ADVERTISEMENT

ആലപ്പുഴ ∙ സംസ്ഥാനത്തു കഴിഞ്ഞ 5 വർഷത്തിനിടെ സ്ത്രീധന പീഡനത്തെ തുടർന്നുണ്ടായ മരണങ്ങൾ 66. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ഉപദ്രവത്തെ തുടർന്നുള്ള കേസുകളുടെ എണ്ണം 2016 മുതൽ ഈ ഏപ്രിൽ വരെ 15,143. സ്ത്രീകൾക്ക് നേരെയുള്ള മറ്റു അതിക്രമങ്ങളുടെ കണക്കുകൾക്ക് പുറമേയാണിത്. 1961ലാണ് സ്ത്രീധന നിരോധന നിയമം പ്രാബല്യത്തിൽ വരുന്നത്. സ്ത്രീസംരക്ഷണത്തിനു വേണ്ടി പിന്നെയും പല നിയമങ്ങളും നടപ്പാക്കപ്പെട്ടു. എന്നിട്ടും അതിക്രമങ്ങൾക്ക് കുറവു വന്നിട്ടില്ല.

ചെക്കനു എന്തു നൽകും?

‘വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ഒരു 5 മിനിറ്റ്'. കുറച്ചധികം നാളുകളായി സമൂഹ മാധ്യമങ്ങളിൽ വളരെയധികം ആഘോഷിക്കപ്പെട്ട ട്രോളാണിത്. പക്ഷേ, നമുക്കിടയിൽ എത്ര പെൺകുട്ടികൾക്ക് ഇങ്ങനെ ഒരു മറുപടി പറയാനാകും?. നേരിട്ട് ചോദിക്കുന്നതിനു പകരം 'ഞങ്ങൾക്ക് ഡിമാൻഡുകളൊന്നുമില്ല. കുട്ടിക്ക് നിങ്ങൾ എന്താ കൊടുക്കാൻ ഉദ്ദേശിക്കുന്നതെന്നുവച്ചാൽ കൊടുത്തോളൂ', എന്നു പറയുന്നവരുടെ എണ്ണം കൂടിയെന്നതാണ് ആകെ വന്ന മാറ്റം എന്നു പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും പറയുന്നു.

സമൂഹം ചെലുത്തുന്ന സമ്മർദം ചെറുതല്ല

ഈയടുത്ത് എന്റെ സുഹൃത്തിന്റെ മകൾ അവളുടെ ഒരു അനുഭവം പറഞ്ഞു. 'വീടുപണി നടക്കുന്ന സമയത്തു എനിക്കൊരു മുറി വേണമെന്ന് അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞിരുന്നു. അവരത് സമ്മതിക്കുകയും ചെയ്തു. വളരെ സന്തോഷത്തിലായിരുന്നു ഞാൻ. പക്ഷേ, എന്റെ മുറിയുടെ കാര്യം കേൾക്കുന്നവരൊക്കെ തമാശ മട്ടിൽ ചോദിക്കുന്നത് നിനക്കെങ്ങനെ എവിടെ മുറി കിട്ടും, ഇവിടെ നീ കുറച്ചു നാളല്ലേയുള്ളൂ എന്നാണ്. അതെങ്ങനെ ശരിയാകും?

എവിടെയാണ് അപ്പോൾ ഒരു പെണ്ണിന്റെ ഇടം? ജനിച്ച വീടും ചെല്ലുന്ന വീടും അവളുടേതാകുന്നില്ലലോ'. ഇതു തന്നെയാണ് പ്രശ്നം. പെൺകുട്ടികൾക്ക് സ്വന്തമായ ഒരിടമില്ല. കുട്ടികളെ ഓർത്തു ക്ഷമിക്കുന്നെന്നും വീട്ടുകാരെ ഓർത്തു സഹിക്കുന്നെന്നും പറയുന്ന പല സ്ത്രീകളും ഇതെല്ലാം ക്ഷമിച്ചും സഹിച്ചും ജീവിക്കുന്നത് ഇങ്ങനെയൊരു ഇടം കിട്ടാത്തത് കൊണ്ട് തന്നെയാണ്. ചിലരാകട്ടെ, ഭീഷണിയുടെ പേരിലാകും എല്ലാം സഹിക്കുന്നത്. പേടിച്ചിട്ടാകും അവർ പങ്കാളിക്കൊപ്പം കഴിയുന്നത്. പക്ഷേ, പങ്കാളിയുടെ ഭീഷണിയെ അവർ അതിലും ഭയക്കുന്നുണ്ടാകും.

∙ചിലരുണ്ട്, എന്തെല്ലാം സഹിച്ചാലും അതിൽ നിന്നൊന്നും രക്ഷപ്പെടാൻ നോക്കാതെ ജീവിക്കുന്നവർ. തങ്ങളുടെ നിയന്ത്രണത്തിൽ ഇല്ലാത്ത, വിചാരിച്ചാലും മാറ്റാൻ പറ്റാത്ത, നിർബന്ധമായും അനുഭവിക്കേണ്ടി വരുന്ന ചൂഷണം ചിലരിൽ ഒരു നിരാശ സൃഷ്ടിക്കും. (Learned helplessness). ഇതുമൂലം രക്ഷപ്പെടാനുള്ള പഴുതുകൾ ഉണ്ടെങ്കിലും ഇവർ രക്ഷപ്പെടാൻ ശ്രമിക്കില്ല.

∙ട്രോമ ബോണ്ടിങാണ് അടുത്ത ഒരു കാരണം. ഇരയും പങ്കാളിയും തമ്മിലുള്ള അതിവൈകാരികമായ ബോണ്ടാണ് ട്രോമ ബോണ്ടിങ്. പങ്കാളി എത്ര ഉപദ്രവിച്ചാലും കുറച്ചു കഴിഞ്ഞു വളരെ സ്നേഹപ്രകടനം കാഴ്ചവയ്ക്കുക. കൃത്യമായ പാറ്റേൺ ഉണ്ടായിരിക്കില്ല ഈ സ്നേഹ പ്രകടനങ്ങൾക്ക്. എന്നാലും ഇത് വൈകാരികമായ ഒരു അടുപ്പം ഇരയിൽ സൃഷ്ടിക്കും. എന്തൊക്കെ ചെയ്താലും അയാൾക്ക്‌ തന്നെ ഇഷ്ടമാണെന്ന് ഇവർ കരുതും.

∙ഗ്യാസ് ലൈറ്റിങ് - കുറച്ചു നാളായി ചർച്ച ചെയ്യപ്പെടുന്ന വാക്കാണിത്. ഒരാൾ തന്റെ പ്രശ്നങ്ങളെക്കുറിച്ചു പറയുമ്പോൾ ഇതെല്ലാം നിന്റെ തോന്നലാണെന്നും ഞാൻ നിന്നെ ഉപദ്രവിച്ചിട്ടില്ലെന്നുമൊക്കെ പറയുക. ഒടുക്കം ഇര തന്നെ തന്റെ ഭാഗത്താണ് തെറ്റെന്നു കരുതിത്തുടങ്ങും. വൈകാരികമായി അപക്വതയുള്ള പെൺകുട്ടികൾ പെട്ടെന്നാണ് ഒരാളെ വളരെ ആഴത്തിൽ സ്നേഹിക്കാനും വിശ്വസിക്കാനും തുടങ്ങുക. അയാൾ എത്ര ഉപദ്രവിച്ചാലും ഇവർ സഹിക്കും. പ്രതികരിച്ചാലാകട്ടെ ഉപദ്രവിക്കുന്നയാൾ നല്ലപോലെ പ്രണയിക്കുന്നവനാകും.

നീയില്ലാതെ പറ്റില്ലെന്നും എനിക്ക് നീ മാത്രമേയുള്ളുവെന്നും എന്നെ വേറെയാരും ഇത്രയധികം മനസിലാക്കിയിട്ടില്ലെന്നും നീ പോയാൽ ഞാൻ തകർന്നു പോകും എന്നൊക്കെയായിരിക്കും ഡയലോഗുകൾ. പക്ഷേ, പെൺകുട്ടി പിന്മാറിയാലും അയാൾക്കൊന്നും സംഭവിക്കില്ലെന്നു ഇവർക്ക് മനസ്സിലാവില്ല. പങ്കാളിയുടെ ജീവിതം രക്ഷിക്കാൻ ഞാൻ മാത്രമേയുള്ളു എന്ന തോന്നലുകളാകും ഇവരെ നയിക്കുക. ഡോ. മഞ്ജു പീതാംബരൻ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ് കേരള ഗവണ്മെന്റ് ഹെൽത്ത് സർവീസ്

‘ഗാർഹിക പീഡനം മിക്ക വീടുകളിലും’

'ഭൂരിപക്ഷം വീടുകളിലും ഗാർഹിക പീഡനങ്ങൾ നടക്കുന്നുണ്ട്. ശാരീരിക ഉപദ്രവങ്ങൾക്കു പുറമേ മാനസികമായും വാചികമായും ലൈംഗികമായും പല സ്ത്രീകളും വീടുകളിൽ അതിക്രമത്തിന് ഇരയാകുന്നു. എല്ലാറ്റിന്റെയും മൂലകാരണം പലപ്പോഴും സ്ത്രീധനം തന്നെ'– ഹരിപ്പാട് സർവീസ് പ്രൊവൈഡിങ് സെന്ററിലെ അഡ്വ. ലില്ലി പറഞ്ഞു. ഇതേ അഭിപ്രായം തന്നെയാണ് ഫാമിലി കൗൺസിലർ എ. വിജയലക്ഷ്മിയും പങ്കുവച്ചത്. '30 വയസ്സിൽ താഴെയുള്ള പെൺകുട്ടികളാണ് എന്റെ മുന്നിലേക്ക്‌ കൂടുതലും വരുന്നത്.

സ്ത്രീധനം കുറഞ്ഞതാണ് പ്രശ്നമെന്നു ആദ്യമൊന്നും ഈ പെൺകുട്ടികൾക്ക് അറിയില്ലായിരുന്നു. സ്ത്രീധനം കുറഞ്ഞു എന്ന പേരിലാവില്ല പലപ്പോഴും ഉപദ്രവിക്കുന്നത്. വസ്തുക്കൾ വച്ചിടത്തു കാണുന്നില്ല, ഇസ്തിരിയിട്ടത് പോരാ, അലക്കിയത് വൃത്തിയായില്ല, ഭക്ഷണം നന്നായില്ല... പരാതികൾ ഒട്ടേറെയാണ്‌. വഴക്ക് ശാരീരിക ഉപദ്രവത്തിലേക്കു മാറുമ്പോഴാണ് പലപ്പോഴും സ്ത്രീകൾ പ്രതികരിച്ചു തുടങ്ങുക. അപ്പോഴാണ് സ്ത്രീധനം വിഷയമാകുന്നത്. "എതിർക്കാൻ നിന്റെ വീട്ടിൽ നിന്ന് അത്ര മുതലൊന്നും കൊണ്ടുവന്നിട്ടില്ല, എന്റെ വിദ്യാഭ്യാസത്തിന് ഇതിലും കൂടുതൽ പണം കിട്ടുമായിരുന്നു" എന്നു തുടങ്ങുന്ന ഡയലോഗുകൾ വന്നു തുടങ്ങും’– വിജയലക്ഷ്മി പറഞ്ഞു.

എസ്പിസി

നിയമാനുസൃതം റജിസ്റ്റർ ചെയ്ത് സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെയാണ് ഗാർഹിക പീഡന നിരോധന നിയമം 2005ന്റെ ഭാഗമായി സർവീസ് പ്രൊവൈഡിങ് സെന്ററുകളായി നോട്ടിഫൈ ചെയ്തിരിക്കുന്നത് .

ജില്ലയിൽ മാവേലിക്കര, ഹരിപ്പാട്, ആലിശേരി, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ സെന്ററുകളുണ്ട്.

ആലിശേരി :04772251232, 9447231307
കഞ്ഞിക്കുഴി : 04782861493, 2865493, 9495443096
മാവേലിക്കര :04712723171, 9495463660
ഹരിപ്പാട് : 04792412005

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com