റിബെക്ക - ഒരു മിന്നാമിനുങ്ങിന്റെ നക്ഷത്രത്തിളക്കം

rabeca
SHARE

2021 താങ്ക്സ് ഗിവിങ്ങ്ദിവസം റെബേക്ക പതിവിലേറെ സന്തോഷവതിയായിരുന്നു. വെൻറ്റിലേറ്ററിന്റെ സഹായത്തോടെ മാത്രം ശ്വസിക്കാവുന്ന, ശ്വാസം കൊണ്ടുമാത്രം ചലിപ്പിക്കാവുന്ന കസേരയിൽ ഇരുന്നു, മുഖംമാത്രം ചലനശേഷിയുള്ള ഈ പുതിയ ജീവിതത്തിൽ ആർക്കാണ് എന്തിനാണ് നന്ദിപറയേണ്ടത് എന്നറിയാതെ ചിരിച്ചുകൊണ്ടിരുന്നു; അവൾ അങ്ങനെത്തന്നെയായിരുന്നു. 21 വയസ്സുവരെയുള്ള  നിലക്കാത്ത ഓട്ടങ്ങൾക്കു ശേഷം മുന്നോട്ടുള്ള ജീവിതം മുഴുവൻ ഈ കസേരയിൽത്തന്നെ. കൂടെ പിതാവ് സ്കോട്ടും അമ്മ ആഡ്രിയും മുത്തച്ഛൻ വാറൻ, മുത്തശ്ശി ഹെലനും, ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെയുണ്ട്; റീഹാബിലിറ്റേഷൻ സെന്ററിലെ സ്റ്റാഫിനും നഴ്‌സുമാർക്കും കൂടിചേർന്നാണ് ഈ പുതിയ ജീവിതത്തിലെ അവളുടെ നന്ദിപറച്ചിൽ.  

rabecca1

കഴിഞ്ഞ കുറേവർഷങ്ങളായി കോൾട്ടൻ കുടുംബത്തോടൊപ്പമാണ് ഞങ്ങൾ അമേരിക്കയിലെ താങ്ക്സ് ഗിവിങ്ങ്  അഘോഷിക്കാറുള്ളത്. അത് കുട്ടികൾ തമ്മിലുള്ള സുഹൃദത്തിൽ നിന്നും തുടങ്ങി ഞങ്ങളിൽ എത്തിയതാണ്. സാധാരണ അമേരിക്കൻ കുടുംബങ്ങൾ അവർ ഏറ്റവും അടുത്ത ബന്ധുക്കൾ ചേർന്നാണ് താങ്ക്സ് ഗിവിങ്ങ്ഡിന്നർ പങ്കിടുക. എന്താണ് ഞങ്ങളെ അടുത്ത ബന്ധുവലയത്തിൽ പെടുത്തിയെതെന്നറിയില്ല. അമേരിക്കയിൽ തലമുറകളായി ജീവിച്ചുവന്ന, സാമ്പത്തികമായും തൊഴില്‍പരമായും ഇവർ എത്രയോ മുന്നിലാണെന്നറിയാം എങ്കിലും  ഇവരുടെ ഏറ്റവും അടുത്ത ബന്ധുക്കളും ഞങ്ങളെ ചേർത്തുനിറുത്തുന്നതിലെ സാംഗത്യം ഇതുവരെപിടികിട്ടിയില്ല; എന്തായാലും, ഏറ്റവുംനന്മയുള്ള ഒരു കുടുംബമാണെന്നു തിരിച്ചറിഞ്ഞു.   

