ADVERTISEMENT

ചെങ്ങന്നൂർ ∙ കാരയ്ക്കാട് പണിക്കേഴ്സ് ഗ്രാനൈറ്റ്സിൽ നിന്നു കവർന്നെന്ന് പറയപ്പെടുന്ന പഞ്ചലോഹ അയ്യപ്പ വിഗ്രഹം സ്ഥാപനത്തിനു മുന്നിലെ ഉപയോഗശൂന്യമായ സബ് കനാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉടമകൾ അവകാശപ്പെട്ടതുപോലെ വിഗ്രഹത്തിന് 2 കോടി രൂപ മൂല്യമില്ലെന്നും രണ്ടുലക്ഷത്തോളമേ വരൂ എന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി ഒരു സംഘം ആളുകൾ സ്ഥാപനത്തിൽ ആക്രമണം നടത്തുകയും സ്ഥാപന ഉടമകളെയും തൊഴിലാളികളെയും മർദിക്കുകയും ചെയ്തതിന് പിന്നാലെ ഇവിടെ നിന്നു കാണാതായ വിഗ്രഹമാണ് കണ്ടെടുത്തത്.ഇന്നലെ പൊലീസിന്റെ നിർദേശപ്രകാരം സ്ഥാപനത്തിനു സമീപ പ്രദേശത്തെ കാട് വെട്ടിത്തെളിച്ചപ്പോഴാണ് വിഗ്രഹം കണ്ടത്.

വിഗ്രഹം കനാലിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെങ്കിലും കവർച്ച നടന്നിട്ടില്ലെന്നു തെളിഞ്ഞത് കേസിൽ വഴിത്തിരിവാകും. വിഗ്രഹം ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ഡിവൈഎസ്പി പി.വി.ബേബി പറഞ്ഞു. വിഗ്രഹത്തിലെ വിരലടയാളങ്ങൾ പരിശോധിക്കും.  ആക്രമണം നടത്തിയ കേസിൽ പ്രതികളായ മുൻ ജീവനക്കാരൻ ഉൾപ്പെടെയുള്ള 16 പേരെ പിടികൂടാനായിട്ടില്ല. ഇവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. പ്രതികൾ ആക്രമണം നടത്തുന്നതിനിടയിൽ വിഗ്രഹം എടുത്ത് കനാലിലേക്ക് എറിഞ്ഞതാണോ, കേസ് വഴിതിരിച്ചുവിടാൻ സ്ഥാപനവുമായി ബന്ധപ്പെട്ട ആരെങ്കിലും ചെയ്തതാണോ എന്നതാണ് ഇനി കണ്ടെത്തേണ്ടത്. 

സ്ഥാപനവുമായി ബന്ധപ്പെട്ടവരാണ് ചെയ്തതെങ്കിൽ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിന് ഇവർക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പൊലീസ് പറഞ്ഞു.ഞായർ രാത്രി ഒൻപതരയോടെയാണ് എംസി റോഡരികിലെ കാരയ്ക്കാട്ടെ വിഗ്രഹനിർമാണ ശാലയിൽ, സ്ഥാപനത്തിൽ മുൻപു ജോലി ചെയ്തിരുന്ന മുളക്കുഴ അരീക്കര സ്വദേശിയുടെ നേതൃത്വത്തിൽ തൊഴിലാളികളെ ആക്രമിച്ചത്. അക്രമിസംഘം പഞ്ചലോഹവിഗ്രഹം അപഹരിച്ചെന്നാണ് ഉടമകളായ മഹേഷ് പണിക്കർ, പ്രകാശ് പണിക്കർ എന്നിവരുടെ പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com