ADVERTISEMENT

ചെങ്ങന്നൂർ ∙ സംസ്ഥാനത്ത് മഹാശിലായുഗ കാലഘട്ടത്തിലെ സ്വർണാഭരണം ആദ്യമായി കണ്ടെത്തിയത് ആലപ്പുഴ ജില്ലയിലെ പുലിയൂരിലാണ്. 1991–ലായിരുന്നു അത്. പുലിയൂരിന്റെ വിവിധ ഭാഗങ്ങളിൽ മഹാശിലായുഗത്തിന്റെ അവശിഷ്ടങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ട്. എന്നാൽ ആദ്യ പര്യവേഷണത്തിനു മൂന്നു പതിറ്റാണ്ടു പ്രായമാകുമ്പോഴും ഇതു സംബന്ധിച്ചു കൂടുതൽ പഠനങ്ങളോ

പര്യവേക്ഷണമോ നടന്നിട്ടില്ലെന്നതാണു ചരിത്രാന്വേഷകരെ നിരാശരാക്കുന്നത്. 2500 മുതൽ 3000വർഷം വരെ പഴക്കമുള്ളതാണ് മഹാശിലയുഗ കാലഘട്ടം. ആഭരണങ്ങൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നെങ്കിലും സ്വർണം ഉപയോഗിച്ചെന്ന കണ്ടെത്തലാണു പുലിയൂരിലെ പര്യവേക്ഷണത്തെ വേറിട്ടതാക്കുന്നത്.

അപൂർവ സ്മാരകങ്ങൾ

പുലിയൂരിൽ കണ്ടെത്തിയ സ്മാരകങ്ങൾ കേരളത്തിൽ വളരെ അപൂർവമായി കണ്ടു വരുന്നതാണ്. മെൻഹിറുകൾ എന്ന ഗണത്തിൽ ഇവയെ പരിഗണിക്കാമെങ്കിലും ഇവയുടെ രൂപഘടന കൂടുതൽ പഠന വിധേയമാക്കണമന്നാണ് ആവശ്യം. ഇടയിൽ നിന്ന് കല്ലുകൾ നഷ്ടപ്പെട്ടതായും കാണുന്നു. നഷ്ടപ്പെട്ടവ കൂട്ടിച്ചേർക്കുമ്പോൾ സർക്കിൾ സ്റ്റോൺ ഘടന ലഭിക്കുന്നു.

വന പ്രദേശങ്ങളിലും പശ്ചിമഘട്ട പ്രദേശങ്ങളിലുമാണ് മഹാശിലായുഗ അവശിഷ്ടങ്ങൾ കൂടുതലും കണ്ടെത്തിയിട്ടുള്ളത്. എന്നാൽ തീരദേശത്തിന്റെ സാമീപ്യമുള്ള, പുലിയൂർ പോലെയുള്ള അപ്പർകുട്ടനാടൻ മേഖലയിൽ വൻതോതിൽ ഇവ കണ്ടെത്താനുള്ള കാരണവും കണ്ടേത്തണ്ടതുണ്ട്.

1991ലെ പര്യവേക്ഷണം

പുലിയൂർ സ്വദേശിയായ ചരിത്രകാരൻ അന്തരിച്ച, ഡോ. എൻ.എം.നമ്പൂതിരിയാണു പുലിയൂരിന്റെ പ്രാധാന്യം  1991ൽ പര്യവേഷകരുടെ ശ്രദ്ധയിൽപെടുത്തിയത്. പുലിയൂർ ഗണപതി ക്ഷേത്രത്തിനു സമീപം ഗണപതിയാമല എന്നു മു‍ൻപ് അറിയപ്പെട്ടിരുന്ന സ്ഥലത്തു നടത്തിയ പര്യവേഷണത്തിൽ പെട്ടിക്കല്ലറകൾ, സ്മാരകശില (മെൻഹിർ) എന്നിവ കണ്ടെത്തി. 

2018ൽ 

2018ൽ ഇടുക്കി നെടുങ്കണ്ടം ബിഎഡ് കോളജ് പ്രിൻസിപ്പലും ചരിത്ര ഗവേഷകനുമായ രാജീവ് പുലിയൂർ നടത്തിയ അന്വേഷണത്തിൽ പുലിയൂർ ബ്ലോക്ക് ഓഫിസിനു സമീപം കരിമാണിക്കത്തുമലയിൽ 3 മെൻഹിറുകളും കളീയ്ക്കൽ കുളത്തിനു വടക്കു പാടത്ത് മഹാ ശിലാസ്മാരകവും കണ്ടെത്തി. പാലച്ചുവട് ജംക്‌ഷനു സമീപം പാലുവം കളരിയോടു ചേർന്നു പെട്ടിക്കല്ലറയും കണ്ടെത്തിയിരുന്നു. 

മെൻഹിർ ?

പ്രാചീനകാലത്തെ വീരപുരുഷൻമാരുടെ മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത കല്ലറകൾക്കു മുകളിൽ നാട്ടിയ ഒറ്റക്കൽ ഫലകങ്ങളാണു മെൻഹിറുകൾ. രാജാക്കൻമാർ, സന്യാസിമാർ, ഗോത്രത്തലവൻമാർ തുടങ്ങിയവരുടെ ശവകുടീരങ്ങൾ തിരിച്ചറിയാനാണ് ഇവ സ്ഥാപിക്കുന്നതെന്നാണു പഠനങ്ങളിലെ കണ്ടെത്തൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com