ആ ഷരീഫിനു പകരം ഈ ഷരീഫ്

HIGHLIGHTS
  • പാക്കിസ്ഥാനില്‍ ഷരീഫ്-ഭൂട്ടോ കക്ഷികള്‍ തമ്മില്‍ ധാരണ
  • ആസിഫ് അലി സര്‍ദാരിക്കു വീണ്ടും പ്രസിഡന്‍റ് സ്ഥാനം
shehbaz-sharif
ഷഹബാസ് ഷരീഫ്, Credit: AFP Photo
SHARE

പ്രധാനമന്ത്രി പദവിയില്‍ ചേട്ടന്‍റെ നാലാമൂഴത്തിനു പകരം അനിയന്‍റെ രണ്ടാമൂഴം. ചേട്ടന്‍റെ മകള്‍ക്ക് പ്രധാന പ്രവിശ്യയുടെ മുഖ്യമന്ത്രിസ്ഥാനവും. പാക്കിസ്ഥാനിലെ ഇക്കഴിഞ്ഞ  പൊതുതിരഞ്ഞെടുപ്പിന്‍റെ ഫലം ഉയര്‍ത്തിക്കാട്ടുന്ന ഒരു സാധ്യത ഇപ്പോള്‍ ഇതാണ്. അതായത്, ഭരണാധികാരം നവാസ് ഷരീഫിന്‍റെ പാക്കിസ്ഥാന്‍ മുസ്ലിംലീഗ്-എന്നിനു ലഭിച്ചാലും പ്രധാനമന്ത്രിയാകുന്നത് അതിന്‍റെ പരമോന്നത നേതാവായ അദ്ദേഹമായിരിക്കില്ല, ഇളയ സഹോദരന്‍ ഷഹബാസ് ഷരീഫായിരിക്കും. 

എഴുപത്തിരണ്ടുകാരനായ ഷഹബാസ് മുന്‍പൊരു തവണ 16 മാസം (2022 ഏപില്‍ മുതല്‍ 2023 ഓഗസ്റ്റ്വരെ) പ്രധാനമന്ത്രിയായിരുന്നു. നേരത്തെ മൂന്നു തവണ, പാക്കിസ്ഥാനിലെ ഏറ്റവും പ്രധാന പ്രവിശ്യയായ പഞ്ചാബിന്‍റെ മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചു. അങ്ങനെ രാജ്യത്ത് ഏറ്റവും നീണ്ട കാലം മുഖ്യമന്ത്രിസ്ഥാനം വഹിച്ച ആളെന്ന ഖ്യാതിയും നേടി. നവാസ് ഷരീഫിനു സുപ്രീം കോടതി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അയോഗ്യത കല്‍പ്പിച്ചിരുന്ന കാലത്ത് പാര്‍ട്ടിയുടെ പ്രസിഡന്‍റുമായിരുന്നു. ആ നിലയിലെല്ലാം പാക്കിസ്ഥാനിലെ ഏറ്റവും പരിചിതമായ മുഖങ്ങളിലൊന്നായി ഷഹബാസ്.

എങ്കിലും, നവാസ് ഷരീഫിന്‍റെ സ്ഥാനത്ത് ഒഴിവുവന്നാല്‍ ആ സ്ഥാനം കിട്ടുന്നത് മൂത്ത മകള്‍ മറിയം നവാസ് സഫ്ദറിനായിരിക്കുമെന്ന ധാരണയാണ് പാര്‍ട്ടിക്കകത്ത് ഉണ്ടായിരുന്നതെന്നു പറയപ്പെടുന്നു. പുതിയ പ്രധാനമന്ത്രിയാകാനായി ഷഹബാസിനെ പാര്‍ട്ടി തിരഞ്ഞെടുത്തത് അതിനു വിരുദ്ധമായിട്ടാണ്. ഷരീഫുമാരുടെ ജന്മഗേഹവും ശക്തികേന്ദ്രവുമായ പഞ്ചാബിന്‍റെ മുഖ്യമന്ത്രിയാകാന്‍ മറിയത്തെ തിരഞ്ഞെടുത്തത് അതു സംബന്ധിച്ച ഒരു തൂക്കമൊപ്പിക്കലായും വ്യാഖ്യാനിക്കപ്പെടുന്നു. പിഎംഎല്‍-എന്‍ സീനിയര്‍ വൈസ്പ്രസിഡന്‍റും ഓര്‍ഗനൈസിങ് സെക്രട്ടറിയുമാണ് അന്‍പതുകാരിയായ മറിയം. 

നാലാം തവണയും പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹം നവാസ് ഷരീഫ് പെട്ടെന്ന് ഉപേക്ഷിച്ചതിനുള്ള കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം (ദേശീയ അസംബ്ളിയില്‍ കേവല ഭൂരിപക്ഷം) നേടാന്‍ കഴിയാതെ വന്നതിലുള്ള നിരാശയാകാം കാരണമെന്നു കരുതുന്നവരുണ്ട്. 

മുന്‍പ് മൂന്നു തവണയും ഷരീഫ് പ്രധാനമന്ത്രിയായത് നല്ല ഭൂരിപക്ഷത്തോടെയായിരുന്നു. ഇത്തവണ പാര്‍ട്ടിയെ പഴയ പ്രതാപത്തിലേക്കു തിരിച്ചെത്തിക്കാനായില്ലെന്നു മാത്രല്ല, ദേശീയ അസംബ്ളിയിലേക്കു രണ്ടു സീറ്റുകളില്‍ മല്‍സരിച്ചതില്‍ ഒരിടത്തു തോല്‍ക്കുകയും ചെയ്തു. 

ഏതായാലും, പാക്കിസ്ഥാന്‍ മുസ്ലിംലീഗ്-എന്‍ (പിഎംഎല്‍-എന്‍) ഇത്തവണ ഏറ്റവും വലിയ കക്ഷിയായി. അതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഗവണ്‍മെന്‍റ് ഉണ്ടാക്കാനുള്ള അവകാശവാദം അവര്‍ ഉന്നയിച്ചിരിക്കുന്നതും പ്രധാനമന്ത്രി പദത്തിലേക്കു ഷഹബാസിനെ നിര്‍ദേശിച്ചിട്ടുള്ളതും. സീറ്റുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ഉള്‍പ്പെടെയുള്ള മറ്റു ചില കക്ഷികളുടെ പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കാനുള്ള ചര്‍്ച്ചകളിലും കൂടിയാലോചനകളിലും മുഴുകിയിരിക്കുകയാണ് പിഎംഎല്‍-എന്‍. 

വിഭജനത്തിനു മുന്‍പ് ഇന്ത്യയില്‍നിന്നു കുടിയേറിയവരുടെ പിന്മുറക്കാരുടേതായി അറിയപ്പെടുന്ന രണ്ടു കക്ഷികളിലൊന്നായ മുത്തഹിദ ഖൗമി മൂവ്മെന്‍റ്-പാക്കിസ്ഥാന്‍ (എംക്യൂഎം-പി), പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്-ഖായിദേ അഅ്സം (പിഎംഎല്‍-ക്യൂ), ഇമ്രാന്‍റെ പാര്‍ട്ടിയില്‍നിന്ന് അടുത്ത കാലത്തു പിരിഞ്ഞുപോയവര്‍ ഉണ്ടാക്കിയ ഇസ്തിഖാം പാക്കിസ്ഥാന്‍ പാര്‍ട്ടി (ഐപിപി), ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി (ബിഎപി) എന്നിവ ഈ സഖ്യത്തിലെ മറ്റു കക്ഷികളില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ ചില കക്ഷികള്‍ മുന്‍പ് ഇമ്രാന്‍ ഖാന്‍റെ പിടിഐ സഖ്യത്തിലുമുണ്ടായിരുന്നു.

ഷഹബാസിന്‍റെ മന്ത്രിസഭയില്‍ ചേരാതെ പുറത്തുനിന്നു പിന്തുണ നല്‍കാനാണ് പിപിപിയുടെ തീരുമാനം. അതേസമയം, അവരുടെ സമുന്നത നേതാക്കളില്‍ ഒരാളായ ആസിഫ് അലി സര്‍ദാരിക്കു (68) രണ്ടാമതും രാജ്യത്തിന്‍റെ പ്രസിഡന്‍റാകാനുള്ള സാധ്യത തെളിയുന്നുമുണ്ട്. അടുത്തുതന്നെ പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുമ്പോള്‍ ഭരണസഖ്യത്തിന്‍റെ സ്ഥാനാര്‍ഥി സര്‍ദാരിയായിരിക്കുമെന്ന കാര്യത്തില്‍ പിപിപി-പിഎംഎല്‍-എന്‍ നേതാക്കള്‍ ധാരണയിലെത്തിക്കഴിഞ്ഞു. 

വധിക്കപ്പെട്ട മുന്‍പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവും പിപിപിയുടെ മറ്റൊരു നേതാവും മുന്‍വിദേശമന്ത്രിയുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പിതാവുമായ സര്‍ദാരി മുന്‍പ് അഞ്ചു വര്‍ഷം (2008-2013) പ്രസിഡന്‍റായിരുന്നു. ഡപ്യൂട്ടി സ്പീക്കര്‍, പാര്‍ലമെന്‍റിന്‍റെ ഉപരിസഭയായ സെനറ്റിന്‍റെ ചെയര്‍മാന്‍ എന്നിവരുടെ സ്ഥാനങ്ങളും സഖ്യകക്ഷികള്‍ക്കിടയില്‍ വീതംവയ്ക്കപ്പെടുന്ന പദവികളില്‍ ഉള്‍പ്പെടുന്നു.

ഷഹബാസ് ഷരീഫിന്‍റെ നേതൃത്വത്തില്‍ ഉരുത്തിരിഞ്ഞുവരുന്ന കേന്ദ്രമന്ത്രിസഭ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുന്‍പ് അദ്ദേഹത്തിന്‍റെതന്നെ നേതുത്വത്തില്‍ 16 മാസം മാത്രം നിലവിലുണ്ടായിരുന്ന കൂട്ടുമന്ത്രിസഭയെ ഓര്‍മിപ്പിക്കുന്നു. 2018ല്‍ അധികാരത്തിലെത്തിയ ഇമ്രാനെ പുറത്താക്കാനായി പിഎംഎല്‍-എന്‍, പിപിപി എന്നിവ ഉള്‍പ്പെടെയുള്ള ഒരു ഡസനോളം കക്ഷികളുടെ സഖ്യം (പാക്കിസ്ഥാന്‍ ജനാധിപത്യ പ്രസ്ഥാനം അഥവാ പിഡിഎം) രൂപം നല്‍കിയതായിരുന്നു ആ മന്ത്രിസഭ. ബിലാവല്‍ ഭൂട്ടോ (35) അതിലെ വിദേശമന്ത്രിയായിരുന്നു.

അവിശ്വാസപ്രമേയത്തിലൂടെ 2022 ഏപ്രിലില്‍ ഇമ്രാനെ പ്രധാനമന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കുന്നതില്‍ പിഡിഎം വിജയിച്ചു. പക്ഷേ, അക്കാര്യത്തില്‍ മാത്രമേ അവര്‍ക്കിടയില്‍ ഐക്യം നിലനിന്നുള്ളൂ. ഇമ്രാന്‍ പുറത്തായതോടെതന്നെ സഖ്യം ക്ഷയിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇമ്രാന്‍റെ പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തുന്നതു തടയാനായി ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയില്‍ പിഡിഎം സഖ്യം പുനരുജ്ജീവിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നുവെങ്കിലും വിജയിച്ചില്ല. 

ഷരീഫുമാരുടെയും ഭൂട്ടോമാരുടെയും പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നതകളായിരുന്നു അതിനു കാരണം. ഒടുവില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പൊതുശത്രുവിനെതിരെ വീണ്ടും കൈകോര്‍ക്കാന്‍ ഇരുകൂട്ടരും നിര്‍ബന്ധിതരായി. പുതിയ മന്ത്രിസഭയില്‍ പിപിപി ചേരാതിരിക്കുന്നതും പുറത്തുനിന്നു പിന്തുണ നല്‍കാന്‍ മാത്രം സമ്മതിച്ചിട്ടുള്ളതും ഈ പശ്ചാത്തലത്തില്‍ പ്രത്യേകം ശ്രദ്ധേയമാണ്. പുതിയ ഗവണ്‍മെന്‍റിന്‍റെ ഭാവിയെപ്പറ്റി തുടക്കത്തില്‍ തന്നെ സംശയം ഉയരാന്‍ ഇതു കാരണമാകുന്നു.  

ഏതായാലും, ഭരിക്കുന്നതു പിഎംഎല്‍-എന്നും സഖ്യകക്ഷികളുമായിരിക്കുമെന്ന കാര്യം അന്തിമമായി ഉറപ്പിക്കാനാവാത്ത അവസ്ഥയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ചവരെ ഉണ്ടായിരുന്നത്. കാരണം, പാര്‍ലമെന്‍റിന്‍റെ അധോസഭയായ ദേശീയ അസംബ്ളിയില്‍ ഭൂരിപക്ഷം തങ്ങള്‍ക്കാണെന്ന അവകാശവാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ഖാനും അദ്ദേഹത്തിന്‍റെ പാക്കിസ്ഥാന്‍ തെഹ്രീഖെ ഇന്‍സാഫും (പിടിഐ). 

വിവിധ കേസുകളില്‍ പ്രതിയായും ശിക്ഷിക്കപ്പെട്ടും ആറു മാസമായി തടവില്‍ കഴിയുന്ന ഇമ്രാന്‍ ജയിലില്‍വച്ച്തന്നെ അനുയായികളുമായി കൂടിച്ചേര്‍ന്ന് ഇതു സംബന്ധിച്ച് തകൃതിയായ കരുനീക്കങ്ങള്‍ നടത്തിവരികയായിരുന്നു. പ്രധാനമന്ത്രിസ്ഥാനത്തേക്കും പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനത്തേക്കും അവര്‍ സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയുമുണ്ടായി. 

പ്രധാനമന്ത്രി പദവിയിലേക്കു നിര്‍ദേശിച്ചത് പിടിഐയുടെ ആക്ടിങ് സെക്രട്ടറി ജനറലായ ഉമര്‍ അയൂബ് ഖാനെയാണ്. പാക്ക് ചരിത്രത്തില്‍ ആദ്യമായി 1958ല്‍ പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത സൈന്യത്തലവന്‍ ജനറല്‍ മുഹമ്മദ് അയൂബ് ഖാന്‍റെ പൗത്രനാണ് ഇദ്ദേഹം. മുന്‍പ് പിഎംഎല്‍-എന്‍, പിഎംഎല്‍-ക്യൂ എന്നീ കക്ഷികളില്‍ പ്രവര്‍ത്തിച്ചിരുന്നു. 2018ല്‍ പിടിഐയില്‍ എത്തുകയും ഇമ്രാന്‍റെ മന്ത്രിസഭയില്‍ അംഗമാവുകയും ചെയ്തു. 

കഴിഞ്ഞ വര്‍ഷം മേയില്‍ ഇമ്രാന്‍റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ കലാപത്തിന്‍റെ പേരില്‍ ക്രിമിനല്‍ കേസ് ചുമത്തപ്പെട്ട പിടിഐ നേതാക്കളില്‍ ഉമറും ഉള്‍പ്പെട്ടു. അന്നുമുതല്‍ ഒളിവിലാണ്. പക്ഷേ, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തടസ്സമുണ്ടായില്ല.  

പുതിയ ദേശീയ അസംബ്ളി അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കറുടെയും ഡപ്യൂട്ടി സ്പീക്കറുടെയും തിരഞ്ഞെടുപ്പ് എന്നിവ കഴിഞ്ഞ ശേഷമായിരിക്കും പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ്. ദേശീയ അസംബ്ളി തിരഞ്ഞെടുപ്പിന്‍റെ ഫലം ഔദ്യാഗികമായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം 21 ദിവസങ്ങള്‍ക്കകം സഭ സമ്മേളിക്കണമെന്നാണ് നിയമം. 

പിടിഐ സ്വതന്ത്രര്‍ സഭയില്‍ ഒരു കക്ഷിയായി പരിഗണക്കപ്പെടുമോ, ആ നിലയില്‍ അവരുടെ സ്ഥാനാര്‍ഥിക്ക് പ്രധാനമന്ത്രിസ്ഥാനത്തേക്കു മല്‍സരിക്കാനാവുമോ എന്നിങ്ങനെയുള്ള സംയങ്ങള്‍ക്ക് അതിനകം തീര്‍പ്പുണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുകയായിരുന്നു. അതിനിടയിലാണ് ദേശീയ അസംബ്ളിയിലും പഞ്ചാബ് നിയമസഭയിലും തങ്ങള്‍ പ്രതിപക്ഷത്തിരിക്കുമെന്നു പിടിഐ പ്രഖ്യാപിച്ചിട്ടുള്ളത്.    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS