പ്രവാസികൾ ഏറ്റെടുത്തു; കാരാഴ്മ ചന്ത തുറക്കുന്നു
Mail This Article
ചെന്നിത്തല ∙ വർഷങ്ങളായി പ്രവർത്തനം നിലച്ചു കിടന്ന കാരാഴ്മ ചന്ത പ്രവാസികൾ ഏറ്റെടുത്തു, ഓണച്ചന്തയോടെ 10നു പ്രവർത്തനമാരംഭിക്കും. ചെന്നിത്തല–തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള ചന്ത യുവ പ്രവാസികളായ കാരഴ്മ ഇടിച്ചാംപറമ്പിൽ അഭിലാഷ് അശോകൻ, ചെറുകോൽ പേരാമ്പിൽ ജ്യോതിഷ്കുമാർ എന്നിവർ ചേർന്നാണ് ലേലത്തിൽ പിടിച്ചു ചന്ത പ്രവർത്തനക്ഷമമാക്കാൻ തുടങ്ങിയത്.
സംസ്ഥാന പാതയിലെ ചെന്നിത്തല കല്ലുംമൂടിനും കാരാഴ്മ ജംക്‌ഷനുമിടയ്ക്കാണ് ചന്ത സ്ഥിതി ചെയ്യുന്നത്. പാതയോരമായതിനാൽ അപ്പർകുട്ടനാട്, ഓണാട്ടുകര മേഖലയിലെ തന്നെ പച്ചക്കറിയുടെയും ഉൾനാടൻ മത്സ്യങ്ങളുടെയും പ്രധാന വിപണന കേന്ദ്രമായിരുന്നു കാരാഴ്മ ചന്ത. പഞ്ചായത്തിൽ നിന്നു ലേല നടപടി നിർത്തി വച്ചതിനു പിന്നാലെയാണ് ഈ ചന്ത ഇല്ലാതെയായത്.
ഇവിടത്തെ വിവിധ തരത്തിലുള്ള കച്ചവടക്കാർ മറ്റു തൊഴിൽ തേടി പോയി ചിലർ തെരുവുവോര കച്ചവടത്തിലേക്കു തിരിഞ്ഞു. പഞ്ചായത്തിൽ ശേഖരിക്കുന്ന അജൈവ മാലിന്യം സംഭരിക്കുന്നയിടമായിരുന്നു ഈ ചന്ത. അതിന്റെ അവശിഷ്ടങ്ങൾ ചാക്കുകെട്ടുകളായി ഇവിടെയുണ്ട്. ഇന്നലെ മുതൽ മണ്ണുമാന്തിയടക്കം ഉപയോഗിച്ചു ചന്ത ശുചിയാക്കി തുടങ്ങി. രണ്ടു ദിവസത്തെ ജോലികൾ കൂടിയുണ്ട്.
നിലവിലെ മാർക്കറ്റിനുള്ളിലെ വിപുലമായ സൗകര്യത്തിൽ ഓണച്ചന്തയാകും ആദ്യം ആരംഭിക്കുന്നത്, ഇവിടെ എല്ലാ വിവിധ വിഭവങ്ങളുമുണ്ടാകും. ഓണത്തിനു ശേഷം രണ്ടാം ഘട്ടമായി മത്സ്യ– മാംസ്യങ്ങൾ കൂടി ഉൾപ്പെടുത്തി വിപണി വിപുലികരിക്കാനാണ് പദ്ധതിയെന്ന് അഭിലാഷ് പറഞ്ഞു. 10ന് രാവിലെ 10ന് നവീകരിച്ച ചന്തയുടെ പ്രവർത്തനോദ്ഘാടനം നടക്കും.