Premium

ഈ കാളകൾ നുകമില്ലാതെ പായുമ്പോൾ...

HIGHLIGHTS
  • നിയന്ത്രണം ഉടനെ എത്തുന്നുണ്ട്, കേന്ദ്രസർക്കാർ അതിനുള്ള കരടു രേഖകൾ തയാറാക്കുന്നു
  • ആപ്പിളായാലും ആൻഡ്രോയിഡായാലും നമ്മുടെ എല്ലാ ചലനങ്ങളും മൊബൈൽ ഫോൺ ഒപ്പിയെടുക്കുന്നു
E-Lokam-Bull-jet
SHARE

അഫ്ഗാൻ പ്രതിസന്ധി ഉണ്ടാകും വരെ ‘ലോകത്തിലെ ഏറ്റവും വലിയ’ പ്രശ്നങ്ങളിലൊന്നായി അവതരിപ്പിക്കപ്പെടുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്ന ഇ ബുൾ ജെറ്റ് എവിടെപ്പോയി. വാർത്തയിലില്ല, പ്രവൃത്തികളിലുമില്ല. മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്ത വണ്ടിയുടെ പേപ്പറുകളടക്കം എല്ലാം റദ്ദാക്കിയോ,  ക്രിമിനൽ വകുപ്പുകളിട്ടു പൊലീസ് പൂട്ടിയോ, അന്വേഷണം സംസ്ഥാനവും കടന്ന് ബിഹാർ വരെ പോയോ എന്നൊന്നും ആർക്കും അറിയില്ല. കേരളത്തിലെ ശരാശരി സാധാരണക്കാർ ഇത്തരം ബ്ലോഗുകൾക്കു പിറകെ പോകുന്നവരല്ലാത്തതുകൊണ്ട് ഇതിലെ കഥാനായകന്മാർക്ക് എന്തു പറ്റിയെന്നു ഫോളോ ചെയ്യുന്നുമില്ല.  

മാധ്യമ ശ്രദ്ധ; നവ മാധ്യമ ശ്രദ്ധയല്ല 

ഈ രണ്ടു പയ്യന്മാരെപ്പറ്റി സാധാരണക്കാർ ആദ്യമായി കേട്ടത് മുഖ്യധാരാ മാധ്യമങ്ങളിലൂടെയാണ്. അങ്ങനെ തന്നെയാണ് ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും നേതാക്കളടക്കമുള്ള സെലിബ്രിറ്റികളും ഇവരെപ്പറ്റി അറിഞ്ഞതും. സുരേഷ് ഗോപിയുടെയും മുകേഷിന്റെയും, മുഖ്യധാരാ മാധ്യമങ്ങളിലൂടെയും അല്ലാതെയും വൈറലായ ആദ്യ പ്രതികരണങ്ങളും അത്ര വൈറലാകാത്ത മറ്റു പ്രതികരണങ്ങളും സാക്ഷി. ഈയൊരു ചെറിയ സംഭവവും ഈ രണ്ടു ചെറുപ്പക്കാരും നമ്മുടെയൊക്കെ മറവിയുടെ കോണിലേക്ക് താഴുമ്പോഴും ഇവർ ഉയർത്തി വിടുന്ന, മുഖ്യധാരകളിലൊന്നും ചർച്ച ചെയ്യാത്ത ചില വിഷയങ്ങളിതാ... 

e-lokam-thriving-e-bulls-and-jiving-social-media-how-and-where-to-draw-the-line-article-image-second

കഥ ഇതു വരെ... 

