സേവ് അവർ സോൾസ്; മേയ്‌ദിനം അതിജീവനത്തിന്റെ ഓർമപുതുക്കൽ

may-day
SHARE

ലോകതൊഴിലാളിദിനം എന്നരീതിയിൽ മേയ് ഒന്നാംതീയതി ഓർമപ്പെടുത്തുമ്പോൾ, മനുഷ്യസമൂഹത്തിന്റെ പരിണാമദിശയിൽ കാലം കുറിച്ചുവച്ച, രക്തത്തിൽ ചാലിച്ച ചില ഓർമപ്പെടുത്തുകളുകൾ കൂടിയാണ് അത്. വസന്തകാലം, പ്രകൃതി കണ്ണിറുക്കി ഈറൻ മേഘങ്ങളോടെ നനുനനുത്ത പ്രതീക്ഷയുടെ പൂക്കളും തളിർപ്പുകളും നിറഞ്ഞ ദിവസങ്ങൾ സമ്മാനിക്കുമ്പോൾ, ഓർക്കേണ്ട ചില സമരങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ കൂടിയാണ് മെയ് ദിനം. 

തൊഴിലാളികളെ ആദരിക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു അവധിക്കാലത്തെയും മെയ് ദിനം സൂചിപ്പിക്കുന്നു. 1886 മെയ് 1 ന്, ലക്ഷക്കണക്കിന് അമേരിക്കൻ തൊഴിലാളികൾ ആഴ്ചയിൽ ആറ് ദിവസവും സാധാരണ 10 മണിക്കൂറിന് പകരം എട്ട് മണിക്കൂർ ജോലി ആവശ്യപ്പെട്ട് പണിമുടക്കി. കുറച്ച് ദിവസങ്ങൾക്ക് ശേഷം, പണിമുടക്കിയ തൊഴിലാളികളുടെ ജനക്കൂട്ടത്തിലേക്ക് പൊലീസ് വെടിവച്ചപ്പോൾ ഷിക്കാഗോയിൽ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു, ഒരു ഡസനിലധികം പൊലീസ് ഉദ്യോഗസ്ഥരും തൊഴിലാളികളും മരിച്ചു. 1889-ൽ മെയ് ദിനം അവധിയായി പ്രഖ്യാപിക്കാൻ രാജ്യാന്തര സോഷ്യലിസ്റ്റ് സമ്മേളനത്തെ ഹേയ്മാർക്കറ്റ് കൂട്ടക്കൊല പ്രേരിപ്പിച്ചു. പല രാജ്യങ്ങളിലും, മേയ് ദിനം ഇപ്പോഴും ജോലിയുടെയും തൊഴിലാളികളുടെയും അന്തസ്സിനെ മാനിക്കുന്ന ഒരു ദേശീയ അവധിയാണ്, എന്നാൽ അമേരിക്കയിൽ അല്ല. 1950-കളിൽ, "നിയമവാഴ്ച ആഘോഷിക്കാൻ" മെയ് 1 "നിയമ ദിനം" ആയിരിക്കുമെന്ന് പ്രസിഡന്റ് ഡ്വൈറ്റ് ഐസൻഹോവർ പ്രഖ്യാപിച്ചു.

may-day1

1886 മെയ് 4 ന്, ഷിക്കാഗോയിലെ ഹേയ്മാർക്കറ്റ് സ്ക്വയറിന് സമീപം നടന്ന ഒരു തൊഴിലാളി പ്രതിഷേധ റാലിയിൽ പൊലീസിന് നേരെ ബോംബെറിഞ്ഞതിനെത്തുടർന്ന് അതുകലാപമായി മാറി. അന്നത്തെ അക്രമത്തിൽ എട്ടുപേരെങ്കിലും മരിച്ചു. മെയ് 1 മുതൽ 4 വരെ ഷിക്കാഗോയിൽ എട്ട് മണിക്കൂർ പ്രവൃത്തിദിനത്തിനായി വാദിക്കുന്നതിനായി തൊഴിലാളികളും അവരുടെ അനുഭാവികളും നടത്തിയ നിരവധി പണിമുടക്കുകളിലും പ്രകടനങ്ങളിലും മറ്റ് പരിപാടികളിലും ഒന്നായിരുന്നു ഈ പ്രതിഷേധം. ആൾക്കൂട്ടത്തിലേക്ക് ആരോ ബോംബ് എറിഞ്ഞു, ഏഴ് പൊലീസുകാർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസും പ്രവർത്തകരും പരസ്പരം വെടിയുതിർത്തു. നടപടി വേണമെന്ന പൊതു ആവശ്യം എട്ട് അരാജകവാദികളുടെ അറസ്റ്റിലേക്ക് നയിച്ചു. കൊലപാതകത്തിന്റെ ഗൂഢാലോചന കുറ്റം ചുമത്തി, അവർക്ക് വധശിക്ഷ വിധിച്ചു; നാലുപേരെ വധിക്കുകയും ഒരാൾ ആത്മഹത്യ ചെയ്യുകയും ചെയ്തു. അവകാശങ്ങൾക്കായി പോരാടുന്ന അമേരിക്കയിലെ സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന് ഈ കലാപം ഒരു തിരിച്ചടിയായി പൊതുവേ പറയപ്പെട്ടെങ്കിലും ഹേമാർക്കറ്റ് കലാപവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട പുരുഷന്മാരെ തൊഴിലാളി പ്രസ്ഥാനത്തിലെ പലരും രക്തസാക്ഷികളായി വീക്ഷിച്ചു. ഈ സംഭവത്തിന്റെ ഫലമായി യൂണിയൻ പ്രസ്ഥാനത്തിന് നഷ്ടപ്പെട്ട മാന്യത വീണ്ടെടുക്കാൻ വർഷങ്ങളെടുത്തു. 

ഹേയ്‌മാർക്കറ്റ് സ്‌ക്വയറിന് സമീപം ഒരു പാർക്ക് തുറക്കാനും ഒരു സ്മാരകം സ്ഥാപിക്കാനും ഇല്ലിനോയിസ് ലേബർ ഹിസ്റ്ററി സൊസൈറ്റി ഷിക്കാഗോ പാർക്ക് ഡിസ്ട്രിക്റ്റിനോട് അപേക്ഷിച്ചു. സംഭവങ്ങളെ അനുസ്മരിക്കാൻ സൈറ്റിൽ കാര്യമായൊന്നുമില്ല, ഒരു പ്രതിമയുടെ അടിത്തറ മാത്രം. 

may-day2

മെയ് 1 ന് നടന്ന  തൊഴിലാളി ദിനത്തിന്റെ ഉത്ഭവം എന്ന നിലയിൽ ഹേയ്‌മാർക്കറ്റ് അഫയർ പൊതുവെ പ്രാധാന്യമർഹിക്കുന്നതായി കണക്കാക്കപ്പെടുന്നു. അത് അമേരിക്കയിലെ തൊഴിലാളിവർഗത്തിനിടയിലെ സാമൂഹിക അശാന്തിയുടെ പാരമ്യമായിരുന്നു. തൊഴിൽ ചരിത്രകാരനായ വില്യം ജെ. അഡൽമാൻ പറയുന്നതനുസരിച്ച്: ഷിക്കാഗോ ഹെയ്‌മാർക്കറ്റ് അഫയറിനേക്കാൾ ഒരു സംഭവവും ഇല്ലിനോയിസിലെയും അമേരിക്കയിലെയും ലോകത്തെയും തൊഴിലാളികളുടെ ചരിത്രത്തെ സ്വാധീനിച്ചിട്ടില്ല. 1886 മെയ് 4 ന് ഒരു റാലിയോടെയാണ് ഇത് ആരംഭിച്ചത്, പക്ഷേ അതിന്റെ അനന്തരഫലങ്ങൾ ഇന്നും അനുഭവപ്പെടുന്നു. അമേരിക്കൻ ചരിത്ര പാഠപുസ്തകങ്ങളിൽ റാലി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈ തൊഴിൽസമരം തമസ്കരിക്കപ്പെടുവാൻ ആവോളം ശ്രമം ഉണ്ടാവുന്നുണ്ട്. സംഭവസ്ഥലം 1992-ൽ ചിക്കാഗോ ലാൻഡ്മാർക്ക് ആയി പ്രഖ്യാപിക്കപ്പെട്ടു, 2004-ൽ അവിടെ ഒരു ശിൽപം സമർപ്പിക്കപ്പെട്ടു. 

