ADVERTISEMENT

ആലപ്പുഴ ∙ വേനലിന്റെ ചൂടിൽ ശരീരവും മനസ്സും തണുപ്പിക്കാൻ ഇനി തണ്ണീർമത്തൻ ദിനങ്ങൾ. ഒപ്പം, ഗ്ലാമർ ഒട്ടും കുറയാതെ പൊട്ടുവെള്ളരിയും മുസംബിയും. ജില്ലയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും തണ്ണിമത്തൻ വിൽപനയ്ക്ക് എത്തിയിട്ടുണ്ട്. പല രൂപത്തിലും രുചിയിലുമുള്ള തണ്ണിമത്തൻ വിൽപനയ്ക്കുണ്ട്.

തണ്ണിമത്തൻ

സാധാരണ തണ്ണിമത്തനൊപ്പം കിരൺ ഇനത്തിൽപെട്ട തണ്ണിമത്തനും വ്യാപകമായി എത്തിയിട്ടുണ്ട്. പുറത്തു കടുംപച്ച നിറവും ഉള്ളിൽ കടും ചുവപ്പു നിറവുമുള്ള ഈ ഇനം നല്ല മധുരമുള്ളതാണ്. കൂടാതെ കടുംപച്ച നിറമുള്ള പുറന്തോടും മഞ്ഞ ഉൾക്കാമ്പുമുള്ള ഇനവും മഞ്ഞ പുറന്തോടും പിങ്ക് ഉൾക്കാമ്പുമുള്ള ഇനവും ലഭിക്കും.

കേരളത്തിലെത്തുന്ന തണ്ണിമത്തന്റെ നല്ലൊരു പങ്ക് കർണാടകയിൽ നിന്നാണ്. ജില്ലയിൽ കഞ്ഞിക്കുഴിയിൽ തണ്ണിമത്തൻ കൃഷി ചെയ്യുന്നുണ്ട്. 20 മുതൽ 30 രൂപ വരെയാണ് കിലോയ്ക്ക് വില. തണ്ണിമത്തൻ ജ്യൂസ് ഗ്ലാസിന് 30 രൂപയാണ്. നിർജലീകരണം തടയുന്ന തണ്ണിമത്തനും പൊട്ടുവെള്ളരിക്കുമൊപ്പം മാതളത്തിനും ഓറഞ്ചിനും വിപണിയിൽ പ്രചാരമുണ്ട്.

പൊട്ടുവെള്ളരി

വേനൽച്ചൂടിൽ ആശ്വാസം തേടി പൊട്ടുവെളളരി ജ്യൂസ് കുടിക്കാനെത്തിയവർ.
വേനൽച്ചൂടിൽ ആശ്വാസം തേടി പൊട്ടുവെളളരി ജ്യൂസ് കുടിക്കാനെത്തിയവർ.

തൃശൂരിലെ കൊടുങ്ങല്ലൂരിൽ നിന്നാണ് ആലപ്പുഴയിലേക്കുള്ള പൊട്ടുവെള്ളരി എത്തുന്നത്. ജില്ലയിൽ മണ്ണഞ്ചേരി പഞ്ചായത്തിൽ പൊട്ടുവെള്ളരി കൃഷി ചെയ്യുന്നുണ്ട്. ഡിസംബർ മുതൽ മേയ് വരെയാണ് ഇതിന്റെ വിളവെടുപ്പു കാലം. ഒരു ഗ്ലാസ് പൊട്ടുവെള്ളരി ജ്യൂസിനു 30 രൂപയാണ് വില. കിലോയ്ക്ക് 50 രൂപയാണ് വില.

മധുരമൊഴുകും മുസംബി

ഹരിപ്പാട് ∙ വേനലിലെ ദാഹമകറ്റാൻ മധുരമൊഴുക്കുന്ന മുസംബി ആയാലോ... കരുവാറ്റ മങ്കുഴി കാഞ്ഞിരംപറമ്പിൽ കൽപകവാടി അംബു വർഗീസ് വൈദ്യന്റെ ഫാമിൽ നൂറോളം മുസംബി മരങ്ങളാണുള്ളത്. അംബു വർഗീസ് വൈദ്യന്റെ അമ്മയുടെ അച്ഛൻ എം.എസ്.ജോസഫാണ് ഇവ നട്ടുവളർത്തിയത്. വർഷം 2,000 കിലോഗ്രാം വരെ മുസംബി ലഭിക്കുന്നുണ്ട്.

കരുവാറ്റ കൽപകവാടിയിൽ അംബു വർഗീസ് വൈദ്യന്റെ കൃഷിയിടത്തിലെ മുസംബി കൃഷി.
കരുവാറ്റ കൽപകവാടിയിൽ അംബു വർഗീസ് വൈദ്യന്റെ കൃഷിയിടത്തിലെ മുസംബി കൃഷി.

മൊത്തക്കച്ചവടക്കാർ ന്യായമായ വില നൽകാത്തതിനാൽ സ്വന്തം ഉടമസ്ഥതയിലുള്ള കൽപകവാടി റസ്റ്ററന്റിലും ചില കടകളിലും എത്തിച്ചു വിൽക്കുന്നു. നാട്ടുകാരും ആവശ്യക്കാരായി എത്തുന്നുണ്ട്. ഇത്തവണത്തെ വിളവെടുപ്പ് കഴിഞ്ഞു. വലിയ പരിചരണം കൂടാതെ നമ്മുടെ നാട്ടിൽ മുസംബി കൃഷി ചെയ്യാം. കീടങ്ങളുടെ ശല്യമില്ല. വേനൽക്കാലത്ത് നന്നായി നനയ്ക്കണം. ചാണകവും എല്ലുപൊടിയുമാണ് വളമായി ഇടുന്നത്.

കഞ്ഞിക്കുഴിയിൽ നിന്ന് ജൈവ തണ്ണിമത്തൻ

മാരാരിക്കുളം ∙ വേനൽച്ചൂടിലെ ക്ഷീണമകറ്റാൻ ജൈവ തണ്ണിമത്തനുമായി കഞ്ഞിക്കുഴിയിലെ കർഷകൻ. കഞ്ഞിക്കുഴി മായിത്തറ ആനക്കുഴിക്കൽ പാടത്ത് മൂന്നേക്കറിലാണ് വടക്കേ തയ്യിൽ വി.പി.സുനിൽ (44) ഹൈബ്രിഡ് ഇനത്തിലുള്ള കിരൺ തണ്ണിമത്തൻ കൃഷി ചെയ്യുന്നത്. ഇവിടെ വിളവെടുപ്പു തുടങ്ങി. ബെംഗളൂരുവിൽ നിന്നു വരുത്തിയ മുന്തിയ ഇനം വിത്താണ് ഉപയോഗിച്ചത്. 

വി.പി.സുനിൽ.
വി.പി.സുനിൽ.

വിത്തിറക്കി എഴുപതാം നാളിലാണ് വിളവെടുപ്പ്. കഴിഞ്ഞ 5 വർഷമായി തണ്ണിമത്തൻ കൃഷി ചെയ്യുന്നുണ്ടെങ്കിലും വിപുലമായി ചെയ്തത് ഇത്തവണയാണ്. സൂക്ഷ്മ ജലസേചന മാർഗവും ജൈവ വളങ്ങളുമാണ് ഉപയോഗിച്ചത്. ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ പോലും ഇവിടെ വന്ന് തണ്ണിമത്തൻ വാങ്ങുന്നുണ്ട്. കിലോയ്ക്ക് 30 രൂപയ്ക്കാണ് വിൽക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com