വംശീയതയുടെ വിളയാട്ടം

HIGHLIGHTS
  • അമേരിക്കയില്‍ ഏഷ്യന്‍ വംശജര്‍ക്ക് ഭീഷണി
  • കൊറിയന്‍ സ്ത്രീകള്‍ക്കു ദാരുണ മരണം
anti-asian-violence-in-us
U.S. President Joe Biden speaks to the media before boarding Air Force One to depart John Glenn Columbus International Airport in Columbus, Ohio, U.S., March 23, 2021. Photo Credit : Reuters/Leah Millis
SHARE

ഇന്ത്യന്‍ അമേരിക്കന്‍സ് അഥവാ അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ രാജ്യം പിടിച്ചടയ്ക്കുന്നു എന്നാണ് പുതിയ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ഈയിടെ പറഞ്ഞത്. അമേരിക്കക്കാരില്‍ ഇന്ത്യക്കാരെപ്പറ്റി ഭീതി പരത്താനോ അസൂയ ജനിപ്പിക്കാനോ പറഞ്ഞതായിരുന്നില്ല അദ്ദേഹം. നേരെമറിച്ച്, അമേരിക്കയിലെ മിക്കവാറും എല്ലാ മേഖലകളിലും ഇന്ത്യക്കാര്‍ വെന്നിക്കൊടി നാട്ടിയതിനെ നര്‍മരൂപത്തില്‍ അഭിനന്ദിക്കുകയായിരുന്നു. 

തന്‍റെ വൈസ്പ്രസിഡന്‍റായ കമല ഹാരിസ്, അമേരിക്കയുടെ വിജയകരമായ ചൊവ്വാ ദൗത്യത്തിനു ചുക്കാന്‍ പിടിച്ച ബഹിരാകാശ ശാസ്ത്രജ്ഞയായ ഡോ. സ്വാതി മോഹന്‍, തന്‍റെ പ്രസംഗം എഴുത്തുകാരനായ വിനയ് റെഡ്ഡി എന്നിവരുടെ പേരുകള്‍ ബൈഡന്‍ എടുത്തു പറയുകയും ചെയ്തു. ജനുവരി 20ന് അമേരിക്കയുടെ 46ാമത്തെ പ്രസിഡന്‍റായി സ്ഥാനമേറ്റശേഷം ബൈഡന്‍ തന്‍റെ ഗവണ്‍മെന്‍റിലെ സുപ്രധാന തസ്തികകളില്‍ നിയമിച്ച ഉദ്യാഗസ്ഥരിലും അമ്പതിലേറെ ഇന്ത്യക്കാരുണ്ട്. ഇതൊരു റെക്കോഡാണ്. 

സര്‍ജന്‍ ജനറല്‍ ഡോ. വിവേക് മൂര്‍ത്തി, അസോഷിയേറ്റ് അറ്റോര്‍ണി ജനറല്‍ വനിത ഗുപ്ത, മനുഷ്യാവകാശങ്ങള്‍ക്കുള്ള അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഉസ്റ സെയ എന്നിവര്‍ ഇവരില്‍പ്പെടുന്നു. ബറാക് ഒബാമ പ്രസിഡന്‍റായിരുന്ന കാലത്തും സര്‍ജന്‍ ജനറലായിരുന്നു ഡോ. മൂര്‍ത്തി. സ്വകാര്യമേഖലയിലും ഒട്ടേറെ സ്ഥാപനങ്ങളുടെ സാരഥികളായി സ്തുത്യര്‍ഹമായ വിധത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ് ഇന്ത്യക്കാര്‍. വിവര സാങ്കേതിക രംഗത്തെ മുന്‍നിരക്കാരായ സത്യ നാദെല്ല (മൈക്രോസോഫ്റ്റ്), സുന്ദര്‍ പിച്ചൈ (ഗൂഗിള്‍), സബീര്‍ ഭാട്യ (ഹോട്ട്മെയില്‍) തുടങ്ങിയവര്‍ ഇവരില്‍ ചിലര്‍ മാത്രം. സാമ്പത്തിക ശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനത്തിനു 2019ല്‍ അര്‍ഹരായവരില്‍ ഒരാളും ഇന്ത്യക്കാരനായിരുന്നു- ഡോ. അഭിജിത്ത് ബാനര്‍ജി.  