അമേരിക്കൻ ഫെഡറേഷൻ ഓഫ് ലേബറും കോൺഗ്രസ് ഓഫ് ഇൻഡസ്ട്രിയൽ ഓർഗനൈസേഷനും (AFL-CIO) അമേരിക്കയിലെ യൂണിയനുകളുടെ ഏറ്റവും വലിയ ഫെഡറേഷനാണ്. ഇത് 60 ദേശീയ രാജ്യാന്തര യൂണിയനുകൾ ചേർന്നതാണ്. 12 ദശലക്ഷത്തിലധികം സജീവവും വിരമിച്ചതുമായ തൊഴിലാളികളെ ഇവർ പ്രതിനിധീകരിക്കുന്നു. സാധാരണയായി പുരോഗമനപരവും തൊഴിലാളി അനുകൂലവുമായ നയങ്ങളെ പിന്തുണയ്ക്കുവാനും രാഷ്ട്രീയമായ സ്വാധീനം ചെലുത്തുവാനും ഈ യുണിയനുകൾക്ക് ശക്തിയുണ്ട്. ഗാലപ്പ് പോളുകൾ ഏകദേശം 90 വർഷമായി തൊഴിലാളി യൂണിയനുകളോടുള്ള അമേരിക്കക്കാരുടെ മനോഭാവം സർവേ ചെയ്യുന്നു. ഏറ്റവും ഒടുവിൽ നടത്തിയ ഗാലപ്പ് സർവേയിൽ യൂണിയൻ പിന്തുണ 1960-കളുടെ മധ്യത്തിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതലാണെന്ന് കണ്ടെത്തി. പ്രതികരിച്ചവരിൽ മുക്കാൽ ഭാഗവും (71 ശതമാനം) തൊഴിലാളി യൂണിയനുകളെ അംഗീകരിക്കുന്നതായി പറഞ്ഞു. 

varghese

ലോകത്തിലെ ഏറ്റവും ഉൽപ്പാദനക്ഷമതയുള്ള തൊഴിലാളികളാണ് അമേരിക്കക്കാർ. ഉയർന്ന ഉൽപ്പാദനക്ഷമതാ റാങ്കിങ്ങുള്ള യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്ക കൂടുതൽ മണിക്കൂർ ജോലിചെയ്യുന്നു - ആഴ്ചയിൽ ശരാശരി 33.6 മണിക്കൂർ. മറ്റ് വികസിത സമ്പദ്‌വ്യവസ്ഥകളായ ഇയു, ജപ്പാൻ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ചൈനയുടെ തൊഴിൽ ഉൽപ്പാദനക്ഷമത താരതമ്യേന കുറവാണ്; അവിടെ ഒരു തൊഴിലാളി ശരാശരി 7,318 USD ഉൽപ്പാദിപ്പിക്കുന്നു, ലോകത്തിന്റെ ശരാശരി മാർജിൻ 18,487 USD ആണെങ്കിൽ അമേരിക്കയിൽ ശരാശരി 98,990 USD ആണ് (Lowyinstitute.org-theinterpreter,China, a low-productivity superpower). താഴ്ന്ന ജനനനിരക്ക് കാരണം ചൈനയിലെ അധ്വാനിക്കുന്നവരുടെ എണ്ണം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 41 ദശലക്ഷത്തിലധികം കുറഞ്ഞു. മുതലാളിത്തത്തിന്റെ ഈറ്റില്ലമായ അമേരിക്കൻ മണ്ണിൽനിന്നുതന്നെയാണ് തൊഴിലാളിയുടെ മുന്നേറ്റം ഉണ്ടായതെന്നു ചരിത്രത്തിന്റെ ഒരു വിരോധാഭാസം. തൊഴിലാളി വർഗ്ഗത്തിനുവേണ്ടി മാത്രം രചിക്കപ്പെട്ട സിദ്ധങ്ങളും ഭരണക്രമങ്ങളും ഇന്നും കൊടികുത്തിവാഴുന്ന ഭൂയിടങ്ങളിൽ തൊഴിലാളികൾ എത്രമാത്രം ഇന്ന് സുരക്ഷിതരാണ്, അവരുടെ അവകാശങ്ങൾ എവിടെ എത്തിനിൽക്കുന്നു എന്നുകൂടി ചിന്തിക്കേണ്ട ദിവസമാണ് മെയ് 1. 

രാജ്യാന്തര തലത്തിൽ മനസ്സിലാക്കാവുന്ന ഒരു ദുരിതാഹ്വാനം കൂടിയാണ് മെയ്‌ഡേ. ടെലിഗ്രാഫ് ആദ്യത്തെ സ്റ്റാൻഡേർഡ് ഡിസ്ട്രസ് സിഗ്നൽ ഉണ്ടാക്കി. അന്താരാഷ്ട്ര മോഴ്സ് കോഡിലെ SOS എന്ന ഡോട്ടുകളും ഡാഷുകളും തിരഞ്ഞെടുത്തത് അവ കൈമാറാനും വേർതിരിച്ചറിയാനും എളുപ്പമായതുകൊണ്ടാണ്, അല്ലാതെ SOS എന്നത് "സേവ് അവർ സോൾസ്" എന്നതിന്റെ ചുരുക്കപ്പേരായതുകൊണ്ടല്ല. വിമാന യാത്ര വർധിച്ചപ്പോൾ, പൈലറ്റുമാർക്ക് ഒരു സ്‌പോക്കൺ ഡിസ്ട്രസ് സിഗ്നൽ ആവശ്യമായിരുന്നു. അപകടത്തിൽപ്പെടുമ്പോൾ SOS എന്നത് ഉച്ചരിക്കാനോ വ്യക്തമായി കേൾക്കാനോ പ്രയാസമായിരുന്നു. അതുകൊണ്ടു 1920-കളിൽ, "എന്നെ സഹായിക്കൂ" എന്ന അർത്ഥത്തിൽ മൂന്ന് തവണ ആവർത്തിച്ചുള്ള  "മെയ്ഡേ" ആയിരിക്കുമെന്ന്  ധാരണയുണ്ടായി.

മെയ് 1, വിഷുവിനും വേനൽ അറുതിയ്ക്കും ഇടയിലുള്ള വസന്തകാലത്തിന്റെ തുടക്കമാണ്. കാലമാറ്റങ്ങൾ അത്രയ്ക്കും പ്രകടമല്ലാത്ത കേരളത്തിൽ കൃഷിയുമായി ബന്ധപ്പെട്ടു ആഘോഷങ്ങളിൽ അർത്ഥം കണ്ടെത്തിയിരുന്നുവെങ്കിൽ പാശ്ചാത്യനാടുകളിൽ പ്രകൃതി മിഴിതുറക്കുന്ന ആശ്വാസത്തിന്റെ തളിർപ്പാണ് മെയ് മാസം. 19-ആം നൂറ്റാണ്ടിൽ യൂറോപ്പിൽ വസന്തത്തെ വരവേറ്റുകൊണ്ട്  മെയ് മാസ രാജാവിനെയും രാജ്ഞിയെയും തിരഞ്ഞെടുത്തു, മരച്ചില്ലകൾ പൊതിഞ്ഞ തൂണുകളായ മെയ്പോളുകൾക്ക് ചുറ്റും നൃത്തം ചെയ്തു, പൂക്കൾ നിറച്ച പേപ്പർചുരുട്ടിയ മെയ് കൊട്ടകൾ ഓരോ വീടിന്റെയും ഉമ്മറത്ത് അജ്ഞാതരായി സമ്മാനിച്ചിരുന്നു. ഈ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനെ മെയ്യിംഗ് എന്നാണ് വിളിച്ചിരുന്നത്. 

ന്യൂയോർക്കിൽ വസന്തകാലം മോഹിപ്പിക്കുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്. "APRIL SHOWERS BRING MAY FLOWERS"എന്നുപറയാറുണ്ട്. അപ്പോൾ MAY FLOWERS BRING WHAT? എന്നൊരു കുസൃതിച്ചോദ്യം. ഉത്തരം അമേരിക്കക്കാർക്ക് ഒരു പക്ഷേ പറയാനാവും, MAYFLOWERS BRING PHILGRIMS. അമേരിക്കൻ കൊളോണിയൽ ചരിത്രത്തിൽ, ഇംഗ്ലണ്ടിൽ നിന്ന് മസാച്യുസെറ്റ്സിലെ പ്ലിമൗത്തിലേക്ക് പിൽഗ്രിംസിനെ  കയറ്റിയ കപ്പ (അതിന്റെ പേരാണ് മെയ്ഫ്ലവർ), അവിടെ അവർ 1620-ൽ ആദ്യത്തെ സ്ഥിരമായ ന്യൂ ഇംഗ്ലണ്ട് കോളനി സ്ഥാപിച്ചു. ജെയിംസ് ഒന്നാമൻ രാജാവിന്റെ കാലത്ത് മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇംഗ്ലണ്ടിൽ നിന്ന് നിരവധി കോളനിക്കാർ അമേരിക്കയിലെത്തി. അവരെയാണ് പിൽഗ്രിംസ് എന്ന് വിളിച്ചത്. "ഏപ്രിൽ മഴ മെയ് പൂക്കൾ കൊണ്ടുവരും" എന്ന വാചകം ഏപ്രിൽ മാസത്തിൽ പലപ്പോഴും ഉപയോഗിക്കപ്പെടുന്ന ഒരു ജനപ്രിയ പദമാണ്. താപനില ഉയരുന്നതിനനുസരിച്ച് അവസാനത്തെ മഞ്ഞ് മഴയിലേക്കും തിരിയുന്ന സമയമാണിത്, മഴ വർദ്ധിക്കുന്നത് പൂക്കളും ചെടികളും ശരിക്കും പൂക്കാൻ തുടങ്ങുന്ന സമയമാണ്. പലവർണ്ണത്തിലുള്ള ട്യൂലിപ് വിടർന്നുവരും, എങ്ങും പൂത്തുനിൽക്കുന്ന പുഷ്പ്പങ്ങൾ, കാറ്റിൽ അവ നിരന്തരം പുഷ്പവൃഷ്ടി നടത്തിക്കൊണ്ടേയിരിക്കും. മാളങ്ങളിൽ ഒളിച്ചിരുന്ന ബണ്ണി റാബിറ്റുകൾ വലിയ മിഴികളും കൂർത്ത വലിയചെവികളുമായി എവിടെയും ചാടിനടക്കുന്നതും വിവിധ നിറങ്ങളിലുള്ള കിളികൾ കൂട്ടത്തോടെ അവിടവിടെയായി സമ്മേളിച്ചു ഗാനാലാപനം ചെയ്യുന്നതും അമേരിക്കൻ ഗ്രാമീണസൗന്ദര്യത്തിന്റെ പ്രതീകങ്ങളായിയിമാറി.  

വസന്തകാലം എന്തൊക്കയോ ജീർണ്ണതയുടെ മൂടുപടത്തിൽനിന്നും ഒരു ഉയർത്തെഴുനേൽപ്പിന്റെ പൂക്കാലമായി. ഒരായിരം പൂക്കൾ വിരിയുമ്പോൾ അത് പുതിയ ആയിരക്കണക്കിനു ജീവിതങ്ങളുടെ പ്രതീക്ഷയാണ്. "വെടിവെച്ചാലവർ വീഴില്ല - വീഴില്ല വീഴില്ല, അടിച്ചുടച്ചാൽ തകരില്ല - തകരില്ല തകരില്ല മജ്ജയല്ലതു മാംസമല്ലത്, ദുർജ്ജയ നൂതന ജനശക്തി, ജനശക്തി - ജനശക്തി.  ഓരോ തുള്ളിച്ചോരയിൽ നിന്നും ഒരായിരം പേരുയരുന്നൂ". 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS