പത്രം വായിച്ചാലും ചാനൽ കണ്ടാലും വാട്സാപ് തോണ്ടിയാലും ഫെയ്സ്ബുക് തിരഞ്ഞാലും എല്ലായിടത്തും കൊറോണ മാത്രം. ഇന്നാട്ടിലെ സകലമാന മാധ്യമങ്ങളും മെഡിക്കൽ ബുള്ളറ്റിനുകളായി മാറിയോ? എങ്ങനെ കൈകഴുകണമെന്ന് അച്ചടി മാധ്യമങ്ങൾ വരച്ചും ദൃശ്യ മാധ്യമങ്ങൾ വിഡിയോ കാണിച്ചും നമ്മെ പഠിപ്പിക്കുന്നു. ചില ചാനലുകൾ സുന്ദരികളായ നടിമാരുടെ ക്യൂട്ടക്സിട്ട നീണ്ട വിരലുകളുടെ ക്ലോസപ് കാണിച്ചാണു നമ്മെ ബോധവൽക്കരിക്കുന്നത്. ആ വിദ്യാഭ്യാസം തീരുമ്പോഴേക്കും തുടങ്ങുന്നൂ,
മാസ്കുകൾ എത്ര തരമെന്നും അതെങ്ങനെ മുഖത്ത് അണിയണമെന്നുമുള്ള ഡമോൺസ്ട്രേഷൻ. ഒരു മടക്കുള്ളതും രണ്ടു മടക്കുള്ളതുമായ സാദാ സാനിറ്ററി മാസ്കുകൾ എങ്ങനെ ഉപയോഗിക്കണമെന്ന ക്ലാസ്. അതു തീരുമ്പോഴേക്കും അതെങ്ങനെ കെട്ടണമെന്ന വിവരണം. ഒരു മാസ്കും കെട്ടി സ്കൂട്ടറിൽ റോഡിലിറങ്ങിയാലോ? കനത്ത പൊലീസ് പരിശോധന. എതിർത്തുപറഞ്ഞാൽ ഏത്തംവരെയിടണം. പൊലീസുകാർക്ക് അപ്പോൾ കയ്യൊന്നു തരിച്ചാൽ ചുട്ട അടിയും ഉറപ്പ്.
ഉടനെ സ്ഥലം വിട്ടില്ലെങ്കിൽ വെടിവയ്ക്കുമെന്നെങ്ങാനും ആരെങ്കിലും പറഞ്ഞാൽ, എന്നാൽ അതുകൂടി കണ്ടിട്ടുപോകാമെന്നു കരുതുന്ന നമ്മൾ. ഇതൊക്കെക്കഴിഞ്ഞു വീട്ടിലെത്തിയാലോ? പ്രിയതമയുടെ ചോദ്യംചെയ്യൽ. താൻ ഇങ്ങനെ മണ്ടനായിപ്പോയല്ലോ എന്ന പല്ലവിയും. ഞാനിങ്ങനെയായിപ്പോയല്ലോ എന്നു സ്വയം ശപിച്ച് ഉറങ്ങുമ്പോൾ, സ്വപ്നത്തിൽ ഒരു ലഡു പൊട്ടുന്നു: വീട്ടുകാരി ഒരു വാമറ (മാസ്ക്) കെട്ടി നിൽക്കുന്നു! എന്തൊക്കെയോ പറയുന്നുണ്ട്. ഒരക്ഷരം പുറത്തു കേൾക്കുന്നില്ല.
English Summary : Life in the time of corona