ADVERTISEMENT

പൂച്ചാക്കൽ ∙ പൂച്ചാക്കൽ–പള്ളിവെളി റോ‍ഡിൽ നാടിനെ നടുക്കിയ അപകടമുണ്ടായി നാളെ ഒരുവർഷം തികയുമ്പോഴും അപകടത്തിന്റെ ആഘാതത്തിൽ നിന്നു മുക്തമാകാതെ പരുക്കേറ്റ വിദ്യാർഥിനികൾ.  കാലിനു ഗുരുതര പരുക്കേറ്റ നാലു വിദ്യാർഥിനികളും ഇപ്പോഴും ചികിത്സ തുടരുന്നു. ആശുപത്രിയിൽ ആദ്യ ചികിത്സ സർക്കാർ നൽകിയെങ്കിലും കോവിഡ് പ്രതിസന്ധികൂടിയെത്തിയതോടെ തുടർചികിത്സയ്ക്ക് ഇവരുടെ കുടുംബങ്ങൾ ഏറെ പ്രയാസപ്പെട്ടു.

കഴിഞ്ഞ മാർച്ച് 10ന് ഉച്ചയ്ക്ക് 1.45ന് ആയിരുന്നു അപകടം. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥിനികളെയാണ് കാർ ഇടിച്ചു തെറിപ്പിച്ചത്. പാണാവള്ളി പഞ്ചായത്ത് 16–ാം വാർഡ് കോണത്തേഴത്ത് ചന്ദ്രബാബുവിന്റെ മകൾ ചന്ദന (18), 15–ാം വാർഡ് ഇരുവംകുളം ചന്ദ്രന്റെ മകൾ അനഘ (18), 13–ാംവാർഡ് അയ്യങ്കേരി സാബുവിന്റെ മകൾ സാഘി (18), തൈക്കാട്ടുശേരി രണ്ടാംവാർഡ് മുരുക്കുംതറ അനിരുദ്ധന്റെ മകൾ അർച്ചന (18) എന്നിവർക്കും പാണാവള്ളി 15–ാംവാർഡ് മാനാശേരി അനീഷ് (37), മകൻ നാലു വയസ്സുകാരൻ വേദവ് എന്നിവർക്കുമാണ് കാർ തട്ടി പരുക്കേറ്റത്. 

കാർ യാത്രക്കാരായ പാണാവള്ളി 13–ാം വാർഡ് ഇടവഴീക്കൽ മനോജ് (48), അസം സ്വദേശി ആനന്ദ് മുഡോ (29) എന്നിവർക്കും പരിക്കേറ്റിരുന്നു. ചന്ദനയ്ക്ക് അടുത്ത മാസം കാലിന് ഒരു സർജറി വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. അമ്മയുടെ പാലായിലുള്ള വീട്ടിൽ താമസിച്ച് എൻട്രൻസ് കോച്ചിങ്ങിനു പോകുന്നു. 

കളമശേരിയിൽ പോളിടെക്നിക് കോളജിൽ ഇലക്ട്രോണിക്സിനു പഠിക്കുന്ന സാഘിക്കും ചേർത്തല എസ്എൻ കോളജിൽ ബികോം ഒന്നാംവർഷ വിദ്യാർഥിയായ അനഘയ്ക്കും ശസ്ത്രക്രിയ വേണം.  അർച്ചനയുടെ ചെവിക്ക് ഇപ്പോഴും ചികിത്സയുണ്ട്. കാലിന് വേദനയുള്ളതിനാൽ കൂടുതൽ നടക്കാൻ കഴിയില്ല. ചേർത്തല പോളിടെക്നിക് കോളജിൽ ഐടിഐ പഠിക്കാനുള്ള ശ്രമത്തിലാണ്. വാഹനാപകട കേസ് ഇപ്പോഴും തുടരുകയാണ്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com