ഒടുങ്ങാത്ത രക്തച്ചൊരിച്ചിൽ

innathe-chintha-vishayam-column-about-peace
Photo Credit : leolintang / istockphoto.com
SHARE

മനുഷ്യനെപ്പോലെ ഹിംസവാസനയുള്ള ജീവി ഭൂമുഖത്തുണ്ടോ എന്നു സംശയമാണ്. മാംസഭുക്കുകളായ വന്യമൃഗങ്ങൾ ഇതര ജീവികളെ കൊല്ലുന്നത് ആഹാരത്തിനു വേണ്ടിയാണ്. എന്നാൽ മനുഷ്യനോ? ലോകചരിത്രം തന്നെ പോർവിളികളുടെയും രക്തച്ചൊരിച്ചിലുകളുടെയും കഥകളാണ്. വ്യക്തികൾ വ്യക്തികളുടെ മേലും ജനപദങ്ങൾ ജനപദങ്ങളുടെ മേലും അക്രമം അഴിച്ചുവിട്ട് അധർമം പ്രവർത്തിക്കുന്നതു നാം കാണുന്നു. ‘ലോക ചിത്തം തമാക്രയിച്ചീടുന്ന ശോക യോദ്ധാക്കളായുധം വയ്ക്കട്ടെ’’ എന്നു കവികളും മതഗ്രന്ഥങ്ങളും നിരന്തരം പ്രബോധിപ്പിക്കുന്നു, പ്രാർഥിക്കുന്നു.

മനുഷ്യോൽപത്തിയെപ്പറ്റിയും ആദ്യമനുഷ്യരുടെ ചരിത്രത്തെപ്പറ്റിയും ബൈബിളിൽ വായിക്കുന്നു. ആദാമിന്റെയും ഹവ്വയുടെയും ആദ്യജാതർ പരസ്പരം കലഹിക്കുന്നു. ഒരുവൻ അപരനെ കൊല്ലുന്നു. മനുഷ്യരക്തക്കറ നീതിക്കായി നിലവിളിക്കുന്നു. കൊലയാളി കടുത്ത ശിക്ഷയ്ക്കു വിധേയനാകുന്നു. സംഗരഭൂവിൽ നേർക്കുനേരെ പൊരുതുന്ന സഹോദരന്മാരെയാണു മഹാഭാരതം എടുത്തു കാട്ടുന്നത്. ഗ്രീക്ക് പുരാണമായ ‘ഇലിയഡും’ ആധുനിക ഇതിഹാസ കഥയായ ‘യുദ്ധവും സമാധാനവും’ പുഴപോലെയൊഴുകുന്ന മനുഷ്യരക്തത്തിന്റെ കഥകളാണ് പറയുന്നത്.

മനുഷ്യൻ കൈവരിച്ച നേട്ടങ്ങൾ മുച്ചൂടും നശിപ്പിക്കുകയാണ് അപ്പപ്പോൾ പൊട്ടിപ്പുറപ്പെടുന്ന യുദ്ധസന്നാഹങ്ങൾ. ഒന്നാം ലോകയുദ്ധത്തിന്റെ കെടുതികൾ സ്മരണയിൽ നിന്നു മറയും മുൻപേ മനുഷ്യർ രണ്ടാമതൊരു ലോകസംഗരത്തിനൊരുമ്പെട്ടു. കോടാനുകോടി മനുഷ്യർ മരിച്ചൊടുങ്ങുകയും യൂറോപ്പിനെ ചാമ്പൽക്കൂമ്പാരമായി മാറ്റുകയും ചെയ്തു. മഹായുദ്ധത്തിനു ശേഷവും നിണക്കൊതിയന്മാർ അവിടവിടെ യുദ്ധത്തിനു മുരശടി നടത്തുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികൾ ഏറെ അനുഭവിച്ച യഹൂദജനം അയൽരാജ്യങ്ങളുടെമേൽ അഴിച്ചുവിടുന്ന അതിക്രമങ്ങൾ ലോകരാഷ്ട്രങ്ങൾ നോക്കി നിൽക്കുന്നു. അടുത്ത കാലത്താണ് റഷ്യ, യുക്രെയിന്റെമേൽ കടന്നാക്രമണവും അതിന്റെ പ്രതിരോധവും നടന്നത്.