ഈ രണ്ടു ചെറുപ്പക്കാരിലും കഠിനമായ കുറ്റങ്ങളൊന്നും ആരോപിക്കാനാവില്ല. സാമാന്യ വിദ്യാഭ്യാസം മാത്രമുള്ള രണ്ടു പേർ. വാഹനമോടിച്ച്, ലോകം കണ്ട് തുടർപഠനം നേടാം എന്നു കരുതി വശായവർ. പല മഹാന്മാരും പ്രഖ്യാപിത വിദ്യാഭ്യാസമൊന്നും നേടാതെ ലോകം കണ്ട് കാര്യങ്ങളറിഞ്ഞവരാണെന്നു മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല, ഒരു വാഹനത്തിൽ സഞ്ചരിച്ച് കാര്യങ്ങൾ ഗ്രഹിക്കാൻ ശ്രമിച്ചവർ. അക്കൂട്ടത്തിൽ, തെറ്റാണു ചെയ്യുന്നതെന്ന് അറിഞ്ഞോ അറിയാതെയോ എന്തൊക്കെയോ കാട്ടിക്കൂട്ടി ഒടുവിൽ നിയമത്തിൽത്തട്ടിമറിഞ്ഞു വീണു.

vlog1

നടപടി വന്നേ പറ്റൂ

മഹാമാരിക്കാലത്ത് രാപകലില്ലാതെ ആതുരസേവനം ചെയ്യുന്നവരെ ആശുപത്രിയിൽക്കയറി ആക്രമിച്ച ക്രിമിനലുകൾക്കു പോലും ആനുകൂല്യം നൽകിയ നിയമപാലകർ ഇവരുടെ വീട്ടിൽപോയി വണ്ടി പിടിക്കുന്നു, അറസ്റ്റു ചെയ്യുന്നു, നിയമം കടുകിട വിടാതെ നടപ്പാക്കുന്നു. കുറ്റം അത്ര വലുതല്ലെന്നു തിരിച്ചറിഞ്ഞ കോടതിയുടെ മുന്നിൽ ജാമ്യമില്ലാ വകുപ്പുകൾ ഏശാതെ വന്നപ്പോൾ പയ്യന്മാർ കൈഞൊടിക്കുന്ന നേരം കൊണ്ട് ജാമ്യമെടുത്ത് ഏമാന്മാരെ മൗനം കൊണ്ടു കൊഞ്ഞനം കുത്തി. എങ്കിലും ചെയ്ത തെറ്റുകൾക്കുള്ള  നിയമനടപടികൾ ഇവർ നേരിടണം. കുറ്റകരമായ പൊതു ആഹ്വാനങ്ങൾക്കും പൊതുമുതൽ നശിപ്പിച്ചതിനും ഇതിനു മുമ്പ് നടത്തിയ സമാന കുറ്റങ്ങൾക്കെതിരേയും നടപടി വേണം. അത് തീർച്ചയായും ഉണ്ടാകും.

‘സ്ഫടിക’തുല്യം ഇവരുടെ മനസ്സ് 

വീണ്ടും സംശയം, ഈ കുട്ടികളെ നാമെങ്ങനെ കുറ്റപ്പെടുത്തും? പഠനം നിർത്തി, അവർക്കു തെറ്റെന്നു തോന്നുന്ന നിയമങ്ങൾ കാറ്റിൽപറത്തി വിലസുന്ന ഇവർ നമ്മുടെ സമൂഹത്തിലേക്കു പിടിച്ച കണ്ണാടിയല്ലേ? അവരെ ആരാധിക്കുന്ന കുട്ടികളെ എങ്ങനെ കുറ്റം പറയും? ഇതു പോലെ തെറ്റുകൾ മഹത്വവൽക്കരിക്കുന്ന നായകന്മാരെ കണ്ടല്ലേ വളർന്നത്. സ്ഫടികം സിനിമ പെട്ടെന്നു തോന്നിയ ഉദാഹരണം. മുഖ്യാധ്യാപകനായ അപ്പനെ ധിക്കരിച്ച്, പഠനം ഉപേക്ഷിച്ച്, കാക്കിയിടുന്നവനെ മുണ്ടു പറിച്ചു തല്ലി കിണറ്റിലിട്ട്, അഭിസാരികകൾക്കൊപ്പം ജീവിച്ച്, പരസ്യമായി മദ്യപിച്ച് നടക്കുന്നവൻ ഹീറോ. മകന് പഠനത്തിനൊപ്പം നല്ലകാര്യങ്ങൾ പറഞ്ഞു കൊടുത്ത മാതൃകാധ്യാപകനായ അപ്പൻ വില്ലൻ. ഇത്തരം സിനിമകൾ കണ്ടു വളരുന്ന നമ്മൾക്കറിയാം ഈ ബുള്ളുകൾ ഇതിനെക്കാൾ എത്രയോ മാന്യമായാണ് സമൂഹജീവനം നടത്തുന്നതെന്ന്. ആടു തോമായുടെ സ്വാധീനത്തിലും എത്ര ചെറുതാണ് ഇവരുടെ സ്വാധീനം. തെറ്റായ പേരന്റിങ് വ്യക്തിയെ എത്രത്തോളം നശിപ്പിക്കാം എന്നതാണ് ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നതെങ്കിലും ആസ്വാദകർ ആടുതോമായുടെ ഗ്ലാമറിൽ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ആടു തോമായെക്കാൾ എത്രയോ മോശം കഥാപാത്രങ്ങൾ നായകസ്ഥാനം അലങ്കരിക്കുന്ന സാഹിത്യവും സിനിമകളും വാർത്തകളും നാമെത്ര കണ്ടിരിക്കുന്നു. ഇവയൊക്കെ നമ്മെ എത്ര സ്വാധീനിച്ചിരിക്കുന്നു. ബുള്ളുകളെ മാത്രം എങ്ങനെ കുറ്റം പറയും?

