ഒഴുകുന്ന ഐസലേഷൻ മുറികൾ തയാറായി; രാജ്യത്ത് ആദ്യം ആലപ്പുഴയിൽ
Mail This Article
ആലപ്പുഴ ∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി, ഒഴുകുന്ന ഐസലേഷൻ മുറികൾ തയാറായി. വഞ്ചിവീടുകളിലാണ് ഐസലേഷൻ വാർഡുകൾ സജ്ജമാക്കിയത്. വിദേശത്തു നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവരെയാണ് ആവശ്യമെങ്കിൽ വഞ്ചിവീടുകളിൽ പാർപ്പിക്കുക.2000 പേരെ വരെ നിരീക്ഷണത്തിൽ കിടത്താൻ കഴിയുന്നവിധമാണു വഞ്ചിവീട് ഉടമകളുടെ സംഘടനകളുമായി സഹകരിച്ച് ഐസലേഷൻ ക്രമീകരണങ്ങൾ ഒരുക്കിയത്.
വഞ്ചിവീടുകളിൽ കോവിഡ് കെയർ സെന്റർ സജ്ജീകരിക്കുന്ന സാഹചര്യത്തിൽ മാലിന്യ സംസ്കരണ സംവിധാനം, ശുചിമുറി മാലിന്യം സംസ്കരിക്കാനുള്ള പ്രത്യേക രൂപരേഖ എന്നിവ തയാറാക്കിയിട്ടുണ്ട്.വഞ്ചിവീടുകളിൽ ഐസലേഷനിൽ പാർപ്പിക്കുന്നവർക്കു കലക്ടറുടെ മേൽനോട്ടത്തിൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന ഭക്ഷണം എത്തിക്കണമെന്നു മന്ത്രി ജി.സുധാകരൻ നിർദേശം നൽകി.
സ്വന്തം വീടുകളിൽ സൗകര്യമുള്ളവരെ സാധ്യമെങ്കിൽ അവിടെ നിരീക്ഷണത്തിൽ കഴിയാൻ അനുവാദം നൽകും.കഴിഞ്ഞ ദിവസം ഇതിന്റെ മോക്ക് ഡ്രിൽ വിജയകരമായി നടത്തി. ഹൗസ് ബോട്ടുകൾ ഒന്നിച്ച് ഒരു സ്ഥലത്ത് പാർക്ക് ചെയ്താണ് ഐസലേഷൻ കിടക്കകൾ സ്ഥാപിക്കുന്നത്.