അമേരിക്കയിലെ 45 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ വംശജര്‍ ഇതില്‍ അഭിമാനംകൊള്ളുമ്പോള്‍ അവര്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ അമേരിക്കന്‍സ് അഥവാ അമേരിക്കയിലെ ഏഷ്യന്‍ വംശജര്‍ മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തില്‍ ഗുരുതരമായ അസ്തിത്വ ഭീഷണിയെ നേരിടുകയാണ്. അതിന് ഉദാഹരണമാണ് മാര്‍ച്ച് 16നു അമേരിക്കയുടെ തെക്കു കിഴക്കന്‍ മേഖലയിലെ ജോര്‍ജിയ സംസ്ഥാനത്തെ മൂന്നു മാസാജ് പാര്‍ലറുകളിലും സ്പാകളിലുമായി ഒരു യുവാവ്  ഒരു മണിക്കൂറിനുള്ളില്‍ എട്ടുപേരെ വെടിവച്ചുകൊന്ന സംഭവം. മരിച്ചവരില്‍ ആറു പേര്‍ ദക്ഷിണ കൊറിയക്കാരായ സ്ത്രീകളാണ്. ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. 

COLORADO-SHOOTING
Police vehicles are seen at the scene where an active shooter was reported at a grocery store in Boulder, Colorado, U.S. March 22, 2021 in this picture obtained from social media. Photo Credit : Cecil Disharoon/ Reuters

വംശീയ വിരോധമാണോ അയാളെ അക്രമത്തിനു പ്രേരിപ്പിച്ചതെന്നു വ്യക്തമല്ല. ലൈംഗികാസക്തിയാണ് കാരണമെന്ന് അയാള്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. എങ്കിലും, ഏഷ്യന്‍ വംശജര്‍ക്കിടയില്‍ ആശങ്കയും ഭീതിയും വര്‍ധിക്കാന്‍ ഈ സംഭവം ഇടയാക്കിയിട്ടുണ്ട്. നേരത്തെതന്നെ അമേരിക്കയുടെ പല ഭാഗങ്ങളിലും ഏഷ്യന്‍ വിരുദ്ധവികാരം വളര്‍ന്നുവരികയായിരുന്നു. 

ഏഷ്യക്കാരുടെനേരെ വിദ്വേഷം പ്രകടിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റത്തിന് ഉദാഹരണമായ അഞ്ഞൂറിലേറെ സംഭവങ്ങള്‍ കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കിടയില്‍ അമേരിക്കയുടെ പല ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. വിവേചനം, അവജ്ഞയോടെയുള്ള നോട്ടം, കോപത്തോടെയുള്ള സംസാരം, നിസ്സഹകരണം, പരിഹാസം എന്നിവ തുടങ്ങി കൈയേറ്റം, പിടിച്ചുതള്ളല്‍, മര്‍ദനം എന്നിവ വരെയുള്ള സംഭവങ്ങള്‍ അപൂര്‍വമല്ലാതായി.  

പുരുഷന്മാരേക്കാളധികം അക്രമത്തിന് ഇരയായതു സ്ത്രീകളാണ്. പ്രായംചെന്നവരും കൈയേറ്റം ചെയ്യപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇത്തരം 3795 സംഭവങ്ങള്‍ ഉണ്ടായതായി മറ്റൊരു റിപ്പോര്‍ട്ടിലും പറയുന്നു. ജനുവരിയില്‍ 84 വയസ്സുള്ള ഒരു തായ് വംശജന്‍ പതിവുപോലെ രാവിലെ നടക്കാനിറങ്ങിയതായിരുന്നു. പിന്നില്‍നിന്നു വന്ന ഒരു യുവാവ് അയാളെ ഇടിച്ചുനിലത്തിട്ടു. ഗുരുതരമായി പരുക്കേറ്റ തായ് വയോധികന്‍ രണ്ടു ദിവസത്തിനുശേഷം ആശുപത്രിയില്‍ മരിച്ചു. 

ഈ സംഭവം സംസാര വിഷയമായതിനെ തുടര്‍ന്നാണ് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഏഷ്യന്‍ വംശജര്‍ ആക്രമിക്കപ്പെടുകയാണെന്ന വിവരം പുറത്തുവന്നത്. കോവിഡ് മഹാമാരി ഇതിനു പശ്ചാത്തലമേകുന്നു. ലോകത്തിന്‍റെ മറ്റു പല ഭാഗങ്ങളിലുമെന്ന പോലെ അമേരിക്കയിലും ജനജീവിതം കോവിഡ്മൂലം അവതാളത്തിലായിട്ടുണ്ട്. ലോകത്തില്‍ ഏറ്റവുമധികം പേര്‍ക്ക് കോവിഡ് ബാധിക്കുകയും അതുമൂലം മരിക്കുകയും ചെയ്തത് അമേരിക്കയിലാണ്. ആയിരക്കണക്കിനാളുകള്‍ തൊഴില്‍ രഹിതരാവുകയും രാജ്യത്തിനു പൊതുവില്‍തന്നെ വമ്പിച്ച സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്തു. 

മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വൂഹാനില്‍നിന്നായതിനാല്‍ അതിന് ഉത്തരവാദി ചൈനയാണെന്നാണ് അമേരിക്കയിലെ പലരും കരുതുന്നത്. അവരുടെ മനസ്സില്‍ ചൈനാവിരുദ്ധ വികാരം വളര്‍ന്നുവരുന്നു. ചൈനക്കാരോടും ചൈനക്കാരായി അവര്‍ മനസ്സിലാക്കുന്ന മറ്റ് ഏഷ്യന്‍ വംശജരോടുമുള്ള അവരുടെ സമീപനത്തിലും പെരുമാറ്റത്തിലും അതു പ്രകടമായിക്കൊണ്ടിരിക്കുന്നു.

ഇക്കഴിഞ്ഞ ജനുവരി 20 വരെ അമേരിക്കയുടെ പ്രസിഡന്‍റായിരുന്ന ഡോണള്‍ഡ് ട്രംപ് പോലും കോവിഡിനെ ചൈനീസ് വൈറസ് എന്നും കുങ് ഫ്ളൂ എന്നും വിളിക്കുകയുണ്ടായി. ഇത്തരം പരാമര്‍ശങ്ങളും ജനങ്ങള്‍ക്കിടയില്‍ ചൈനീസ് വരുദ്ധവികാരവും ഏഷ്യക്കാരോടുള്ള വിദ്വേഷവും വര്‍ധിക്കാന്‍ ഇടയാക്കിയെന്നാണ് ആരോപണം. മഹാമാരിയെപ്പറ്റി ഏതെങ്കിലും ജനവിഭാഗവുമായി ബന്ധപ്പെടുത്തി സംസാരിക്കരുതെന്നു ലോകാരോഗ്യ സംഘടനതന്നെ ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും അത്തരം സാരോപദേശങ്ങളൊന്നും സങ്കുചിത മനോഭാവം വച്ചുപുലര്‍ത്തുന്ന തീവ്രദേശീയവാദികള്‍ ചെവിക്കൊള്ളുന്നില്ല. കോവിഡിനെപ്പറ്റി താന്‍ ചൈനയുമായി ബന്ധപ്പെടുത്തി സംസാരിച്ചതല്ലെന്നും രോഗം എവിടെനിന്നു വന്നുവെന്നു സൂചിപ്പിക്കുക മാത്രം ചെയ്തതാണെന്നുമായിരുന്നു ട്രംപിന്‍റെ വിശദീകരണം.

കിഴക്കന്‍ ഏഷ്യ, ഇന്ത്യ ഉപഭൂഖണ്ഡം, തെക്കു കിഴക്കന്‍ ഏഷ്യ എന്നീ പ്രദേശങ്ങളില്‍ വേരുള്ളവരെയാണ് ഏഷ്യന്‍ വംശജര്‍ അഥവാ ഏഷ്യന്‍ അമേരിക്കന്‍സ് ആയി അമേരിക്കയില്‍ കരുതപ്പെടുന്നത്. ചൈന, ഇന്ത്യ, ഫിലിപ്പീന്‍സ്, വിയറ്റ്നാം, ദക്ഷിണ കൊറിയ, ജപ്പാന്‍, പാക്കിസ്ഥാന്‍, തായ്​ലാന്‍ഡ്, കംബോഡിയ, ലാവോസ്, തയ്​വാന്‍, ബംഗ്ളദേശ്, മ്യാന്‍മര്‍, നേപ്പാള്‍, ഇന്തൊനീഷ്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. പശ്ചിമേഷ്യയില്‍നിന്നുള്ളവരെ ഈ വിഭാഗത്തില്‍ സാധാരണ ഉള്‍പ്പെടുത്താറില്ല. അവര്‍ അറിയപ്പെടുന്നത്മിഡില്‍ ഈസ്റ്റേണ്‍ അമേരിക്കന്‍സ് എന്നാണ്.  

കിഴക്കന്‍ ഏഷ്യയില്‍നിന്നും തെക്കു കിഴക്കന്‍ ഏഷ്യയില്‍നിന്നുമുള്ളവരെ അവരുടെ മുഖസാദൃശ്യം കൊണ്ടുതന്നെ എളുപ്പത്തില്‍ തിരിച്ചറിയാനാകുന്നു. അടുത്തകാലത്ത് ആക്രമിക്കപ്പെട്ടവരില്‍ അധികവും ഇവരാണ്. ജപ്പാന്‍കാരോടുള്ള വിരോധത്തിനു ചൈനക്കാരും ചൈനക്കാരോടുള്ള അവജ്ഞയക്ക് കൊറിയക്കാരും  ഇരയായിത്തീരുന്നു. 

ദശകങ്ങള്‍ക്കുമുന്‍പ് ജപ്പാന്‍ നിര്‍മിത കാറുകള്‍ അമേരിക്കയില്‍ ജനപ്രീതി നേടാന്‍ തുടങ്ങിയതോടെ അവയുമായി മല്‍സരിക്കാനാവാതെ അമേരിക്കന്‍ കാര്‍ കമ്പനികള്‍ വിഷമത്തിലാവുകയും അവയിലെ തൊഴിലാളികള്‍ക്കു ജോലി നഷ്ടപ്പെടുകയുമുണ്ടായി. ക്ഷുഭിതരായ അവര്‍ ജപ്പാന്‍കാരോടു പകവീട്ടാന്‍ തയാറായി, പക്ഷേ അവരുടെ വെടിയുണ്ടകള്‍ക്ക് ഇരയായത് ചൈനക്കാരായിരുന്നു. 

രണ്ടു കോടിയിലേറെ ഏഷ്യക്കാര്‍ അമേരിക്കയിലുണ്ടെന്നാണ് കണക്ക്. ഇതു രാജ്യത്തിലെ മൊത്തം ജനസംഖ്യയുടെ അഞ്ചര ശതമാനമാണ്. 51 ലക്ഷത്തിലേറെ വരുന്ന ചൈനക്കാരാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കാര്‍ രണ്ടാം സ്ഥാനത്തും ഫിലിപ്പീന്‍സ്, വിയറ്റ്നാം, ദക്ഷിണ കൊറിയ, ജപ്പാന്‍, പാക്കിസ്ഥാന്‍, തായ് ലൻഡ് കംബോഡിയ, ലാവോസ് എന്നീ രാജ്യങ്ങളില്‍നിന്നുളളവര്‍ തൊട്ടു താഴെയുള്ള സ്ഥാനങ്ങളിലും നില്‍ക്കുന്നു. ഏറ്റവുമധികം ഏഷ്യന്‍ വംശജരുള്ളത് കലിഫോര്‍ണിയയിലാണ്. ഏതാണ്ട് 42 ലക്ഷം. 

ജോര്‍ജിയയിലെ കൂട്ടക്കൊല ഇവരെല്ലാവരെയും ആശങ്കാകുലരാക്കിയിട്ടുണ്ട്. എങ്കിലും, വംശീയവിഷം ചീറ്റുന്നവരെ പേടിച്ച് എവിടേക്കെങ്കിലും ഓടിപ്പാവാന്‍ അവര്‍ തയാറില്ല. തലമുറകളായി അമേരിക്കയില്‍ ജീവിച്ചുവരുന്നവരെ സംബന്ധിച്ചിടത്തോളം അതെളുപ്പവുമല്ല. ജോര്‍ജിയയിലെ കൂട്ടക്കൊലയില്‍പ്രതിഷേധിക്കുകയും ഏഷ്യന്‍ വംജരുമായി ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ടുള്ള പ്രകടനങ്ങള്‍ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും നടക്കുകയുണ്ടായി. 

ഭരണകൂടവും അവരോടൊപ്പമുണ്ടെന്നു വ്യക്തമാക്കാനായി പ്രസിഡന്‍റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്‍റ് കമല ഹാരിസ് എന്നിവര്‍ ജോര്‍ജിയയുടെ തലസഥാനമായ അറ്റ്ലാന്‍റയില്‍ എത്തുകയും ജനങ്ങളുമായി സംസാരിക്കുകയും ചെയ്തു. ബൈഡനെ സംബന്ധിച്ചിടത്തോളം ഭരണത്തിന്‍റെ ആദ്യഘട്ടത്തില്‍തന്നെ ഗുരുതരമായ ഒരു പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടിവന്നിരിക്കുകയാണ്. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Videsharangom Column - Anti Asian violence in US

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.