ജീവിത പങ്കാളിയെ വിലമതിക്കുക

SHARE

ഒരു സായാഹ്ന ക്ലാസ് നടക്കുകയാണ് ഈവനിങ് കോളജിൽ. മുതിർന്നവരാണ് എല്ലാവരും. അന്നത്തെ ക്ലാസ് എടുക്കുന്നത് ഒരു സൈക്കോളജി അധ്യാപകൻ. സായന്തനത്തിന്റെ ആലസ്യത്തിലേക്ക് വീണുപോയ വിദ്യാർഥികൾ പലരും ക്ലാസുകൾ ശ്രദ്ധിക്കുന്നില്ല.

അധ്യാപകൻ പറഞ്ഞു. ‘ഇനിയൊരു ഗെയിം ആണ്’.

അധ്യാപകൻ ആകെ ഒന്നു കണ്ണോടിച്ചു. മധ്യനിരയിലിരുന്ന വിദ്യാർഥിനിയിൽ കണ്ണുകൾ ഉടക്കി. ‘കാർത്തിക, പ്ലീസ് കം’. 

അവൾ ബ്ലാക്ക് ബോർഡിനു മുൻപിൽ.

‘കാർത്തിക, നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു മുപ്പത് പേരുടെ പേരുകൾ എഴുതാമോ? ഇതാ ചോക്ക്.’

കാർത്തികയുടെ മുഖത്ത് ചെറിയ ചമ്മലും ആശങ്കയും. ആദ്യം അമ്മ, പിന്നെ അച്ഛൻ, പിന്നെ ഭർത്താവ്, മോൻ, പിന്നെ ഫ്രണ്ട്സ്... ഇനിയും വേണമല്ലോ... ചേച്ചി, മക്കൾ... ഹോ. പിന്നാരാ.... ഒന്ന്. രണ്ട്, മൂന്ന്, ..... ഇരുപത്തി മൂന്ന്. ഇനിയും വേണമല്ലോ. പിന്നെയും എഴുതി.

‘ഓക്കെ കാർത്തിക. ഇനിയൊരു കാര്യം ചെയ്യൂ. ഇതിലെ അത്ര പ്രാധാന്യമില്ലാത്ത മൂന്നു പേര് അങ്ങ് മായ്‌‌ച്ചേ’ – അധ്യാപകൻ പറഞ്ഞു. മൂന്നു സഹപാഠികളുടെ പേരുകൾ മായ്ക്കാനായി കാർത്തികയ്ക്ക് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല.

‘ഓക്കെ. ഇനി ഇതിലും പ്രാധാന്യം കുറഞ്ഞ ഒരു അഞ്ചു പേരു കൂടി മായ്‌‌ക്കൂ’.

അഞ്ച് അയൽക്കാരും പോയി. ബ്ലാക്ക് ബോർഡിൽ കേവലം നാലു പേരുകൾ അവശേഷിക്കും വരെ കാർത്തിക മായ്ച്ചുകൊണ്ടിരുന്നു. ഇപ്പോ ബോർഡിൽ ആരാ ഉള്ളത്.... അമ്മ, അച്ഛന്‍, ഭര്‍ത്താവ്, പ്രിയപ്പെട്ട മകൻ.

hridayakamalam-how-to-value-your-partner
Representative Image. Photo Credit: fizkes / Shutterstock.com

അതുവരെ കമന്റ്സൊക്കെ പറഞ്ഞിരുന്ന ക്ലാസിൽ പിൻഡ്രോപ് സൈലൻസ്. കാർത്തികയുടെ നെഞ്ചിടിപ്പ് കൂടി. ഉള്ളിലൊരു വിറയൽ. നെറ്റിയിൽ പൊടിഞ്ഞു വന്ന വിയർപ്പ് ടൗവലെടുത്ത് അമർത്തി തുടച്ചു.

‘ഇനി ഇതിൽനിന്ന് രണ്ടു പേരുകൾ മായിക്കൂ’. വെടി പൊട്ടുന്ന പോലെയാണ് സാറിന്റെ ശബ്ദം കേട്ടത്. കുറച്ച് സമയം എടുത്തു. അച്ഛന്റെയും അമ്മയുടെയും പേര് മായ്ക്കുമ്പോൾ അവളുടെ കണ്ണു നിറഞ്ഞിരുന്നു.

ഇനീ ഒരെണ്ണം കൂടി മായ്ക്കണം . ബോർഡിലിപ്പോ ഉള്ളത് ഭർത്താവും തന്റെ പ്രിയപ്പെട്ട മോനും. കൈയൊന്ന് ആഞ്ഞു, പിന്നെ വീണ്ടും പിറകോട്ട്. വല്ലാത്തൊരവസ്ഥ. എന്തു ചെയ്യണമെന്നറിയില്ല. കൈയും ചുണ്ടുമൊക്കെ വിറച്ചു. അവൾ കണ്ണുകൾ ഇറുക്കി അടച്ചു. തന്റെ ഏകമകന്റെ പേര് പെട്ടെന്നു മായ്‌‌ച്ചു കളഞ്ഞു.

അപ്പോഴേക്കും നിയന്ത്രണം വിട്ട് കാർത്തിക കരഞ്ഞുപോയി.

‘റിലാക്സ് കാർത്തിക... റിലാക്സ് . പ്ലീസ് ടേക്ക് യുവർ സീറ്റ്’. നിമിഷങ്ങൾ കടന്നുപോയി.

‘ജന്മം തന്ന അച്ഛനും അമ്മേം എത്ര ലാളിച്ചാ തന്നെ വളർത്തിയത്. എന്തുകൊണ്ടാ അവരെ മായ്ക്കാൻ തോന്നിയേ?

നീ തന്നെ ജന്മം നല്‍കി, അല്ല നിന്റെ തന്നെ കരളിന്‍റെ കഷണമായ ഒരേയൊരു മകൻ, അവനെ നീ എന്തിനാ മായ്‌‌ച്ചത് ?’

ഈ നാലു പേരിലെ അച്ഛനും അമ്മേം പിന്നെ മകനും. എന്തായാലും അവർക്കു പകരമാവാൻ ആർക്കും പറ്റില്ലല്ലോ. പിന്നെ വേണമെങ്കി നിനക്ക് വേറൊരു കല്യാണം കഴിക്കാം. പുതിയ ഭർത്താവിനെ കിട്ടും . എന്നിട്ടും എന്തുകൊണ്ടാ ഭർത്താവിനെ തിരഞ്ഞെടുത്തത്?’

എല്ലാവരും കാര്‍ത്തികയുടെ ചുണ്ടുകള്‍ അനങ്ങുന്നതു കാത്തിരിക്കുന്നു. വളരെ ശാന്തയായി സാവധാനം കാർത്തിക പറഞ്ഞു തുടങ്ങി - ‘എന്റെ ജീവിതത്തില്‍ ഒരു ദിവസം വരും. അന്നെന്‍റെ അമ്മേം അച്ഛനും എന്നെ വിട്ടു പോകും. എന്റെ മോനും പോകും. അവന്റെ ജീവിതം നോക്കണ്ടേ? എനിക്ക് പിന്നാരാ ഒള്ളത്? എന്റെ ഭർത്താവല്ലാതെ?’

അവളുടെ വാക്കുകൾ മുറിഞ്ഞു. കൈകൾ ഡെസ്കിൽ കുത്തി അവൾ മുഖം കുനിച്ചു നിന്നു.

ഒരു നിമിഷത്തെ നിശബ്ദത. ആ മുഴുവന്‍ ക്ലാസ്സും എഴുന്നേറ്റുനിന്ന് കൈയടിച്ച് അവളുടെ വാക്കുകള്‍ സ്വീകരിച്ചു. കാര്‍ത്തിക പറഞ്ഞത് ജീവിതത്തിലെ പരമമായ ഒരു സത്യം. 

കയ്പ്പേറിയതാണെങ്കിലും അതു തന്നെയാണ് സത്യം. ആണിനെയും പെണ്ണിനെയും ഇണകളായി കൂട്ടിച്ചേര്‍ത്തത് ദൈവമാണ്. എന്തിനെക്കാളുമേറെ ആ ബന്ധത്തിന് ഊഷ്മളതയും പരിശുദ്ധിയും ഉണ്ട്. അതു തീവ്രതയോടെ നിലനിർത്തുക. ജീവിത പങ്കാളിയെ വിലമതിക്കുക.

English Summary: Web Column : Hridayakamalam : How to value your partner

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.