രോഗിയുമായി സമ്പർക്കം; 120 പേർ ക്വാറന്റീനിൽ കഴിയാൻ നിർദേശം, ഇതിൽ കൊച്ചുകുട്ടികളും ആംബുലൻസ് ഡ്രൈവർമാരും വരെ
Mail This Article
വള്ളികുന്നം ∙ ഭരണിക്കാവിൽ കോവിഡ് സ്ഥിരീകരിച്ച ഒരു രോഗിയുമായി സമ്പർക്കത്തിലായ നൂറ്റി ഇരുപതിലധികം പേർ ക്വാറന്റീനിൽ കഴിയാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. ഇടപഴകിയ കൊച്ചുകുട്ടികളും യാത്ര ചെയ്ത ഓട്ടോ– ആംബുലൻസ് ഡ്രൈവർമാരും ഇതിൽ ഉൾപ്പെടുന്നു. ഇലിപ്പക്കുളം 12ാം വാർഡിൽ സ്ഥിരീകരിച്ച രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാഞ്ഞതിനെ തുടർന്നാണു നിർദേശം.
രോഗി യാത്രചെയ്ത ഓട്ടോ ഡ്രൈവർമാരും ഓച്ചിറയിലെ ആംബുലൻസ് ഡ്രൈവറും ഉൾപ്പെടെയുള്ളവരാണു നിരീക്ഷണത്തിലായത്. ഇലിപ്പക്കുളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കണ്ടെയ്ൻമെന്റ് സോണിൽ ക്വാറന്റീനിൽ കഴിയുന്നവർ പുറത്തിറങ്ങി മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നതായും ഇതിനെതിരെ പൊലീസ് – ആരോഗ്യകേന്ദ്രം അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതി ഉയർന്നു. വള്ളികുന്നം, ഇലിപ്പക്കുളം ഉൾപ്പെടെ 4 വാർഡുകളിലായി 71 പേർ ക്വാറന്റീനിലായി. കണ്ടെയ്ൻമെന്റ് സോണായ വാർഡുകളിൽ പ്രധാന റോഡുകളടക്കം നിയന്ത്രണവിധേയമായി.