നേപ്പാളിൽ നിന്നെത്തിയ ‘ഉണ്ണിക്കുട്ടൻ’ ഇനി ഓടമ്പള്ളി സ്കൂളിലെ വിദ്യാർഥി
Mail This Article
പൂച്ചാക്കൽ ∙ യോദ്ധ സിനിമയിലെ ഉണ്ണിക്കുട്ടന്‍, നേപ്പാൾ സ്വദേശിയായ കൃഷ്ണ ബഹദൂർ ഗാർദിയ നാട്ടിലറിയപ്പെടുന്നത് ഇങ്ങനെയാണ്. പന്തലുപണിക്കാരനായ അച്ഛൻ പ്രകാശ് ബഹദൂർ ഗാർദിയെ കാണാൻ നേപ്പാളിൽ നിന്ന് കഴിഞ്ഞ ജനുവരിയിൽ പാണാവള്ളിയിൽ എത്തിയതാണ് കൃഷ്ണ ബഹദൂർ ഗാർദിയും അമ്മ പുഷ്പയും. ലോക്ഡൗണിനെ തുടർന്ന് നേപ്പാളിലേക്ക് തിരികെ മടങ്ങാനായില്ല.
നേപ്പാളിലെ ബിൻഗ്രിയിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് തൊഴിൽ തേടിയാണ് പ്രകാശ് ബഹദൂർ ആലുവയിൽ എത്തിയത്. വിവാഹശേഷം പുഷ്പയും ആലുവയിൽ താമസിച്ചിരുന്നു. മകന്റെ ജനനശേഷം കുട്ടിക്ക് വിദ്യാഭ്യാസം നൽകാൻ പുഷ്പ നേപ്പാളിലേക്ക് മടങ്ങി.പാണാവള്ളിയിൽ കുടുംബ സമേതം താമസം തുടങ്ങിയതോടെയാണ് പ്രകാശ് ബഹദൂർ മകന്റെ തുടർ വിദ്യാഭ്യാസത്തിനു വേണ്ടി ഓടമ്പള്ളി ഗവ.യുപി സ്കൂൾ ഹെഡ്മാസ്റ്റർ എൻ.സി.വിജയകുമാറിനെ സമീപിച്ചത്.
നേപ്പാളിൽ മൂന്നാംക്ലാസ് പഠനം പൂർത്തിയാക്കിയ കുട്ടിയെ ഇവിടെ നാലാം ക്ലാസിൽ ചേർക്കുകയായിരുന്നു. നേപ്പാളുകാരൻ ഓടമ്പള്ളി സ്കൂളിൽ ചേർന്ന വിവരം സമൂഹ മാധ്യമങ്ങളിലൂടെയാണ് നാട്ടിൽ പ്രചരിച്ചത്.ഓൺലൈൻ പഠനത്തിന്റെ ഭാഗമായി സ്കൂളിൽ നിന്ന് ലാപ്ടോപ്പുമായി ഇന്നലെ ടീച്ചർമാരായ ശാരി ആർ.ശശീന്ദ്രയും ഹിന്ദി ടീച്ചറായ എം.മായദേവിയും ‘ഉണ്ണിക്കുട്ടന്റെ’ വീട്ടിലെത്തിയിരുന്നു.