e-lokam-thriving-e-bulls-and-jiving-social-media-how-and-where-to-draw-the-line-article-image-third

തിരുത്തേണ്ട കാലം 

നവ മാധ്യമങ്ങൾ എന്നു വിശേഷിപ്പിക്കപ്പെടാവുന്ന സമൂഹ മാധ്യമങ്ങളും പരമ്പരാഗത മാധ്യമങ്ങളുടെ ഡിജിറ്റൽ പതിപ്പുകളും ഉൾക്കൊള്ളുന്ന സൈബർ മേഖലയിൽ തുല്യനീതിയില്ല. സർക്കാരുകളുടേതടക്കമുള്ള ഏജൻസികളുടെ നിയന്ത്രണവും പ്രവർത്തന സംഹിതകളും സമൂഹ മാധ്യമങ്ങൾക്കു ബാധകമല്ല. വെറുതെയൊരു വെബ്സൈറ്റ് തുടങ്ങി ലോകത്തെ അടച്ചാക്ഷേപിക്കുന്നവർക്കും ഫെയ്സ്ബുക്കും ട്വിറ്ററും യുട്യൂബും പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ കയറി ആരെയും തെറി വിളിക്കുന്നവർക്കും പ്രശ്നങ്ങളില്ല. നിയന്ത്രണം ഉടനെ എത്തുന്നുണ്ട്, കേന്ദ്രസർക്കാർ അതിനുള്ള കരടു രേഖകൾ തയാറാക്കുന്നു. 

രണ്ടു നീതി 

ഒരു അച്ചടി മാധ്യമം ആരംഭിക്കണമെങ്കിൽ നൂലാമാലകളേറെ. റജിസ്ട്രാർ ഓഫ് ന്യൂസ്പേപ്പേഴ്സിലോ തത്തുല്യ സ്ഥാപനത്തിലോ പേര് റജിസ്റ്റർ ചെയ്യണം. സർക്കാർ അനുമതിയോടെ മാത്രമേ സ്ഥാപനം പ്രസിദ്ധീകരണം തുടങ്ങാവൂ. ഉടമയുടെയും എഡിറ്ററുടെയും മറ്റും പൂർണവിവരങ്ങൾ പ്രസിദ്ധീകരിക്കയും സർക്കാർ രേഖയിലുണ്ടാവുകയും വേണം. പ്രസിദ്ധീകരണം തുടങ്ങിയാലും പ്രസ് കൗൺസിലും കോടതിയും അടക്കമുള്ള നിയമസംവിധാനങ്ങളുടെ പൂർണ നിയന്ത്രണത്തിലായിരിക്കണം പ്രവർത്തനം. തോന്നിയതു പോലെ ചെയ്താൽ ഉടമയും എഡിറ്ററും അഴിയെണ്ണും. അപ്പോൾ ന്യായമായും ഉത്തരവാദിത്തം കൂടും. 

e-lokam-thriving-e-bulls-and-jiving-social-media-how-and-where-to-draw-the-line-article-image-fourth

‘ഠ’ വട്ടത്തിൽ എഫ് എം, ലോകം മുഴുവൻ ‘ഞങ്ങൾ’ 

ഇതേ നിയമരീതികൾ തന്നെ ടിവിക്കും റേഡിയോയ്ക്കും ബാധകം. നൂറ്റാണ്ടുകൾ പഴയ, കാലഹരണപ്പെട്ട, ബ്രിട്ടിഷുകാരൻ നമ്മെ നിയന്ത്രിക്കാൻ എഴുതിയിട്ട, ഇന്ത്യൻ പോസ്റ്റ് ആൻഡ് ടെലഗ്രാഫ് ആക്ടിന്റെ ചുവടു പിടിച്ച് ഇന്നും നീങ്ങുന്ന റേഡിയോ എഎമ്മും മീഡിയം വേവും ഷോർട്ട് വേവും കടന്ന് എഫ്എമ്മിലെത്തുമ്പോഴും നിയന്ത്രണം 200 കൊല്ലം പഴയത്. സർക്കാരിനു മാത്രമേ വാർത്ത റേഡിയോയിലൂടെ സംപ്രേഷണം ചെയ്യാനാവൂ. സ്വകാര്യ എഫ്എം സ്റ്റേഷനുകൾ പാട്ടും വർത്തമാനവുമായി കാലക്ഷേപം ചെയ്തു കൊള്ളണം. സംപ്രേഷണം 50 കി.മി.ക്ക് പുറത്തു പോകരുത്, ഉടമ അകത്താകും. പ്രാകൃത നിയമങ്ങൾ ഇവിടെ വാഴുമ്പോൾ ബുള്ളുകൾ ജെറ്റു പോലെ ഇന്റർനെറ്റിൽ പാഞ്ഞ് തോന്നിയതൊക്കെ പറയുന്നു. ഇതേപോലെ തന്നെ കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് ടെലിവിഷൻ ലൈസൻസും നേടുന്നത്. സംപ്രേഷണം തുടങ്ങിയാലും നിയന്ത്രണത്തിന് അസംഖ്യം നിയമങ്ങൾ. നല്ലതാണ്, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിയമവാഴ്ചയും നടപ്പാക്കാൻ ആശയ വിനിമയത്തിന് മാന്യതയുടെയും പക്വതയുടെയും മുഖമുണ്ടാവണം. ആശയസ്വാതന്ത്ര്യം ഹനിക്കാത്ത സ്വാതന്ത്ര്യമുണ്ടാവണം. 

മാന്യതയില്ല, പക്വതയുമില്ല 

സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ മിക്കതും മാന്യതയുടെ പരിധികൾ കടക്കുന്നു. സമൂഹത്തിൽ സംസാരിക്കുന്നതു പോലെ തന്നെ വേണം സമൂഹ മാധ്യമത്തിലും സംസാരിക്കേണ്ടത് എന്ന് മിക്കവർക്കും അറിയില്ല. നിയമത്തിനു മുന്നിൽ, ഒരാൾ മറ്റൊരാളെ നിത്യജീവിതത്തിൽ തെറി വിളിക്കുന്നതിനു തുല്യമാണ് സമൂഹമാധ്യമം വഴി അധിക്ഷേപിക്കുന്നതും. ആൾമാറാട്ടം നടത്തി കുറ്റകൃത്യം നടത്തുന്നതിനു സമമായ കുറ്റമാണ് ഇതേ പണി സോഷ്യൽ മീഡിയയിൽ ചെയ്യുന്നത്. കുടുങ്ങിയാൽ ശരിക്കും കുടുങ്ങും. ഐടി നിയമത്തിലെ വകുപ്പുകൾ ചാർത്താതെ സാധാരണ നിയമങ്ങളുടെ പരിധിയിൽ കൊണ്ടുവന്നാൽപോലും ഇവർ വർഷങ്ങൾ അഴിയെണ്ണും. 

vlogging

യൂ ട്യൂബേഴ്സ് എന്തു കൊണ്ടു പെരുകുന്നു? 

ലോകത്തിലെ ഏറ്റവും വലിയ മാധ്യമം സമൂഹമാധ്യമം തന്നെയാണ്. യൂസർ ജെനറേറ്റഡ് കണ്ടന്റ് എന്നു വിളിക്കുന്ന ഇത്തരം മാധ്യമങ്ങളിലെ ഉള്ളടക്കം പരമ്പരാഗത മാധ്യമങ്ങളെ വലുപ്പത്തിൽ തൃണവൽക്കരിക്കുന്നു. ശരാശരി വ്യക്തി ഇന്റർനെറ്റിൽ ചെലവിടുന്ന സമയത്തിൽ 45 ശതമാനവും സമൂഹ മാധ്യമങ്ങൾക്കു മാത്രമുള്ളതാണ്. ബാക്കി സമയമാണ് പരമ്പരാഗത ഡിജിറ്റൽ മാധ്യമങ്ങൾക്കും ഷോപ്പിങ്ങിനും ബാങ്കിങ്ങിനും ഇ മെയിലിനും ജോലിക്കും അടക്കമുള്ള കാര്യങ്ങൾക്കായി ചെലവിടുന്നത്. ഈ മൃഗീയ പ്രചാരം ഗുണമോ ദോഷമോ എന്നു വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. യു ട്യൂബ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ നിയമവിധേയരായി പ്രവർത്തിക്കുന്ന പരമ്പരാഗത ഡിജിറ്റൽ മാധ്യമങ്ങളുമുണ്ട്. ഇവയും കള്ളനാണയങ്ങളായി വാർത്തയും വിവരങ്ങളും തള്ളിവിടുന്ന വ്യാജസ്ഥാപനങ്ങളും തമ്മിൽ തിരിച്ചറിയാൻ സാധാരണക്കാരനു കഴിയാറില്ല. കിട്ടുന്ന വിഡിയോയെല്ലാം ഉപഭോക്താവ് ഇന്നു വിലയിരുത്തുന്നത് ഒരേ കണ്ണിലൂടെയാണ്. ഈ തിരിച്ചറിവ് സാധാരണക്കാരന് ഇല്ലാതെ പോകുന്നതാണ് യു ട്യൂബ് അടക്കമുള്ള സമൂഹമാധ്യമങ്ങളുടെ വളർച്ചയ്ക്കു കാരണം. വളക്കൂറുള്ള മണ്ണും അനായാസം വരുന്ന പണവും കണ്ട് ദിവസവും ആയിരങ്ങൾ യൂ ട്യൂബേഴ്സായെത്തി തോന്നുന്നതൊക്കെ ചെയ്തു കൂട്ടുന്നു. 

vlog2

ഈ സ്വാധീനമൊന്നും നല്ല സ്വാധീനമല്ല

എണ്ണത്തിൽ പെരുകുന്നുവെങ്കിലും സമൂഹമാധ്യമങ്ങളിലെ ജനപ്രിയ വ്യക്തിത്വങ്ങളുടെ സ്വാധീനം നല്ല രീതിയിലല്ല എന്നതിന്റെ ഉദാഹരണമാണ് ഇ ബുൾ ജെറ്റ്. നന്മകളെക്കാൾ തിന്മകളാണ് ഇത്തരം വ്യക്തിത്വങ്ങളിൽനിന്ന് അനുവാചകർ സ്വാംശീകരിക്കുക എന്നാണ് പഠനങ്ങൾ. പ്രതികരിക്കാൻ വെമ്പി നിൽക്കുന്ന ഒരു ചെറുസമൂഹത്തെ വളരെപ്പെട്ടെന്നു പ്രകോപിതരാക്കാൻ ഇവർക്കാകും. നീതിയല്ല എന്നു പൊതുവേ വിശ്വസിക്കപ്പെടുന്ന ഒരു വിഷയം തീപ്പൊരിയാക്കി ഇറക്കിവിട്ടാൽ പെട്ടെന്നുതന്നെ കാട്ടുതീയായി പടരും. പല രാജ്യങ്ങളും ഇത് അനുഭവിച്ചിട്ടുണ്ട്, സമൂഹമാധ്യമം പടർത്തിയ വിപ്ലവത്തിൽ ഉലഞ്ഞിട്ടുണ്ട്. അകത്തായിട്ടും പ്രവൃത്തികളിൽ പശ്ചാത്തപിക്കാത്ത, തെറ്റുകൾ ഇനിയും തിരിച്ചറിയാത്ത ഇ ബുൾ ജെറ്റുകളും അനുവാചകരും നൽകുന്ന സന്ദേശമെന്താണ്?

സ്വാധീനത്തിന്റെ അളവുകോൽ

സമൂഹമാധ്യമങ്ങളിലെ ജനപ്രീതി ജനങ്ങളെ എല്ലാക്കാര്യങ്ങളിലും സ്വാധീനിക്കില്ലെന്ന് അമേരിക്കയിലെ പൊയിന്റർ പോലെയുള്ള ഗവേഷണ സ്ഥാപനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉൽപന്നങ്ങൾ വിൽക്കാനും മറ്റും ഇൻഫ്ളുവൻസേഴ്സ് എന്ന രീതിയിൽ ഇവരെ ഉപയോഗിക്കുന്നത് മിക്ക കാര്യങ്ങളിലും ഫലപ്രദമല്ല. എന്നാൽ യാത്രയും ഭക്ഷണവും പോലെയുള്ള മേഖലകളിൽ സമൂഹമാധ്യമ താരങ്ങൾക്ക് സ്വാധീനമുണ്ട്. വാഹനം, മറ്റ് ഉപഭോക്തൃ ഉൽപന്നങ്ങൾ എന്നിവ വിൽക്കുന്നതിൽ ഇവർക്ക് ഗണ്യമായ സ്വാധീനം ചെലുത്താനാവില്ല. ഇവരുടെ ശ്രോതാക്കൾ ഇത്തരം ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇവരെ ആശ്രയിക്കുന്നില്ല എന്നത് ഒരു കാര്യം. അവരിൽ പലർക്കും വിലപിടിപ്പുള്ള ഉൽപന്നങ്ങൾ വാങ്ങാനുള്ള ശേഷിയില്ലെന്നത് മറ്റൊരു കാര്യം.

INDIA-INTERNET-POLITICS-TECH
In this photo illustration taken on May 26, 2021 the icon of the mobile messaging service application WhatsApp (3rd row, 2nd column) is seen on the screen of a smart phone, in New Delhi. - WhatsApp has launched legal action to stop India enforcing new social media rules that would break its privacy guarantees, the messaging platform told AFP on May 26. (Photo by Sajjad HUSSAIN / AFP)

ഏതു നിയന്ത്രണം, എന്തു കോടതി ? 

നിയന്ത്രണങ്ങളില്ല, നിയമവാഴ്ച പ്രശ്നമല്ല. എന്തു പറഞ്ഞാലും എന്തെഴുതിയാലും ലോകത്തിനു മുമ്പിലെത്തിക്കാം. ലോകത്ത് മാധ്യമങ്ങൾ ആരംഭിച്ച കാലം മുതൽ അവയിൽ വരുന്ന ഒരോ വിവരവും പ്രസിദ്ധീകരണയോഗ്യമാണോ എന്നു പരിശോധിക്കാൻ സംവിധാനമുണ്ട്. സമൂഹ മാധ്യമത്തിൽ അതില്ല. വായിൽ വരുന്നതൊക്കെ കോതയ്ക്കു പാട്ട്. സമൂഹമാധ്യമത്തിന്റെ ഈ ശക്തി സാധാരണക്കാരന് മറ്റൊരു മുഖം നൽകുന്നു. സമൂഹ മാധ്യമത്തിലെത്തിയാൽ വേറൊരാൾ. മാത്രമല്ല, യു ട്യൂബ് അടക്കമുള്ളവയുടെ വിശകലന ബുദ്ധി അഥവാ അൽഗോരിതം വ്യവസ്ഥാപിത സ്ഥാപനങ്ങൾ കൊടുക്കുന്നതിന്റെ പതിനായിരം ഇരട്ടി പ്രശസ്തി വിസിബിലിറ്റിയിലൂടെ സാധാരണക്കാരനു നൽകുന്നു. 

ഈസി മണി 

അനായാസം പണമുണ്ടാക്കാവുന്ന ഒരു മേഖലയാണ് സമൂഹമാധ്യമം. വിഡിയോകളുടെ പ്രശസ്തി മാത്രം കണക്കിലെടുത്ത് പണപ്പെട്ടിയിൽ പണമിടുന്ന സംവിധാനം എന്തു വൃത്തികേടും നമ്മെക്കൊണ്ട് ചെയ്യിക്കും. നിയമത്തിന്റെ അപര്യാപ്തതയും എന്തും പ്രസിദ്ധീകരിക്കപ്പെടുമെന്ന ഉറപ്പും അശ്ലീലമടക്കമുള്ള കാര്യങ്ങൾക്കുള്ള വേദിയായി സമൂഹമാധ്യമങ്ങളെ മാറ്റുന്നു. അശ്ലീലം പറഞ്ഞ് കോടികളുണ്ടാക്കി ഒടുവിൽ നിയമത്തിൽ കുരുങ്ങിയ ചെന്നൈ യൂ ട്യൂബർ അടക്കം ധാരാളം ഉദാഹരണങ്ങളുണ്ട്. ചാനൽ തുടങ്ങി എതിരാളികളെ ഒതുക്കാൻ വഴിയില്ലാത്തവർ യു ട്യൂബിലെത്തി ടിവി ചാനലെന്ന വ്യാജേന തെറിയഭിഷേകം നടത്തുന്നു. യഥാർഥ ചാനലും യു ട്യൂബ് ‘ചാനലും’ തമ്മിൽ വായനക്കാരനു തിരിച്ചറിയാനാവാത്ത കാലത്ത് ഇ ബുൾ ജെറ്റുകൾ പെരുകും. അവർ ധാരാളം പണവുമുണ്ടാക്കും. ഈ പണത്തിനൊക്കെ വ്യക്തമായ കണക്കുണ്ടോ, നികുതി കെട്ടുന്നുണ്ടോ എന്നതൊക്കെ വിശദമായ ചർച്ച വേണ്ട വിഷയങ്ങളാണ്. 

facebook

അടിമത്തത്തിന്റെ പുതിയ മുഖം 

ഒരു രാജ്യം അടിമത്തത്തിലാകുന്നത് അവിടുത്തെ ജനത വിദേശ ശക്തികളുടെ നിയന്ത്രണത്തിലാകുമ്പോഴാണ്. ഈ അർഥത്തിൽ നാമൊക്കെ എന്നേ വിദേശാധിപത്യത്തിലായി. അമേരിക്കയുടെ വിൻഡോസും ഗൂഗിളും ഫെയ്സ്ബുക്കും ട്വിറ്ററും നാമൊക്കെ നിത്യജീവിതത്തിൽ കേട്ടിട്ടില്ലാത്ത ആമസോൺ ക്ലൗഡും അക്കാമയ് സിഡിഎന്നും പിന്നെ ഇത്തരം അസംഖ്യം സ്ഥാപനങ്ങളുമൊക്കെ ഇവിടുത്തെ ഓരോ ചെറിയ ചലനവും രേഖപ്പെടുത്തുന്നു. നാമൊക്കെ സ്വകാര്യമായും അല്ലാതെയും സംസാരിക്കയും പ്രവർത്തിക്കയും ചെയ്യുന്ന ഓരോ നിമിഷവും ഇവർ ഒപ്പിയെടുക്കുന്നു. സ്വകാര്യസംഭാഷണത്തിലെ വാക്കുകൾ പിടിച്ചെടുത്ത് നിർമിത ബുദ്ധി കൊണ്ട് വിലയിരുത്തി സജഷനുകളായി ഫെയ്സ്ബുക്കും ഗൂഗിളും തള്ളി വിടുന്നത് അനുഭവിച്ചിട്ടില്ലേ? അതായത്, ഇവിടുത്തെ ജനതയുടെ ചിന്തകളെയും പ്രവൃത്തികളെയും രാഷ്ട്രീയത്തെയുമൊക്കെ സ്വാധീനിക്കുന്നത് നമ്മുടെ നേതാക്കളോ ഉദ്യോഗസ്ഥരോ അല്ല, സമൂഹ മാധ്യമങ്ങളടക്കമുള്ള വിദേശ സാങ്കേതിക സ്ഥാപനങ്ങളാണ്. നാം ഏറെ ചർച്ച ചെയ്യാറുള്ള നിയോ കൊളോണിയലിസത്തിന്റെ ഏറ്റവും ശക്തമായ മുഖം. ആശയം പരത്താനുള്ള അമിത സ്വാതന്ത്ര്യം ആശയപരമായ അടിമത്തമായി പരിണമിക്കുന്നു.

ചാരപ്പണിയുണ്ടോ? 

തീർച്ചയായുമുണ്ട്. ലോകത്ത് ഇന്നുവരെ കണ്ടു പിടിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ചാരപ്പണി ഉപകരണമാണ് നാമോരോത്തരും ഓമനിച്ച് കയ്യിൽനിന്നു താഴെ വയ്ക്കാതെ കൊണ്ടു നടക്കുന്ന മൊബൈൽ ഫോൺ. ആപ്പിളായാലും ആൻഡ്രോയിഡായാലും നമ്മുടെ എല്ലാ ചലനങ്ങളും സംഭാഷണങ്ങളും യാത്രകളും ഈ യന്ത്രം ഒപ്പിയെടുക്കുന്നു. ഇക്കാര്യം ഒരു ഫോൺ നിർമാതാവും എതിർക്കില്ല, എന്നാൽ നിങ്ങളുടെ ഡേറ്റ അഥവ വിവരങ്ങൾ സംരക്ഷിതമായിരിക്കും എന്നു മാത്രം ഉറപ്പു തരും. എത്രത്തോളം വിശ്വസനീയമാണ് ഈ ഉറപ്പ്? ചെക്ക്ബോക്സിൽ ടേംസ് ആൻഡ് കണ്ടീഷൻസ് അംഗീകരിച്ചു കൊടുക്കുന്നുവെന്നതിന്റെ ബലത്തിൽ നമ്മുടെ വിവരങ്ങളും സ്വകാര്യതയും അരിച്ചെടുത്ത് പരസ്യങ്ങളായും ഓഫറുകളായുമൊക്കെ നമുക്ക് ഇട്ടു തരുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമല്ലേ? നമുക്കൊക്കെ അറിയാവുന്ന ഒരു പ്രശസ്ത വൃക്തി ഇന്നുംപ ഴയ നോക്കിയ 3310 ക്ക് സമാനമായ ഫോൺ ഉപയോഗിക്കുന്നു. ചോദിച്ചാൽ പറയും– ‘എന്റെ ലൊക്കേഷനും കോൾ ലോഗുകളും മാത്രമേ ചുരണ്ടിയെടുക്കാൻ മറ്റുള്ളവർക്കാകൂ, ഞാനെന്തു ചെയ്യുന്നുവെന്നത് ഞാനും എന്നോടടുപ്പമുള്ളവരുമേ അറിയൂ.’ 

ഇ ബുൾ ജെറ്റ് ഉയർത്തിവിടുന്ന വികാര വിക്ഷോഭങ്ങളിൽ ഇത്തരം വിശാലമായ ചില ചിന്തകൾക്കു കൂടി മറുപടിയുണ്ടാകട്ടെ

Content Summary : Thriving E-Bulls and  jiving social media: How and where to draw the line

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS