വീട്ടമ്മ അഥവാ housewife എന്നു കേട്ടാൽ നമ്മുടെ മനസ്സിൽ ഇക്കാലത്ത് അത്ര മതിപ്പില്ല. 'ആ' എന്നുള്ള ഒരു മൂളലും നെറ്റി ചുളിച്ച ഒരു സ്വാഗതം ആയിരിക്കും കിട്ടുക.ഇത് ബുദ്ധി ഹീനത അല്ലേ? തികച്ചും അഭ്യസ്ത വിദ്യരായ വീട്ടമ്മമാർ ധാരാളമുള്ള ഒരു കാലത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്.ഇതിനെ ഒരു കാരണമായി ഊന്നി പറയുന്നത് വിവാഹം വരെ പെണ്‍കുട്ടികളെ പഠിപ്പിക്കുക എന്ന നമ്മുടെ ചിന്താഗതി തന്നെയാണ്.ഒരു സര്‍വെ കേരളത്തിൽ ഇപ്പോൾ നടത്തിയാല്‍ 20% ൽ കൂടുതൽ ബിരുദാനന്തര ബിരുദധാരികകൾ ആണെന്നു മനസ്സിലാക്കാൻ സാധിക്കും.ജോലി തേടി ആണ് ഇന്നത്തെ പെൺകുട്ടികൾ പോകുന്നത്. എല്ലാം നല്ലതിന് തന്നെ, കാരണം, സ്ത്രീകൾ അഭ്യസ്തവിദ്യർ അല്ലെങ്കിൽ നമ്മുടെ ഇപ്പോഴത്തെ ജീതത്തിന്റെ ഭാഗമായ പലകാര്യങ്ങളും അവർക്ക് സ്വയം ചെയ്യാൻ സാധിക്കില്ല എന്നതുതന്നെ.കുട്ടികൾക്കൊപ്പം നാട്ടിൽ താമസിക്കുന്നവർ, ജോലിക്കായ് കുടുംബത്തിൽ നിന്നും മാറിത്താമസിക്കേണ്ടി വരുന്നവർ,കുടുംബത്തിനായി ചെറുതെങ്കിലും ചെറിയ ബിസിനെസുകൾ വീട്ടിലിരുന്നു തന്നെ ചെയ്യുന്നവർ, റ്റ്യൂഷൻ എടുക്കുന്നവർ, തങ്ങളുടെ കുട്ടികളെ സ്വയം പഠിപ്പിക്കുന്നവർ അങ്ങനെ പലരും ഉണ്ട്. പറഞ്ഞുവന്നത്, വീട്ടമ്മമാർ അഭ്യസ്ത വിദ്യരാണെങ്കിലും സമൂഹം അവരെ കാണുന്നത് അങ്ങനെയല്ല. ഈ സ്ഥിതിവിശേഷം മാറണമെങ്കിൽ അഥവാ മാറ്റണമെങ്കിൽ അവരുടെ വൈവിധ്യമാര്‍ന്ന കലാ വിരുതുകളും പാണ്ഡിത്യവും നമ്മൾ അംഗീകരിച്ചാൽ മാത്രമേ സാധിക്കൂ.ലോകത്തിന്റെ പലഭാഗത്തും, പ്രത്യേകിച്ച് ഈ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഉദാഹാരണത്തിനായി ചില മലയാളി സ്ത്രീകളുടെ പാചക ശകലങ്ങൾ എടുത്തു പറയട്ടെ.
ഭക്ഷണം ഒരു കലയാണ്, അതുണ്ടാക്കി,നല്ലൊരു പാത്രത്തിൽ വിളമ്പി വയ്ക്കുന്നതിലും സൗന്ദര്യം കാണുന്നുണ്ട് ഈ വീട്ടമ്മമാർ. കേരളത്തിന്റെ ഭക്ഷണം വൈവിധ്യമുള്ള നിറങ്ങളുടെ ഒരു ഘോഷയാത്രയാണ് എന്നതിന് ഉത്തമ ഉദാഹരണമാണ് ‘ഓണസദ്യ’.വർണ്ണങ്ങളുടെ ഒരു വിരുന്നാണ് ഓണസദ്യ,അവതരണത്തിലും രീതിയിലും വിളംബുന്നതിലും സൗന്ദര്യമുള്ള ഒന്നാണ് കേരളത്തിന്റെ ഓണസദ്യ. അതെപോലെ തന്നെയാണ് കേരളത്തിലെ പച്ചക്കറികളുടെ സൗന്ദര്യവും, നിറങ്ങളും. ചീരയുടെ വയലറ്റ് നിറവും, മത്തങ്ങയുടെ ഓറഞ്ചു നിറവും, വെള്ളരിക്കയുടെ മഞ്ഞനിറവും, മുരിങ്ങയുടെ പച്ചനിറവും, പലതരം ഇലകളുടെ നിറങ്ങളും എല്ലാം സുന്ദരമാണ്. മത്തൻ ഇലയും, മുരിങ്ങ ഇലയും, പലതരം ഇലകളും നിറങ്ങളാണ്. ഇതേ പോലെയാണ് പലതരം പയറുവർഗ്ഗങ്ങളുടെ നിറങ്ങളും. ഇതിലെല്ലാം വൈവിധ്യമുള്ള നിറങ്ങളാണ്.ആഹാരം പാകം ചെയ്തു കഴിഞ്ഞാലും നിറങ്ങൾ നിറഞ്ഞു തന്നെയാണ് ഭക്ഷണത്തിൽ.
ഈ നിറങ്ങൾ നിറഞ്ഞ കലാവൈദഗ്ധ്യം ഏതൊരു സ്ത്രീക്കും സ്വായത്തമാണ്. പിന്നീട് ഇന്നത്തെക്കാലത്ത് എതൊരു കാര്യവും ഇന്റെർനെറ്റിലും ഗൂഗിളിലും അന്വേഷിച്ചു കണ്ടത്താം.അങ്ങനെയാല്ലാത്തൊരു കാലത്തും നമ്മുടെ അമ്മമാരും അമ്മച്ചിമാരും സുന്ദരമായി ഭക്ഷണം വിളമ്പിയിരുന്നു.നല്ല ഓട്ടുപാത്രത്തിലും, പിഞ്ഞാണത്തിലും, മൊന്തകളിലും വിളമ്പിവെക്കുന്ന ആഹാരത്തിന്റെ തിലകക്കുറിയായിട്ടാണ് കടുകു വറത്തിടുന്ന വറ്റൽമുളകും, കറിവേപ്പിലയും മറ്റും.അങ്ങനെ അലങ്കരിച്ചുണ്ടാക്കിയിയ ചില പാചകക്കുറിപ്പുകള്‍ നമുക്കൊന്ന് കാണാം.
വെളുത്തുള്ളി രസം
ചതക്കാൻ
വെളുത്തുള്ളീ – 10 എണ്ണം, തൊലിയോടെ
വറ്റൽ മുളക് - 1
കുരുമുളക് - 3 ടേ.സ്പൂൺ
ജീരകം-1 ടീ. സ്പൂൺ
ഒരുമിച്ചു ചതച്ചു വെക്കുക.
സാബാർ പരിപ്പ്- 5 ടേ.സ്പൂൺ , പ്രത്യേകം വേവിച്ചു വെക്കുക, പരിപ്പിടാതെയും ഉണ്ടാക്കാം
കടുക് വറുക്കാനും, അലങ്കരിക്കാനും
പുളി -2 ടേ.സ്പൂൺ
തക്കാളി- 2 അരിഞ്ഞത്
മഞ്ഞൾപ്പൊടി- ഒരു നുള്ള്
എണ്ണ -1 ടേ.സ്പൂൺ
വറ്റൽ മുളക് - 1
കരിവേപ്പില - 2 കതിർപ്പ്
ഉലുവ- നുള്ള്
കായം - 1/2 ടീ.സ്പൂൺ
മല്ലിയില- 1 ടേ.സ്പൂൺ ,അരിഞ്ഞത്
ഉണ്ടാക്കേണ്ട വിധം
പുളി 2 കപ്പ് വെള്ളത്തിൽ കലക്കി തിളക്കാൻ വയ്ക്കുക,ചതച്ചു വെച്ച്,വെളുത്തുള്ളിയും കുരുമുളകും മറ്റും ഈ വെള്ളത്തിലേക്ക് ചേർത്ത് തിളപ്പിക്കുക.ഒന്നു തിളച്ചു കഴിഞ്ഞ് അതിലേക്ക്,തക്കാളി അരിഞ്ഞതും, മഞ്ഞൾപ്പൊടിയും ചേർത്ത് തിളപ്പിക്കുക.ഇഷ്ടാനുസരണം, വേവിച്ചു വെച്ചിരിക്കുന്ന പരിപ്പും ചേർത്ത് ഒന്നുകൂടി തിളപ്പിക്കുക.ഒരു ചെറിയ സ്പൂൺ എണ്ണയൊഴിച്ച് കടുകുവറുത്തെടുക്കുക. തീ കെടുത്തി,കടുകുവറുത്തതിലെ എണ്ണയിലേക്ക് കായവും ചേർത്ത്, തിളപ്പിച്ചുവെച്ചിരിക്കുന്ന രസത്തിലേക്ക് ഒഴിക്കുക. തെളിഞ്ഞ രസം ആണ് ആവശ്യമെങ്കിൽ,കടുക് വറുത്ത് ചേർക്കുന്നതിനു മുൻപ് അരിച്ചെടുക്കുക.ഇതിലേക്ക് മല്ലിയില അരിഞ്ഞതു ചേർക്കുക
ചക്ക കുമ്പിൾ
ചക്കവരട്ടി, തേങ്ങയും ശർക്കരയും, അവലും തേങ്ങയും ശർക്കരയും എന്നിവയെല്ലാം നിറച്ച് പലവിധത്തിൽ കുമ്പിൾ ഉണ്ടാക്കാം. പക്ഷെ, നന്നായി വരട്ടിവച്ചിരിക്കുന്ന ചക്കകൊണ്ട് കുമ്പിളും, അടയും പായസവുമൊക്കെ ഉണ്ടാക്കിയാലാണ് കൂടുതല്‍ സ്വാദെന്നാണ് വയ്പ്പ്.
ആവശ്യമുള്ള സാധനങ്ങൾ
•ചക്ക – ½ കിലോ
•അരിപ്പൊടി – 1 കപ്പ്
•തേങ്ങപീര – ½ കപ്പ്
•ഏലയ്ക്കാപ്പൊടി – 1 ടീ.സ്പൂണ്‍
ഉണ്ടാക്കുന്ന വിധം:
ചക്ക നന്നായി അരച്ച് , കുഴമ്പ് പരുവത്തിലാക്കുക. ചക്കയിലേക്ക് അരിപ്പൊടി കുറേശ്ശേയായി ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് തേങ്ങ ചിരകിയതും , ഏലയ്ക്കാപ്പൊടിയും, ചുക്കുപൊടിയും കൂടി ചേർത്താൽ കുമ്പിളിനുള്ള മാവ് റെഡിയായി. കുമ്പിളുണ്ടാക്കാൻ പല രീതികളുണ്ട്. പ്ലാവിലയിൽ, വയണഇലയിൽ , വാഴയിലയിൽ ഒക്കെയാണ് സാധാരണയായി കുമ്പിൾ ഉണ്ടാക്കുന്നത്. ഒരുപാട് വലുപ്പം വേണ്ട. ചെറിയചെറിയ പൊതികളാണ് നല്ലത്. പ്രഷര്‍കുക്കറിലോ ഇഡ്ഡലിപ്പാത്രത്തിലോ നിരത്തിവച്ച് വേവിച്ചെടുക്കുക.
കുറിപ്പ് : കുമ്പിള്‍ കൂഴച്ചക്ക ,വരിക്കച്ചക്ക എന്നിവകൊണ്ടും ഉണ്ടാക്കാം.പഴുത്ത ചക്ക, എത്തക്ക വരട്ടിയത്, ശർക്കരയും തേങ്ങയും അരിപ്പൊടി എന്നിവകൊണ്ടും ഉണ്ടാക്കാം. ഒരു നാലുമണിപലഹാരമായും ,രാവിലെത്തെ ആഹാരമായും കുമ്പിൾ ഉണ്ടാക്കാറുണ്ട്. അട തയാറക്കുന്ന അതെ മാവും, ചേരുവകളും തന്നെയാണ് കുമ്പിളിന്റെതും
. എല്ലാത്തരം ഭക്ഷണങ്ങളെയും ഇഷ്ടപ്പെടുന്ന നമുക്ക് മാത്രമല്ല,വിനോദസഞ്ചാരത്തിനു നമ്മുടെ നാട്ടിലെത്തുന്ന ആർക്കും കേരളത്തനിമയുള്ള ഭക്ഷണത്തോട് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ് കാണിക്കാറുള്ളത്. വിനോദസഞ്ചാരത്തിനെത്തുന്ന എല്ലാവരെയും ആകർഷിക്കുന്ന ഒരു പ്രധാന ഭാഗമാണ് നമ്മുടെ ഭക്ഷണവും രീതികളും, രുചികളും. ഈ നിറങ്ങളും രുചികളും നമ്മുടെ മനസ്സുകളിലും എന്നും നിറഞ്ഞു നിൽക്കട്ടെ, അമ്മച്ചിയുടെ എള്ളുണ്ടയായും,അമ്മയുടെ അച്ചാറുകളായും,നാട്ടിലെ ചായക്കടയിലെ ഏത്തക്ക അപ്പമായും, പൊതിച്ചോറായും!