭിഗ്യ എന്നൊരു 13 വയസ്സുള്ള കുട്ടി ഈ ലോകത്തിന്റെ ചലനം,ഭാവി ഒക്കെ പ്രവചക്കുന്ന കാലമാണ്.ആ കുട്ടിയുടെ പേജിലൂടെ നമ്മൾ കൂടുതൽ കാണുന്നത്,ചെടി നട്ടും നാമം ജപിച്ചും,അനിയത്തിയുടെ കൂടെ കളിച്ചും ഇരിക്കുന്ന അഭിഗ്യയെയാണ്.അച്‌ഛനമ്മമാർ കുട്ടികൾക്കുവേണ്ടി നെട്ടോട്ടമോടുന്ന സമയത്ത്, നമ്മളൊരുത്തരും ഒർക്കാത്തത്,മനപ്പൂർവ്വം അല്ലെങ്കിൽ പോലും മാതാപിതാക്കൾ മറന്നുപോകുന്നത്, അവരുടെ കൂടെ ഇരിക്കുക,സംസാരിക്കുക,ക്ഷമയോടെ അവർ പറയുന്നത് മനസ്സിലാക്കാൻ ശ്രമിക്കുക എന്നതൊക്കെയാണ്! ചിലരെങ്കിലും നമ്മുടെ അപ്പനമ്മമാർ തല്ലി പഠിപ്പിച്ചതും നിർബന്ധിച്ചതും ഒക്കെയുള്ള കാര്യങ്ങൾ ഈ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കാൻ ശ്രക്കാറുണ്ടാവില്ലെ? ദൈവം,അല്ലെങ്കിൽ പ്രപഞ്ചശക്തികൾ നമ്മളോരോരുത്തരെയും ഒരു തിരിഞ്ഞു നോട്ടത്തിന് പ്രേരിപ്പിക്കുന്നില്ലെ? ഉണ്ടാവാം!