rabecca2

2012 ഒക്ടോബറിൽ ന്യൂയോർക്കിൽ അടിച്ച സാൻഡി കൊടുങ്കാറ്റ്‌ ഏതാണ്ട് ദിവസങ്ങൾ വിദ്യുച്ഛക്തിയും ഗ്യാസ്ഹീറ്റും  ഇല്ലാതെ അതിശൈത്യത്തിൽ ദുരിതത്തിൽ ആഴ്ത്തി. ഏതാനും വീടുകളിൽ മാത്രം ചൂടുണ്ടാക്കുന്ന സംവിധാനം ഉണ്ടായിരുന്നുള്ളൂ. വീട്ടിൽ കയറാൻ സാധിക്കില്ല അത്രയ്ക്ക് കടുത്ത തണുപ്പ്, വണ്ടിയിൽ ഹീറ്റ്ഇട്ടു എങ്ങോട്ടെന്നറിയാതെ കുറ്റാകുറ്റിരുട്ടിൽ കറങ്ങിനടക്കുന്ന ദിവസങ്ങൾ. പെട്രോൾ അടിക്കാൻ മൈലുകൾ നീണ്ട നിര, ഭക്ഷണത്തിനും ബുദ്ധിമുട്ട്. അപ്പോഴാണ് അടുത്ത ബന്ധുവിന്റെ വീട്ടിൽ കരണ്ട് ഉണ്ടെന്നറിഞ്ഞു കുടുംബത്തോടെ അങ്ങോട്ടുപോയി. തറയിൽ കിടക്കാൻ ചില ഷീറ്റുകൾ തന്നിട്ട് അവർ മുകളിലുള്ള അവരുടെ കട്ടിലുകളിൽ കിടക്കാൻ പോയി. നിസ്സഹായതയും സ്വന്തം എന്നുകരുതിയ ബന്ധുക്കളിൽ നിന്നും നേരിട്ടതിരസ്‌ക്കാരവും വേദനയുണ്ടാക്കി. എന്തായാലും മരവിച്ചു വെളിയിൽ കിടന്നു മരിക്കേണ്ടിവന്നാലും ഇനി അങ്ങോട്ടില്ല എന്ന് തീർച്ചപ്പെടുത്തി വീടിനു മുന്നിൽനിലയുറപ്പിച്ചപ്പോൾ അഡ്രിയും റെബേക്കായും പ്രത്യക്ഷപ്പെട്ടു. തങ്ങളുടെ വീട്ടിൽ ചൂടും വെട്ടവും ഉണ്ട് നിങ്ങളെ തിരക്കി എത്തിയതാണ് എന്നുപറഞ്ഞു വിളിച്ചുകൊണ്ടുപോയി. അവിടെ അവർ ഞങ്ങളെ സുരക്ഷിതരായി പരിരക്ഷിച്ചു. ആ കടപ്പാട് ഒരിക്കലും മറക്കാനാവില്ല. 

rabecca3

ഇത്തവണയും കോൾട്ടൻ കുടുംബത്തോടൊപ്പം താങ്ക്സ് ഗിവിങ്ങ്  ആഘോഷിക്കാൻ പറ്റുമോ എന്ന് കരുതിയിരുന്നില്ല. അത്രയ്ക്ക് തകർന്നുപോയിരുന്നു റെബേക്കായുടെ അപകടവാർത്തയും അതിനുശേഷം അവളുടെ തുടർന്നുള്ള ദിവസങ്ങളും. റിബെക്കാ കൂടില്ലാത്ത ആദ്യത്തെ താങ്ക്സ് ഗിവിങ്ങ് ദിനമായിരുന്നെങ്കിലും ഞങ്ങൾ ചെന്നപ്പോൾ അവർ ഓരോത്തരായി വന്നു സ്നേഹം പങ്കുവച്ചു. അമ്മ അഡ്രി വലിയ പുഞ്ചിരിയോടെ വന്നു അലിഗനം ചെയ്തു, ഞങ്ങൾ കടന്നുചെന്നതിൽ നന്ദി പറഞ്ഞുകൊണ്ടിരുന്നപ്പോൾ തന്നെ അവരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി, അവർ ആകെ തകർന്നിരിക്കുകയാണെന്നും വിഷാദത്തെ തരണം ചെയ്യാൻ  ഇതുവരെ കഴിഞ്ഞിട്ടില്ല എന്നും മനസ്സിലായി. റിബെക്കാ  കമ്പ്യൂട്ടറിൽ അപ്പോൾ പ്രത്യക്ഷപ്പെട്ടു എല്ലാവരോടും സംസാരിച്ചു അവൾ തന്നെ തന്റെ കണ്ണുകളും ശ്വാസവുംകൊണ്ടും മാത്രം  എല്ലവരുടെയും ചിത്രമെടുത്തു. അത് ഓരോരുത്തർക്കും അയച്ചുതരാമെന്നും ഏറ്റു. ഇപ്പോൾ അവൾ വീൽചെയറിൽ ഇരുന്നുകൊണ്ട് തന്റേതായ ടിക്ക്ടോക്ക് ഷോകൾ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിക്കുകയാണ്. ഒക്കെ കണ്ണുകൾകൊണ്ട് മാത്രം ചെയ്യാവുന്ന അതി നൂതനമായ സാങ്കേതികവിദ്യ അവൾ സ്വായത്തമാക്കി. അവളുടെ ജീവിതത്തെപ്പറ്റി അവൾക്കു നല്ല ബോധ്യം ഉണ്ടെങ്കിലും അവൾ വളരെ ഉല്ലാസവതിയായി കാണപ്പെട്ടു. അടുത്ത താങ്ക്സ് ഗിവിങ്ങ്നു നിങ്ങളുടെവീട്ടിൽ നമുക്ക് ഇനിയും ഒന്നിച്ചുചേരണം എന്നുപറഞ്ഞപ്പോഴും അവൾ പ്രസന്നവതിയായി കുണുങ്ങിച്ചിരിച്ചു.  

റിബെക്കായുടെ നട്ടെല്ലിനു വന്ന ആഘാതം വലിയതായിരുന്നു. നട്ടെല്ലിന്റെ ആദ്യത്തെ ഒന്നും രണ്ടും ഇടങ്ങൾ (C1 & C2) തകർന്നാൽ പിന്നീട് ജീവിതകാലം മുഴുവൻ കഴുത്തിനു കീഴെ ചലനം നഷ്ട്ടപ്പെടുന്ന അവസ്ഥയാണ്. സ്വന്തമായി ഒന്നുശ്വാസം വിടാൻപോലും കഴിയാത്ത അവസ്ഥയിൽ ഇങ്ങനെ ജീവിതം മുഴുവൻ. ആശുപത്രിചിലവുകളും പരിചരണങ്ങൾക്കും ഉടൻതന്നെ ഒരു മില്യണിലധികം ഡോളർ വേണ്ടിവന്നു, പിന്നീട് എത്ര മില്യൺ ഡോളർ മുന്നോട്ടുള്ള ജീവിതത്തിനു ആവശ്യം എന്നുകണക്കുകൂട്ടാൻ പ്രയാസം. ടൗണിലും ഡിസ്ട്രിക്ടിലും ഉള്ള എല്ലാവരും ഒന്നുചേർന്ന് പണസമാഹരണം ആരംഭിച്ചു. ചില കടക്കാർ അവരുടെ ഏതാനും ദിവസത്തെ പിരിവുകൾ മുഴുവൻ റെബേക്കാ ഫണ്ടിലേക്ക് കൊടുക്കുന്നു എന്ന് കടയുടെ പുറത്തു എഴുതിവെച്ചു. ആളുകൾ അവരുടെ എല്ലാ കഴിവുകളും പരിശ്രമവും കൊണ്ട് കുറെയേറെ പണം സമാഹരിച്ചു. അവർ കൂടിപോയ്ക്കൊണ്ടിരുന്ന  യഹൂദറ്റെമ്പിളുകളിൽ പ്രത്യേകം പ്രാർത്ഥനകളും പണപ്പിരിവുകളും നടന്നു. പലതിലും പങ്കെടുത്തപ്പോൾ ഒരു പെൺകുട്ടിക്കുവേണ്ടി ഒരു ഗ്രാമം മുഴുവൻ പ്രാർത്ഥിക്കുന്നതിൽ അത്ഭുതപ്പെട്ടു. ചെറുപ്രായത്തിൽ അവൾ ഒരു വലിയ കൂട്ടം ആളുകളുടെ പ്രിയങ്കരിയായതു ഈ അപകിടത്തിൽ പെട്ടതുകൊണ്ടു മാത്രമല്ല, അവൾ ജീവിതങ്ങളിൽ ഇടപെട്ടത്തിന്റെ രീതികൾകൊണ്ടുകൂടിയാണ്.     