യുദ്ധംകൊണ്ടു ലോകത്തിന് എന്തു നേട്ടമാണ് ഉണ്ടായിട്ടുള്ളത്. കുറച്ചു മുൻപാണല്ലോ അർജന്റീനയും ബ്രിട്ടനും തമ്മിൽ പോരാട്ടമുണ്ടായത്. ഒരു പത്രലേഖകൻ പറഞ്ഞു. ഫോക്‌ലൻഡിന്റെ രക്തക്കറ പുരണ്ട മഞ്ഞുകട്ടകൾക്കു മീതെ ബ്രിട്ടിഷ് പതാക വീണ്ടുമുയർന്നു. മരിച്ചുവീണ പട്ടാളക്കാരുടെ ശവകുടീരങ്ങളിൽ മരക്കുരിശുകളും ഉയർത്തപ്പെട്ടു.

യുദ്ധം മൂലം വരുത്തിയ ധനനഷ്ടം ഭാവനയിൽ പോലും സങ്കൽപിക്കാൻ കഴിയാത്തവിധം വിപുലമാണ്. ഒരു പുതിയ ലോകം സൃഷ്ടിക്കാൻ പര്യാപ്തമായ ധനമാണ് മനുഷ്യക്കുരുതിയോടൊപ്പം നഷ്ടമാക്കിയത്. ഇസ്രായേൽ ലെബനൻ യുദ്ധവും ബ്രിട്ടൻ അർജന്റീന യുദ്ധവും കൊടുമ്പിരികൊണ്ടു നിന്ന അവസരത്തിൽ യുഎൻ അസംബ്ലിയിൽ െഎക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ വികാരഭരിതനായി പറഞ്ഞ വാക്കുകൾ വായിക്കാനിടയായി. അതിപ്രകാരമാണ്: ‘‘ആയുധക്കൂമ്പാരം വലുതാക്കാനും അവയുടെ ശക്തി വർധിപ്പിക്കാനും ലോകരാഷ്ട്രങ്ങൾ മിനിറ്റിൽ പത്തു ലക്ഷത്തിലേറെ ഡോളർ ചെലവഴിക്കുന്നു. ഇതേസമയം അവികസിത രാജ്യങ്ങളിൽ അനുദിനം നാൽപതിനായിരത്തോളം കുട്ടികൾ പട്ടിണി കിടന്നു മരിക്കുന്നു. ഇനിയെങ്കിലും മനുഷ്യന്റെ യുദ്ധഭ്രാന്തിന് ഒരറുതി വന്നിരുന്നെങ്കിൽ!’’

യുദ്ധഭൂമിയിൽ മാത്രമല്ല മനുഷ്യക്കുരുതി നടക്കുന്നത്. പ്രാദേശികമായി പലയിടത്തും മതത്തിന്റെ പേരിലും വർഗത്തിന്റെ പേരിലും പോരാട്ടങ്ങളും നരഹത്യകളും നടക്കുന്നു. ഭീകരവാദ സംഘടനകളും പ്രസ്ഥാനങ്ങളും അതിനു നേതൃത്വം നൽകുന്നു. കേരളത്തിൽ അത്തരം വിധ്വംസക പ്രവർത്തനങ്ങൾ അരങ്ങേറുന്നില്ല എന്നുള്ളതു വളരെ ആശ്വാസപ്രദമാണ്. ഹിന്ദു – മുസ്‌ലിം – ക്രിസ്ത്യൻ സമുദായങ്ങൾ തമ്മിൽ സൗഹാർദവും സമവായവും പുലർത്തുന്നു എന്നുള്ളത് അഭിമാനകരം തന്നെ. മതനേതാക്കൾ അക്കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നു. ‘അയൽക്കാര സ്നേഹിപ്പിൻ, ശത്രുക്കളെ ദ്വേഷിപ്പിൻ എന്നു പറയുന്നതു നിങ്ങൾക്കു പരിചിതമല്ലോ. എന്നാൽ ഞാനോ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിപ്പിൻ. നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർഥിപ്പിൻ’ എന്നുള്ള യേശുവിന്റെ ഉപദേശം ശാശ്വത മൂല്യമുള്ളതാണ്. ഒരാൾക്കു വേണ്ടി പ്രാർഥിക്കുമ്പോൾ വിദ്വേഷത്തിന്റെയും വൈരാഗ്യത്തിന്റെയും വികാരം മറന്നു സ്നേഹത്തിന്റെയും കരുതലിന്റെയും മനോഭാവം നമ്മിൽ ഉയരും.

ക്രൂശിൽ പിടഞ്ഞു മരിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ പോലും തന്നെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർഥിച്ച് ഉത്തമമാതൃക മാനവ സമൂഹത്തിനു കാട്ടിത്തന്ന ക്രിസ്തുനാഥന്റെ വാക്കും പ്രവൃത്തിയും സ്നേഹ പ്രചോദിതമായിരുന്നു. ‘നീ നിന്നെ എങ്ങനെ സ്നേഹിക്കുന്നുവോ അതേ അളവിൽ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.’ സ്നേഹമെന്ന വികാരം നമ്മെ ഭരിക്കുമ്പോൾ നാം ദൈവിക ചൈതന്യത്താൽ നിറയുകയാണ്. ദൈവത്തെപ്പറ്റി നിർവചിച്ച ഒരാൾ വളരെ ഹ്രസ്വവും എന്നാൽ അർഥപൂർണവുമായ ഒരു നിർവചനം നൽകിയിട്ടുണ്ട്. ‘ദൈവം സ്നേഹം തന്നെ’. അതു വാക്കിൽക്കൂടിയും പ്രവൃത്തിയിൽക്കൂടിയും ക്രിസ്തു വെളിപ്പെടുത്തുകയും ചെയ്തു.

മാനവചരിത്രത്തിലെ ഏറ്റവും വിപുലമായ യുദ്ധ കഥ രചിച്ച വേദവ്യാസൻ യുദ്ധങ്ങളിലൂടെ, കടന്നുവരുന്ന മാനവരാശിയെ ഉത്ബോധിപ്പിക്കുന്നു. ‘പരോപകാരമേ പുണ്യം, പാപം താൻ പരപീഡനം’. കേരളജനതയ്ക്കു സുപരിചിതമായ ഒരു ആപ്തവാക്യമാണ് അത്. അതു നമ്മുടെ സംസ്കാരത്തിൽ അലിഞ്ഞു ചേർന്നതാണ്. എന്നാലും ദിനം തോറുമുള്ള വാർത്താ മാധ്യമങ്ങളിൽ കൊലപാതകങ്ങളുടെയും രക്തച്ചൊരിച്ചിലിന്റെയും ബീഭത്സ കഥകളാണ് പ്രത്യക്ഷപ്പെടുന്നത്. അതിനൊരു മാറ്റം വരേണ്ടതാണ്. ഇവിടെയാണ് ആധ്യാത്മികാചാര്യന്മാർക്കുള്ള മഹത്തായ ദൗത്യം ഉയർന്നുനിൽക്കുന്നത്, മാനവ മൂല്യത്തെക്കുറിച്ചും സാഹോദര്യത്തിന്റെ പ്രസക്തിയെക്കുറിച്ചുമുള്ള അവബോധം വ്യാപ്തമാക്കേണ്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS