ADVERTISEMENT

ഹരിപ്പാട് ∙ കരുവാറ്റ സഹകരണ ബാങ്ക് കവർച്ച കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് തുടങ്ങി. മുഖ്യപ്രതി തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് പറക്കാണി മേക്കുംകരയിൽ ആൽബിൻ രാജ് (38), ഹരിപ്പാട് ആർകെ ജംക്‌ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളിൽ ഷൈബു (അപ്പുണ്ണി–39) എന്നിവരെ ഇന്നലെ ബാങ്കിൽ എത്തിച്ച് തെളിവെടുപ്പു നടത്തി.

മറ്റൊരു പ്രതി തിരുവനന്തപുരം കാട്ടാക്കട വാഴച്ചാൽ വാവോട് തമ്പിക്കോണം മേലേപ്ലാവിള ഷിബു (45) വിനെയും ഇന്നലെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ആൽബിൻ രാജിനെ 28 വരെയും പ്രതികളായ ഷൈബുവിനെയും ഷിബുവിനെയും 26 വരെയുമാണ് കസ്റ്റഡിയിൽ വിട്ടത്.ഇന്നലെ വൈകിട്ടു നാലരയോടെ കസ്റ്റഡിയിൽ കിട്ടിയ ആൽബിൻ രാജിനെയും ഷൈബുവിനെയും അഞ്ചരയോടെ ബാങ്കിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഓഗസ്റ്റ് 29ന് രാത്രി എട്ടരയോടെ മോഷണം തുടങ്ങിയതു മുതലുള്ള വിവരങ്ങൾ ആൽബിനിൽ നിന്നു പൊലീസ് ശേഖരിച്ചു.

ഇന്നു തിരുവനന്തപുരത്ത്

പ്രതികളെ ഇന്നു തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയും തൊണ്ടി മുതലുകൾ കണ്ടെടുക്കുകയും ചെയ്യുമെന്നു ഹരിപ്പാട് സിഐ ആർ.ഫയാസ് പറഞ്ഞു. കുറച്ചു സ്വർണം ആൽബിൻ വീടിനടുത്തുള്ള പറമ്പിൽ ഒളിപ്പിച്ചെന്നും ബാക്കി വിറ്റെന്നുമാണു വിവരം. പ്രതികളെ വരും ദിവസങ്ങളിൽ വിശദമായി ചോദ്യം ചെയ്യും.

കാണാൻ ആൾക്കൂട്ടം

പ്രതികളെ രഹസ്യമായി ബാങ്കിൽ എത്തിച്ച് തെളിവെടുപ്പ് നടത്താൻ പൊലീസ് തീരുമാനിച്ചെങ്കിലും വിവരമറിഞ്ഞു ജനം തടിച്ചുകൂടി. ആൾക്കൂട്ടം ഒഴിവാക്കാൻ, പ്രതികളുമായി എത്തുന്ന വിവരം ബാങ്ക് പ്രസിഡന്റിനെപ്പോലും അറിയിച്ചത് അവസാന നിമിഷമാണ്. അഞ്ചരയോടെ പ്രതികളുമായി പൊലീസ് വാഹനം എത്തിയതോടെ ജനം ബാങ്കിനു മുന്നിലും സമീപത്തെ റോഡിലും തടിച്ചുകൂടി. പൊലീസ് ബാങ്കിനുള്ളിലേക്ക് ഭരണ സമിതി അംഗങ്ങളെയും മാധ്യമ പ്രവർത്തകരെയും മാത്രമേ കടത്തിവിട്ടുള്ളൂ. മുഖ്യപ്രതി ആൽബിൻ രാജിനെ കണ്ടതോടെ നാട്ടുകാർക്ക് അദ്ഭുതം. ഈ ചെറിയ മനുഷ്യനാണോ ബാങ്ക് ലോക്കർ ഒറ്റയ്ക്ക് തകർത്തത് എന്നായിരുന്നു നാട്ടുകാരുടെ സംശയം.

സിലിണ്ടറുകളുടെ കരുതൽ ശേഖരം

ബാങ്ക് കവർച്ചയ്ക്കു വേണ്ടി 6 ഗ്യാസ് സിലണ്ടറുകൾ പ്രതികൾ മോഷ്ടിച്ചിരുന്നു. മൂന്നെണ്ണം മോഷണത്തിനു ശേഷം ബാങ്കിൽ ഉപേക്ഷിച്ചു. ബാക്കിയുള്ളവ വാഹനത്തിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. കവർച്ചയ്ക്കിടയിൽ ഗ്യാസ് തീർന്നാൽ പകരം ഉപയോഗിക്കാനാണ് കൂടുതൽ സിലിണ്ടറുകൾ കരുതിയതെന്നു പ്രതികൾ പറഞ്ഞു. 3 സിലണ്ടറുകൾ പുനലൂരിനു സമീപം ഉപേക്ഷിച്ചെന്നാണു പ്രതികൾ പറയുന്നത്.

മുഖ്യപ്രതി ആൽബിൻ രാജിനെയും അപ്പുണ്ണിയെയും ബാങ്ക് പരിസരത്ത് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ.
മുഖ്യപ്രതി ആൽബിൻ രാജിനെയും അപ്പുണ്ണിയെയും ബാങ്ക് പരിസരത്ത് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ.

ഓഗസ്റ്റ് 29-ഒന്നാം ദിവസം

ആദ്യ ദിവസം ആൽബിൻരാജ് ബാങ്കിന്റെ മുൻഭാഗത്തുള്ള കമ്പിവേലി മുറിച്ച് ഗ്യാസ് സിലണ്ടറുകൾ ബാങ്കിന്റെ പരിസരത്ത് വലിച്ചു കൊണ്ടുവന്നു. തുടർന്ന് മുൻഭാഗത്തെ വാതിലിന്റെ താഴുകൾ പൊളിച്ച ശേഷം സിലണ്ടറുകൾ വലിച്ച് ബാങ്കിനുള്ളിൽ എത്തിച്ചു. അകത്തു നിന്നു മുൻ വാതിൽ അടച്ചു കുറ്റിയിട്ടു. മുൻഭാഗത്തെ ജനലിന്റെ കമ്പികൾ ഗ്യാസ് കട്ടർ കൊണ്ടു മുറിച്ച് അതുവഴി പുറത്തിറങ്ങി. വാതിലിൽ താഴുകൾ പഴയപടി വച്ചു. പുറത്തു നിന്നു നോക്കിയാൽ ബാങ്ക് പൂട്ടിക്കിടക്കുകയാണെന്നു തോന്നാനായിരുന്നു ഇത്.

തുടർന്നു സിസിടിവി ക്യാമറകൾ തകർത്തു. ഹാർഡ് സിഡ്കും കംപ്യൂട്ടറുകളും വലിച്ചു താഴെയിട്ടു. സ്ട്രോങ് റൂമിന്റെ വാതിലിന്റെ അടിഭാഗം ഗ്യാസ് കട്ടർ കൊണ്ടു പൊളിച്ചു തുടങ്ങി. പുലർച്ചെയോടെ ആദ്യ ദിവസത്തെ പണി നിർത്തി. സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്കും കംപ്യൂട്ടറുകളും വാഹനത്തിൽ  കൊണ്ടുപോയി.

ഓഗസ്റ്റ് 30-രണ്ടാം ദിവസം

രാത്രി ലോക്കറിന്റെ പൂട്ട് തകർക്കാൻ ശ്രമം. രണ്ടര മണിക്കൂർ പൂട്ട് തകർക്കാൻ ശ്രമിച്ചിട്ടും നടക്കാഞ്ഞതിനാൽ ലോക്കറിന്റെ വശങ്ങൾ മുറിക്കാൻ തുടങ്ങി. നേരം പുലരാറായിട്ടും ‘പണി’ തീർന്നില്ല. തുടർന്ന് ലോക്കറിൽ നിന്നു 300ഗ്രാം സ്വർണം കമ്പികൊണ്ടു നീക്കിയെടുത്തു. ലോക്കറിൽ സ്വർണമുണ്ടെന്ന് ഉറപ്പാക്കി മടങ്ങി.

ഓഗസ്റ്റ് 31-മൂന്നാം ദിവസം

ലോക്കറിന്റെ വശങ്ങൾ പൂർണമായും തകർത്ത് സ്വർണവും പണവും അപഹരിച്ചു. പുറത്തു കാത്തുനിന്ന ഷൈബുവിന്റ ബൈക്കിൽ ഷൈബുവിന്റെ വീട്ടിലേക്കു പോയി. അവിടെ വച്ചു സ്വർണം തൂക്കി നോക്കി.

പകൽ നിരീക്ഷണം, രാത്രി ഓപ്പറേഷൻ

തുടർച്ചയായ 3 ദിവസം രാത്രി മോഷണം നടത്തുകയും പകൽ ബാങ്കിന്റെ പരിസരം വീക്ഷിക്കുകയുമായിരുന്നു ആൽബിൻരാജിന്റെയും ഷൈബുവിന്റെയും രീതി. ബാങ്കിനു മുന്നിലെ ലൈറ്റ് ജീവനക്കാർ അണച്ചിരുന്നില്ല. രാത്രിയും പകലും അതു പ്രകാശിച്ചിരുന്നു. പകൽ ലൈറ്റ് കെടുത്താതിരുന്നതിനാൽ ബാങ്കിൽ ആരും എത്തിയിട്ടില്ലെന്നു പ്രതികൾ ഉറപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com