ഏറ്റവും ഒടുവിൽ അവൾ ഓടിച്ചാടി വീട്ടിലേക്കു വന്നത് കഴിഞ്ഞ ജനുവരിയിലെ ഒരു തണുത്ത ദിവസത്തിലായിരുന്നു. എലിമെന്ററി സ്കൂൾ മുതൽ എന്റെമകൾ ക്രിസ്റ്റലിന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നനിലയിൽ ഒന്നിച്ചു കളിച്ചുവളർന്നു, വീട്ടിലെ നിത്യസന്ദർശക മാത്രമല്ല, റിബെക്കായും കുടുംബവുമില്ലാത്ത ഒരു കുടുംബചടങ്ങുകളും ഞങ്ങൾക്ക് ഇല്ലായിരുന്നു. ന്യൂയോർക്കിൽ കോവിഡ് കൊടികുത്തിനിന്ന ആ ദിവസങ്ങളൊന്നിൽ ഞാൻ ബേസ്‌മെന്റിൽ ഇരുന്നായിരുന്നു ജോലിചെയ്തുകൊണ്ടിരുന്നത്. പതിവായി എല്ലാ വ്യഴാച്ചകളിലും റിബെക്കായും ക്രിസ്റ്റലും തമ്മിൽ കണ്ടിരിക്കും എന്ന് അവർ തീരുമാനം എടുത്തിരുന്നു. അതുകൊണ്ടു എത്ര തിരക്കായാലും എവിടെയായാലും അവർ കാണുകയോ സംസാരിക്കുകയോ ചെയ്യും, അതു മുടക്കമില്ലാതെ പൊയ്ക്കൊണ്ടിരുന്നു. അവൾ വീട്ടിൽ കയറി വന്നപ്പോൾത്തന്നെ നേരെ ബേസ്‌മെന്റിൽ എന്റെഅടുത്തുവന്നു കുശലം പറഞ്ഞുതുടങ്ങി. മെഡിക്കൽ സ്കൂളിലേക്ക് അഡ്മിഷൻ തരപ്പെട്ടു, ഏതു സ്കൂൾ തിരഞ്ഞെടുക്കണം എന്ന തീരുമാനം മാത്രമേ ഇനിയുള്ളൂ , എൻട്രൻസ്ടെസ്റ്റ് അത്ര പ്രയാസം ഇല്ലായിരുന്നു. ഓരോന്നു പറയുമ്പോഴും അവൾ കുലുങ്ങിച്ചിരിക്കുകയും സ്വർണ്ണനിറമുള്ള മുടിയിഴകളിൽ വിരലിട്ടു കറക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അന്ന് കുറെയേറെ നേരം എന്റെയടുത്തുവന്നു സംസാരിച്ചുനിന്നു. എന്റെ അമ്മയുടെ മരണം കഴിഞ്ഞു ഞാൻ നാട്ടിൽനിന്നും വന്നിട്ട് അധികം ദിവസം ആയിരുന്നില്ല. എന്നെ സമാശ്വസിപ്പിക്കാനും കൂടിയായിരിക്കണം അവൾ കുറെയേറെ സംസാരിച്ചു. 

ആഡ്രി, സൈക്കിൾ ചവിട്ടി വീടിനു മുന്നിൽ വന്നു സംസാരിച്ച കാര്യം പറയുമ്പോൾ നാട്ടിൽനിന്നും വന്നുടനുള്ള സമയമാറ്റത്തിൻറെയോ എന്തോ അവരുടെ പേരു ഓർത്തെടുക്കാൻ അൽപ്പം വൈകി, അവൾ വലിയ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചുകൊണ്ടു ക്രിസ്റ്റലിനെ കാണാൻ മുകളിലേക്കു കയറിപ്പോയി. ഞാൻ പതുക്കെ അടുത്ത ഇന്ത്യൻ റെസ്റ്റോറെന്റിലേക്കു പാഞ്ഞു. ബ്രൗൺ ബാഗിൽ പൊതിഞ്ഞുകൊണ്ടുവരുന്ന സമൂസ അവൾക്കു പ്രിയമായിരുന്നു . അതുകൊണ്ടു രണ്ടു കക്ഷികളും ഞാൻ വരുന്നതും കാത്തിരിക്കും. സമൂസകൾ ചൂടാക്കി കൈകൊണ്ട് കുത്തിയെടുത്തു കഴിക്കുമ്പോൾ അവളുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ചെറുപ്പം മുതൽ അത് അങ്ങനെത്തന്നെയായിരുന്നു. 

മഞ്ഞുമൂടിയ മലയിടുക്കുകളിൽക്കൂടി ഹിമപ്പരപ്പിലൂടെ തെന്നിപ്പായുക (സ്‌കീയിങ്ങ്), കോൾട്ടൻ കുടുംബത്തിനു ഏറ്റവും ഹരമായ വിനോദം ആയിരുന്നു. വർഷത്തിൽ കുടുംബവുമായുള്ള നിരവധി വിനോദയാത്രകൾ കൂടാതെ, കിട്ടുന്ന സമയമെല്ലാം മഞ്ഞിൽകൂടി തെന്നിത്തെന്നി വേഗത്തിൽ പായാൻ അവരെല്ലാം മത്സരിച്ചിരുന്നു. വീട്ടിൽ നിറയെ അവരുടെസ്കീയിങ് ചിത്രങ്ങൾകൊണ്ട് അലങ്കരിച്ചിരുന്നു. കുടുംബമായി സ്കീയിങ് നടത്തി വന്നതിനുശേഷം വീണ്ടും കുട്ടികൾ തനിയെ വെർമെൻഡ് ്‌കീറിസോർട്ടിൽ പോയതാണ്. ഒപ്പം ഉണ്ടായിരുന്ന സഹോദരൻ എറിക്ക് മറ്റു കൂട്ടുകാരുമൊത്തു പോയതിനിടയിൽ റെബേക്ക മറ്റൊരുവഴിയിൽ പോകാനുറച്ചു. അത് വളരെ അപകടം പിടിച്ച വഴിയാണ് തനിയെ പോകേണ്ടാ എന്നു എറിക്ക് വിലക്കിനോക്കി. നമുക്കുഅവിടെകാണാം എന്നുപറഞ്ഞു റെബേക്ക കഴുകൻ മേഘത്തിൽ പറന്നുപോകുന്നതുപോലെ പോയി. അവൾ എപ്പോഴും അങ്ങനെത്തന്നെയായിരുന്നു. അതിസാഹസികമായ എന്തിനും തയ്യാർ, ഒട്ടും ഭയംകാണില്ല. 

പ്ലൈൻവ്യൂ ജോൺ എഫ് കെന്നഡി ഹൈസ്കൂളിന്റെ ചരിത്രത്തിൽ ആദ്യമാണ് ഒരാൾ നാലു മേജർ കായിക വിഭാഗങ്ങളിൽ ചേരുന്നത്, അത് റെബേക്ക ആയിരുന്നു. അതിനു സ്കൂൾഡിസ്ട്രിക്ടിട് മെഡലുകൾ നൽകി അവളെ അംഗീകരിച്ചിരുന്നു. ഓരോ ഇനങ്ങളിലും ഉള്ള പരിശീലങ്ങളിൽ ഒന്നും അവൾ ഒഴിവാക്കിയില്ല, അത്രയ്ക്ക് നിശ്ചയദാര്‍ഢ്യമുള്ള ഒരു കായികാഭ്യാസി, ന്യൂയോർക്ക് ടൈംസ് പത്രത്തിലെ പദപ്രശ്ന കടംകഥയിലെ പ്രതിഭ, ലൈഫ് ഗാർഡ്, കുട്ടികളുടെ ക്യാമ്പ് ഗൈഡ് തുടങ്ങി എത്ര വിഷയങ്ങളിൽ തിളങ്ങിനിന്നു എന്നറിയില്ല, ഈ ചെറുപ്രായത്തിൽ അനിതാസാധാരണമായ മികവോടെ ഏതു വിഷയത്തിലും വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ അപൂർവ സിദ്ധിയുള്ള കുട്ടിയായിരുന്നു അവൾ.    അപാരമായ വായനാശീലവും, പഠന വിഷയങ്ങളിൽ ഉല്‍കൃഷ്‌ടതയും ഒട്ടും കുറച്ചുമില്ല. ക്രിസ്റ്റലും റിബെക്കായും ചേർന്നുള്ള ബാസ്കറ്റ്ബാൾ കളിക്കളം കളിക്കാർക്കിടയിൽ പ്രസിദ്ധമായിരുന്നു. അധികം ഉയരം ഇല്ലാതിരുന്ന റിബെക്കായെ എതിരാളികൾ അത്ര ഗൗരവമായി കരുതുകയില്ല. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തി ഒരു പുലിയെപ്പോലെ അവൾ ബാസ്കറ്റ്ബാൾ തട്ടിയെടുത്തു ഉയരമുള്ള ക്രിസ്റ്റലിനു എത്തിച്ചുകൊടുക്കയും അത് ബാസ്‌ക്കറ്റ് ആവുകയും ചെയ്യുമായിരുന്നു. ആർക്കും ഒരിക്കലും പ്രതീക്ഷിക്കാവുന്ന തരത്തിലായിരുന്നില്ല അവൾ ബോൾ തട്ടിപ്പറിച്ചുകൊണ്ടുപോയിരുന്നത്. ജയിക്കാനുള്ള ബാസ്കറ്റ് ലഭിച്ചുകഴിയുമ്പോൾ ക്രിസ്റ്റൽ, ബാസ്കറ്റ്ബോൾ തട്ടി തട്ടി റിബെക്കായിക്കു സ്കോർ ചെയ്യാൻ പരുവത്തിൽ കൊടുക്കുന്നതും സ്നേഹമുള്ള ഓർമ്മകൾ ആയിരുന്നു.

1995 ഇൽ സൂപ്പർമാൻ എന്ന സിനിമയിൽ അഭിനയിച്ചു പ്രസിദ്ധനായ ക്രിസ്റ്റഫർ റീവ് ഒരു അശ്വാഭ്യാസ മത്സരത്തിനിടെ കുതിരപ്പുറത്ത് നിന്ന് തെറിച്ചുവീണ് റീവിന്റെ കഴുത്ത് ഒടിഞ്ഞു.  പരിക്ക് റീവിനെ തോളിൽ നിന്ന് തളർത്തി, ജീവിതകാലം മുഴുവൻ വീൽചെയറും വെന്റിലേറ്ററും ഉപയോഗിച്ചു. വീൽചെയറിൽ നിന്ന്, റീവ് ക്രിയേറ്റീവ് ജോലിയിലേക്ക് മടങ്ങി, ഇൻ ദി ഗ്ലോമിംഗ് (1997) സംവിധാനം ചെയ്യുകയും റിയർ വിൻഡോയുടെ ടെലിവിഷൻ റീമേക്കിൽ അഭിനയിക്കുകയും ചെയ്തു. സ്‌റ്റിൽ മി, നതിംഗ് ഈസ് ഇംപോസിബിൾ എന്നീ രണ്ട് ആത്മകഥാപരമായ പുസ്തകങ്ങൾ അദ്ദേഹം എഴുതി. ഒരു അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു, "എന്തുകൊണ്ടാണ് ഒരു അപകടം സംഭവിക്കുന്നതെന്ന് ആർക്കറിയാം. അതിനുശേഷം നിങ്ങൾ എന്താണ് ചെയ്യുന്നത് എന്നതാണ് പ്രധാനം. ഞെട്ടൽ, ദുഃഖം, ആശയക്കുഴപ്പം, നഷ്ടം എന്നിവയുടെ കാലഘട്ടം രണ്ട് തിരഞ്ഞെടുപ്പുകളിലേക്ക് നയിക്കുന്നു. ഒന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി ക്രമേണ ശിഥിലമാകുക. മറ്റൊന്ന്, നിങ്ങളുടെ എല്ലാ വിഭവങ്ങളും സമാഹരിച്ച്, അവ എന്തുതന്നെയായാലും, പോസിറ്റീവായ എന്തെങ്കിലും ചെയ്യാൻ ഉപയോഗിക്കുക എന്നതാണ്. അതാണ് ഞാൻ സ്വീകരിച്ച പാത. അത് എനിക്ക് സ്വാഭാവികമായി വരുന്നു. ഞാൻ ഒരു മത്സരാധിഷ്ഠിത വ്യക്തിയാണ്, ഇപ്പോൾ ഞാൻ അപചയത്തിനെതിരെ മത്സരിക്കുന്നു. ഓസ്റ്റിയോപൊറോസിസോ മസിൽ അട്രോഫിയോ ഡിപ്രെഷനോ എന്നെ തോൽപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നമ്മുടെ ദൈനംദിന ജീവിതരീതിയിലാണ് ആത്മീയത കണ്ടെത്തുന്നത്. മറ്റുള്ളവരെ കുറിച്ച് ചിന്തിച്ച് സമയം ചിലവഴിക്കുക എന്നതാണ് ആത്മീകത. ഏതെങ്കിലും തരത്തിലുള്ള ഉയർന്ന ശക്തി ഉണ്ടെന്ന് സങ്കൽപ്പിക്കാൻ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അത് ഏത് രൂപത്തിലാണെന്നോ കൃത്യമായി എവിടെയാണെന്നോ നമുക്ക് അറിയേണ്ടതില്ല; അതിനെ മാനിച്ച് ജീവിക്കാൻ ശ്രമിച്ചാൽ മാത്രം മതി".ക്രിസ്റ്റഫർ ആൻഡ് ഡാണാ ഫൗണ്ടേഷനും റെബെക്കായുടെ റിക്കവറി സഹായത്തിനു സഹകരിച്ചു. 

ശ്വസനനാള ശസ്ത്രക്രിയക്കു ശേഷം ഒന്നര മണിക്കൂറിൽ കൂടുതൽ സ്വന്തമായി ശ്വസിക്കാനാവില്ല, ശ്വാസം വലിച്ചെടുത്തു പുറത്തേക്കുവിട്ടുമാത്രം ചലിക്കാൻ സാധിക്കുന്ന വീൽ ചെയറിൽ, ദിവസം അഞ്ചുമണിക്കൂറുകൾ എങ്കിലും വ്യയാമം ചെയ്തില്ലെങ്കിൽ  പേശീചുരുക്കം അസ്ഥിക്ഷയം ഒക്കെ എപ്പോൾ വേണമെങ്കിലും ഉണ്ടാവാം. ജീവിച്ചിരിക്കുന്നതിൽ സന്തോഷമുണ്ട്, കടപ്പാട് കൊണ്ടല്ല, ജീവിതം ജീവിക്കാൻ യോഗ്യമായിരുന്നു. ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുന്നതു എന്തുകൊണ്ടാണെന്ന് ആർക്കറിയാം?. 

  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS