അഭ്യാസം കാട്ടുന്നവരുടെ വീഡിയോ അയച്ചുതന്നു നാട്ടുകാരുടെ കട്ട സപ്പോർട്ട്; ഓപ്പറേഷൻ റാഷിൽ കുടുങ്ങും...
Mail This Article
ആലപ്പുഴ ∙ റോഡുകളെ വിറപ്പിച്ചു ബൈക്കിൽ പായുന്നവരേ, നിങ്ങളെ കാത്ത് മോട്ടർ വാഹന വകുപ്പ് നിൽപുണ്ട്. വണ്ടി നിർത്തുമ്പോൾ പിടി വീഴും. പിന്നെ നിയമ നടപടി നേരിടാനുള്ള ഓട്ടം തുടങ്ങാം. ഓപ്പറേഷൻ റാഷ് എന്നാണ് ‘അഭ്യാസികളെ’ പിടികൂടാനുള്ള ഈ നീക്കത്തിന്റെ പേര്.
ഗതാഗത കമ്മിഷണറുടെ നിർദേശ പ്രകാരം ഏറ്റവും പ്രാധാന്യത്തോടെയുള്ള നടപടി. ചങ്ങനാശേരിയിലുണ്ടായ അപകടത്തെ തുടർന്ന് ഓപ്പറേഷൻ റാഷ് ജില്ലയിൽ തിങ്കളാഴ്ച തുടങ്ങി. നേരത്തെയും ഇത്തരം പരിശോധനയുണ്ടെങ്കിലും ഇപ്പോൾ കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്.
കാതടപ്പിക്കുന്ന ‘സൈലൻസർ’
വാഹനത്തിന്റെ ഒച്ച കുറയ്ക്കാൻ നിർമാതാക്കൾ ഘടിപ്പിക്കുന്ന സൈലൻസർ മാറ്റി പകരം വലിയ ഒച്ചയുള്ളവ വയ്ക്കുന്നത് കുറ്റകരമാണ്. പക്ഷേ, പലരും ഇത് അറിഞ്ഞുകൊണ്ടു ലംഘിക്കുന്നു. മറ്റു യാത്രക്കാരെയും റോഡിനു സമീപത്തെ വീട്ടുകാരെയും ഭയപ്പെടുത്തി രാത്രി വൈകിയും ഇത്തരക്കാരുടെ ഓട്ടമുണ്ട്. ഇതെല്ലാം അധികൃതർ നിരീക്ഷിക്കുന്നുണ്ട്. നമ്പർ പ്ലേറ്റ് വയ്ക്കാതെ വാഹനം ഓടിക്കുന്നതും പ്രത്യേകം പരിശോധിക്കുന്നു.
ജനങ്ങൾ കട്ട സപ്പോർട്ട്
റോഡിൽ ‘സർക്കസ്’ കാട്ടാനിറങ്ങുന്നവരെ പിടിക്കാൻ ജനങ്ങൾ നല്ല പിന്തുണ നൽകുന്നുണ്ടെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അഭ്യാസം കാട്ടുന്ന മിക്കവരും ആളാകാൻ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. അതെല്ലാം പൊക്കി നാട്ടുകാർ ഉദ്യോഗസ്ഥർക്കു നൽകുന്നുമുണ്ട്. അവയെ പിന്തുടർന്ന് നിയമലംഘകരെ ഒന്നൊന്നായി പിടികൂടുന്നു. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മറ്റും വരുന്ന വിഡിയോകൾ ശ്രദ്ധിച്ച് ലിങ്ക് അയച്ചുകൊടുത്ത് നടപടിക്കു സഹായിക്കുന്ന ഒട്ടേറെപ്പേരുണ്ട്.
പിഴയടച്ചു തടിയൂരാനാവില്ല
നിയമലംഘനം പിടികൂടിയാൽ പിഴയടച്ചു രക്ഷപ്പെടാമെന്നു കരുതേണ്ട. മോട്ടർ വാഹന വകുപ്പ് ആ രീതിയല്ല ഇപ്പോൾ നടപ്പാക്കുന്നത്. നേരെ കോടതിയിലേക്കു വിടും. ഇ – കോടതി വഴിയാണ് നടപടി. ഒന്നിലേറെ തവണ കുറ്റം ചെയ്താൽ ശിക്ഷ ഇരട്ടിയാകുകയും ചെയ്യും.
ലൈസൻസ് റദ്ദാക്കുന്നതു വരെയുള്ള നടപടി നേരിടേണ്ടി വരും. മോട്ടർ വാഹന വകുപ്പിന്റെ സേഫ് കേരള എൻഫോഴ്സ്മെന്റ് ടീമാണ് മരണക്കളിക്കാരെ പിടിക്കാനിറങ്ങിയത്. എൻഫോഴ്സ്മെന്റ് ആർടിഒ പി.ആർ.സുമേഷ് നേതൃത്വം നൽകുന്നു.
∙ചേർത്തല, ആലപ്പുഴ, കുട്ടനാട്, കായകുളം, മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ജില്ലാ ആർടി ഓഫിസും സേഫ് കേരള എൻഫോഴ്‌സ്‌മെന്റ് ടീമും ചേർന്നു വ്യാപകമായി പരിശോധന നടത്തുന്നുണ്ട്.
∙ആലപ്പുഴ ബൈപ്പാസിൽ അപകടകരമായി വാഹനമോടിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.
∙ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കണമെന്നു 16 പേർക്കു നോട്ടിസ് നൽകിയിട്ടുണ്ട്.
∙വാഹനത്തിന് രൂപമാറ്റം വരുത്തിയാൽ ഓരോ രൂപമാറ്റത്തിനും 5000 രൂപയാണ് പിഴ.
∙പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ മാതാപിതാക്കൾക്കും വാഹന ഉടമക്കുമെതിരെ കർശന നടപടിയെടുക്കും.